CRICKET

ഓസീസിനെതിരായ നാലാം ട്വന്റി20 'ഇരുട്ടിലാകുമോ'?; ഇന്ത്യ ജയിച്ചാല്‍ പരമ്പര, ശ്രേയസ് മടങ്ങിയെത്തിയേക്കും

വെബ് ഡെസ്ക്

ഓസ്ട്രേലിയക്കെതിരായ ട്വന്റി20യില്‍ പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. റായ്‌പൂരിലെ ഷഹീദ് വീർ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. മൂന്നാം ട്വന്റി20യില്‍ 222 റണ്‍സ് നേടിയിട്ടും ആതിഥേയർ പരാജയപ്പെട്ടിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ സെഞ്ചുറി മികവായിരുന്നു ഓസ്ട്രേലിയയെ വിജയവഴിയിലേക്ക് നയിച്ചതും പരമ്പര നിലനിർത്താന്‍ സഹായിച്ചതും.

ഇരുടീമുകളും നിരവധി മാറ്റങ്ങളുമായായിരിക്കും നാലാം മത്സരത്തിനിറങ്ങുക. ഇന്ത്യന്‍ ടീമിലേക്ക് മധ്യനിര താരവും ഉപനായകനുമായ ശ്രേയസ് അയ്യർ മടങ്ങിയെത്തിയേക്കും. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെയുള്ള വിശ്രമത്തിന് ശേഷമാണ് ശ്രേയസ് ടീമിലെത്തുന്നത്. വലം കൈയന്‍ ബാറ്റർ എത്തുന്നതോടെ യുവതാരം തിലക് വർമ പുറത്തിരിക്കേണ്ടി വന്നേക്കും. വിവാഹത്തെ തുടർന്ന് മൂന്നാം മത്സരം നഷ്ടമായ മുകേഷ് കുമാറും അന്തിമ ഇലവനിലുണ്ടാകുമെന്നാണ് സൂചന.

മറുവശത്ത് മാക്സ്‍‌വെല്ലിന്റെ അഭാവം ഓസ്ട്രേലിയന്‍ നിരയിലുണ്ടാകും. സ്റ്റീവ് സ്മിത്ത്, ആദം സാമ്പ, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ഷോണ്‍ ആബോട്ട് എന്നിവരും നാലാം ട്വന്റി20യിലുണ്ടാകില്ല. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം സ്മിത്തും സാമ്പയും നാട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്നാം ട്വന്റി20ക്ക് ശേഷമാണ് മാക്സ്‌വെല്‍, സ്റ്റോയിനിസ്, ഇംഗ്ലിസ്, അബോട്ട് എന്നിവർ ടീം വിട്ടത്.

ഇരുട്ടിലാകുമോ നിര്‍ണായക മത്സരം

റായ്‌പൂരിലെ ഷഹീദ് വീർ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പലഭാഗത്തും വൈദ്യുതിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. 2009 മുതല്‍ സ്റ്റേഡിയത്തിന്റെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. 3.16 കോടി രൂപയാണ് നല്‍കാനുള്ളത്.

അഞ്ച് വർഷം മുന്‍പാണ് സ്റ്റേഡിയത്തിന്റെ വൈദ്യുതി വിഛേദിച്ചത്. ഛത്തീസ്‌ഗഡ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം താല്‍ക്കാലിക കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് സ്റ്റേഡിയത്തിന്റെ ഗ്യാലറികളിലെ ലൈറ്റുകള്‍ മാത്രമായിരിക്കും പ്രവർത്തിപ്പിക്കാനാകുക. ഇന്നത്തെ മത്സരത്തില്‍ ഫ്ലഡ്‌ലൈറ്റുകള്‍ പ്രവർത്തിപ്പിക്കുന്നതിന് ജെനറേറ്റർ ഉപയോഗിക്കേണ്ടതായി വരും.

ബൗളർമാർ ഭയപ്പെടേണ്ടതില്ല

പരമ്പരയില്‍ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റണ്ണൊഴുകിയിരുന്നു. റായ്‌പൂരിലെ ഷഹീദ് വീർ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയം ബൗളർമാർക്ക് പ്രതികൂലമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 29 ട്വന്റി20 മത്സരങ്ങളാണ് സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നത്. ഒരു തവണ മാത്രമാണ് ടീം സ്കോർ 200 കടന്നിട്ടുള്ളത്. ഡ്യൂ ഫാക്ടറുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കായിരിക്കും മുന്‍തൂക്കം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം