ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം. 312 റണ്‍സ് പ്രതിരോധിച്ച ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ 177 റണ്‍സിലൊതുക്കി. മൂന്ന് വിക്കറ്റെടുത്ത കഗിസൊ റബാഡയാണ് ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ടൂര്‍ണമെന്റിലെ ഓസ്ട്രേലിയയുടെ രണ്ടാം തോല്‍വിയാണിത്. 46 റണ്‍സെടുത്ത മാര്‍നസ് ലെബുഷെയിന്‍ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്.
ഫീല്‍ഡിങ്ങില്‍ ശരാശരിയിലും താഴെ ഓസ്ട്രേലിയന്‍ പ്രകടനം
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ആയിരുന്നില്ല ലഖ്നൗവിലെ മൈതാനത്ത് ഇന്ന് കണ്ടത്. 312 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരവെ ക്രീസിലെത്തിയ ബാറ്റര്‍മാരെല്ലാം പ്രതിരോധത്തിലൂന്നിയായിരുന്നു കളിച്ചത്. സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ഒരു ശ്രമവും പവര്‍പ്ലെയില്‍ പോലും ബാറ്റര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഫീല്‍ഡിങ്ങില്‍ ശരാശരിയിലും താഴെയായിരുന്ന പ്രകടനം ബാറ്റിങ്ങിലും ആവര്‍ത്തിച്ചു.
ആറാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ (7) പുറത്താക്കി മാര്‍ക്കൊ യാന്‍സണാണ് ഓസീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ ഡേവിഡ് വാര്‍ണറും കൂടാരം കയറി. 13 റണ്‍സെടുത്ത ഇടം കയ്യന്‍ ഓപ്പണര്‍ ലുംഗി എന്‍ഗിഡിയുടെ പന്തിലാണ് കീഴടങ്ങിയത്. അടുത്ത ഇര സ്റ്റീവന്‍ സ്മിത്തായിരുന്നു. റബാഡയുടെ പന്തില്‍ താന്‍ എങ്ങനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് ക്രീസ് വിട്ടിട്ടും സ്മിത്തിന് പിടികിട്ടിയില്ല. 19 റണ്‍സാണ് സ്മിത്ത് നേടിയത്.
20 ഓവറിനുള്ളില്‍ തന്നെ ഓസ്ട്രേലിയക്ക് ആറ് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു
മാര്‍നസ് ലെബുഷെയിന്‍ പ്രതിരോധത്തിലൂന്നിയപ്പോള്‍ മറുവശത്ത് വിക്കറ്റ് വീഴ്ച തുടര്‍ന്നു. ജോഷ് ഇംഗ്ലിസ് (5) റബാഡയുടെ പന്തില്‍ ബൗള്‍ഡ്. ഗ്ലെന്‍ മാക്സ്വല്‍ (3) കേശവ് മഹരാജിന് ക്യാച്ചും വിക്കറ്റും സമ്മാനിച്ച് മടങ്ങി. അപകടകാരിയായ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഇന്നിങ്സും റബാഡ ഒറ്റയക്കത്തില്‍ അവസാനിപ്പിച്ചു. ഓസ്ട്രേലിയ 17 ഓവറില്‍ 70-6. തകര്‍ച്ചയുടെ വക്കില്‍ നിന്ന് തോല്‍വിയുടെ ഭാരം ഒഴിവാക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.
16 ഓവറോളം നീണ്ടു നിന്ന മിച്ചല്‍ സ്റ്റാര്‍ക്ക് - ലെബുഷെയിന്‍ ചെറുത്തുനില്‍പ്പ് യാന്‍സണ്‍ തകര്‍ത്തു. 51 പന്തില്‍ 27 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഡി കോക്കിന്റെ കൈകളിലെത്തിച്ചായിരുന്നു 69 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ മഹരാജിന്റെ പന്തില്‍ ലെബുഷെയിനും മടങ്ങി. 74 പന്തില്‍ 46 റണ്‍സായിരുന്നു വലം കയ്യന്‍ ബാറ്ററുടെ നേട്ടം. കമ്മിന്‍സിന്റെ വിക്കറ്റ് നേടി ഷംസിയും വിക്കറ്റ് വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്നു. പിന്നാലെത്തിയ ഹെയ്സല്‍വുഡിനേയും (2) പുറത്താക്കി ഷംസി വിജയം ഉറപ്പിച്ചു.