ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ കളിക്കാനാകാത്തതില്‍ വിഷമമുണ്ടെന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഫൈനല്‍ വരെ ടീമിനെ എത്തിക്കുന്നതില്‍ താനും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഫൈനല്‍ കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും കഴിഞ്ഞ ഫൈനലില്‍ 4 വിക്കറ്റ് നേടാന്‍ തനിക്കായിരുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരായ പരമ്പര തന്റെ അവസാനത്തെ പരമ്പരയായിരിക്കുമെന്ന് അശ്വിൻ ഭാര്യ പൃഥിയോട് പറഞ്ഞിരുന്നതായും അശ്വിന്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "ബംഗ്ലാദേശ് പര്യടനത്തിനു ശേഷം മടങ്ങിയെത്തിയപ്പോൾ ഓസ്‌ട്രേലിയക്കെതിരായ പരമ്പര എന്റെ അവസാനത്തെയാകുമെന്ന് ഞാൻ ഭാര്യയോട് പറഞ്ഞിരുന്നു. എനിക്ക് ആ സമയത്ത് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്റെ കാൽ മുട്ടിന് വേദനയുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ മൂന്നു, നാല് വര്ഷം ഞാൻ നന്നായി ബൗൾ ചെയ്തു. അതുകൊണ്ട് തന്നെ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു"- അശ്വിൻ വ്യക്തമാക്കി.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവസരം ലഭിക്കാത്ത സാഹചര്യം താന്‍ മറികടന്നു മുന്നോട്ട് പോകുമെന്നും ഇതിന് മുന്‍പും ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു.
വിക്കറ്റുകളോ റൺസോ മാത്രമല്ല ജീവിതത്തിൽ ചെയ്തു തീർത്ത പല കാര്യങ്ങളിലും അഭിമാനമുണ്ടെന്ന് അശ്വിൻ വ്യക്തമാക്കി. "ജീവിതത്തിൽ ഞാൻ ചെയ്ത പല കാര്യങ്ങളിലും എനിക്ക് അഭിമാനമുണ്ട്. എത്ര കൃത്യമായി എനിക്കെന്നെ പുനർനിർമ്മിക്കാൻ കഴിഞ്ഞു. പ്രായമാകുമ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു കാര്യമാണ് അരക്ഷിതാവസ്ഥ. എത്ര അനുഭവ സമ്പത്തുള്ളവരാണെങ്കിലും മിക്ക ക്രിക്കറ്റ് കളിക്കാരും എല്ലാം അവസാനിപ്പിച്ച് പോകുന്നത് ഈ ഒരു ഘട്ടത്തിലാണ്", അശ്വിൻ പറഞ്ഞു.