CRICKET

ബംഗ്ലാ കടുവകളെ തല്ലിത്തകര്‍ത്ത് റിങ്കുവും നിതീഷും; രണ്ടാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 74 റണ്‍സ് നേടിയ യുവതാരം നിതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

വെബ് ഡെസ്ക്

മധ്യനിര താരങ്ങളായ റിങ്കു സിങ്ങിന്റെയും നിതീഷ് കുമാര്‍ റെഡ്ഡിയുടെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്.

34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 74 റണ്‍സ് നേടിയ യുവതാരം നിതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിങ്കു 29 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 53 റണ്‍സ് നേടി പുറത്തായി. ഇവര്‍ക്കു പുറമേ 19 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സറും ഫോറും സഹിതം 32 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ആറു പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 15 റണ്‍സ് നേടിയ റയാന്‍ പരാഗുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മലയാളി താരം സഞ്ജു സാംസണ്‍(ഏഴു പന്തില്‍ 10), ഓപ്പണര്‍ അഭിഷേക് ശര്‍മ(11 പന്തില്‍ 15), നായകന്‍ സൂര്യകുമാര്‍ യാദവ്(10 പന്തില്‍ എട്ട്) എന്നിവരെ തുടക്കത്തിലേ നഷ്ടമായപ്പോള്‍ ഒരു ഘട്ടത്തില്‍ മൂന്നിന് 41 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ നാലാം വിക്കറ്റില്‍ നിതീഷ്-റിങ്കു സഖ്യമാണ് കരകയറ്റിയത്. 48 പന്തുകളില്‍ നിന്ന് 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയെ ക്ഷണനേരത്തില്‍ 149 റണ്‍സില്‍ എത്തിച്ചു.

ഇവരുടെ കൂട്ടുകെട്ടാണ് കൂറ്റന്‍ സ്‌കോര്‍ എന്ന ഇന്ത്യന്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. ഒടുവില്‍ 14-ാം ഓവറിന്റെ മൂന്നാം പന്തില്‍ നിതീഷിനെ മടക്കി മുസ്തഫിസുര്‍ റഹ്‌മാനാണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. നിതീഷ് മടങ്ങിയ ശേഷമെത്തിയ ഹാര്‍ദ്ദിക്കിനൊപ്പം മികച്ച ബാറ്റിങ് കാഴ്ചവച്ച റിങ്കു ടീം സ്‌കോര്‍ 200 കടക്കുമെന്ന് ഉറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.

ബംഗ്ലാദേശിനു വേണ്ടി നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ടസ്‌കിന്‍ അഹമ്മദാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാലോവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റിഷാദ് ഹൊസൈനും രണ്ടു വിക്കറ്റുകളുമായി മുസ്തഫിസുര്‍ റഹ്‌മാനും തന്‍സിം ഹസന്‍ സാക്കീബും ടസ്‌കിനു മികച്ച പിന്തുണ നല്‍കി. മൂന്നു മത്സര പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നും ജയം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ പരമ്പര സ്വന്തമാക്കാനാകും.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍