CRICKET

CWC2023 | നാലാം സ്ഥാനത്തേക്ക് ഓസീസോ അഫ്ഗാനോ? 'ട്വിസ്റ്റുകള്‍' വന്നാല്‍ കാല്‍ക്കുലേറ്റർ തന്നെ രക്ഷ! സാധ്യതകള്‍ ഇങ്ങനെ

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആറ് റൗണ്ടുകള്‍ പൂർത്തിയായിക്കഴിഞ്ഞു. എന്നാല്‍ ഇതുവരെ പരാജയം രുചിക്കാത്ത ഇന്ത്യയ്ക്ക് പോലും സെമി ഫൈനല്‍ സാധ്യത ഉറപ്പിക്കാനായിട്ടില്ല. സാങ്കേതികമായി നോക്കിയാല്‍ കേവലം രണ്ട് പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് മുന്നില്‍ പോലും സെമിഫൈനലിലേക്കുള്ള വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടിട്ടില്ല. ഗ്രൂപ്പ് ഘട്ടം അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ ഓരോ ടീമിന്റേയും സാധ്യതകള്‍ പരിശോധിക്കാം.

ഇന്ത്യ

ടൂർണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഏക ടീമാണ് ഇന്ത്യ. ആറ് കളികളില്‍ നിന്ന് 12 പോയിന്റുള്ള ഇന്ത്യയ്ക്ക് ഒരു ജയം മാത്രം അകലെയാണ് സെമി ഫൈനല്‍ ടിക്കറ്റ്. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് 14 പോയിന്റിലേക്ക് എത്താം. ടോപ് ഫോറിന് പുറത്തുള്ള ഒരു ടീമിനും 14 പോയിന്റെന്ന നേട്ടം ഇനി കൈവരിക്കാനാകില്ല.

ദക്ഷിണാഫ്രിക്ക

ആറ് കളികളില്‍ അഞ്ച് ജയത്തോടെ പത്ത് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ പ്രോട്ടിയാസിന് അനായാസം അവസാന നാലില്‍ കടക്കാനാകും. സെമി റെയ്സില്‍ മുന്‍നിരയിലുള്ള ന്യൂസിലന്‍ഡ്, ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളുമായാണ് ദക്ഷിണാഫ്രിക്കയുടെ അവശേഷിക്കുന്ന പോരാട്ടങ്ങള്‍.

ന്യൂസിലന്‍ഡ്

ഇന്ത്യയോടും ഓസ്ട്രേലിയയോടും ഏറ്റ രണ്ട് തോല്‍വികള്‍ ന്യൂസിലന്‍ഡിന്റെ കുതിപ്പിന് അല്‍പ്പം തിരിച്ചടിയായിട്ടുണ്ട്. ആറ് കളികളില്‍ നിന്ന് എട്ട് പോയിന്റുണ്ടെങ്കിലും പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കിവീസ്. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയം ഉറപ്പിച്ചാല്‍ ആധികാരികമായി തന്നെ സെമിയിലെത്താം. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക എന്നിവരാണ് കിവീസിന്റെ അടുത്ത എതിരാളികള്‍.

ഓസ്ട്രേലിയ

ന്യൂസിലന്‍ഡിന്റെ സമാന അവസ്ഥയിലാണ് ഓസ്ട്രേലിയയും. പക്ഷെ നെറ്റ് റണ്‍റെറ്റിന്റെ ആനുകൂല്യത്തില്‍ ന്യൂസിലന്‍ഡ് ഒരുപടി മുകളിലെത്തിയെന്ന് മാത്രം. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളുമായാണ് ഓസീസിന്റെ അടുത്ത മത്സരങ്ങള്‍. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കാനായാല്‍ നിലവിലെ ചാമ്പ്യന്മാരെ ടൂർണമെന്റിന് പുറത്താക്കാനും ഓസീസിനാകും.

അഫ്ഗാനിസ്താന്‍

പാകിസ്താന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ മൂന്ന് മുന്‍ ചാമ്പ്യന്മാരെ വീഴ്ത്തിയതോടെയാണ് അഫ്ഗാന് മുന്നില്‍ സെമി സാധ്യത തെളിഞ്ഞത്. ആറ് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള അഫ്ഗാന് ഇനിയുള്ള മൂന്ന് മത്സരങ്ങളും നിർണായകമാണ്. നെതർലന്‍ഡ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് എതിരാളികള്‍. നെതർലന്‍ഡ്സിനെ അടുത്ത മത്സരത്തില്‍ കീഴടക്കാനായാല്‍ ഓസ്ട്രേലിയക്കെതിരായത് ജീവന്‍ മരണ പോരാട്ടമാകും. ഓസീസിനെയും പരാജയപ്പെടുത്തിയാല്‍ അഫ്ഗാന്റെ സാധ്യതകള്‍ വർധിക്കും.

മറ്റ് ടീമുകള്‍

പാകിസ്താന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവർക്ക് മുന്നില്‍ ഇനിയും അവസാന നാലിലെത്താനുള്ള അവസരമുണ്ട്. പക്ഷെ അത് അത്ഭുതങ്ങളും കണക്കിന്റെ അങ്ങയറ്റത്തെ കളികളും തുണച്ചാല്‍ മാത്രമായിരിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും