ഈഡൻഗാർഡൻസിൽ പുതുചരിത്രമെഴുതി ഗുജറാത്ത് ഓപ്പണര്‍ യശ്വസി ജെയ്‌സ്വാള്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡിനൊപ്പം ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാം അര്‍ധസെഞ്ചുറിയെന്ന നേട്ടവും ഈ 21 കാരൻ സ്വന്തമാക്കി. കൊല്‍ക്കത്തയ്‌ക്കെതിരെ 13 പന്തില്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പറത്തിയാണ് ജെയ്‌സ്വാള്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയത്. നിർണായക പോരാട്ടത്തില്‍ 98 റണ്‍സ് അടിച്ച ജയ്സ്വാള്‍ രാജസ്ഥാനെ വിജയത്തിലുമെത്തിച്ചു.
2007 ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്
ഐപിഎല്ലിലെ കെ എല്‍ രാഹുലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും റെക്കോര്‍ഡാണ് ജയ്‌സ്വാള്‍ മറികടന്നത്. 14 പന്തില്‍ അമ്പത് റൺസ് തൊട്ടതാണ് രാഹുലിന്റെയും കമ്മിന്‍സിന്റെയും സംയുക്ത റെക്കോര്‍ഡ്. ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറി കൂടിയാണ് ഇത്. 2007 ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങ് നേടിയ അർധ സെഞ്ചുറിയാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയത്. 15 പന്തില്‍ 50 റണ്‍സെടുത്ത യൂസഫ് പത്താനാണ് പട്ടികയിൽ മൂന്നാമതുള്ളത്.
കൊല്‍ക്കത്തയുടെ ബൗളര്‍മാരെ തല്ലിപ്പരിക്കേല്‍പ്പിച്ച ജയ്‌സ്വാള്‍ ക്രിക്കറ്റിലെ വലിയ നാഴികക്കല്ലുകളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ആദ്യ രണ്ട് പന്തും ഗ്യാലറിയില്‍ എത്തിയപ്പോള്‍ മൂന്നും നാലും പന്തുകൾ ഫോറായി. 47 പന്തില്‍ അഞ്ച് സിക്‌സും 12 ബൗണ്ടറിയും പായിച്ച ജയ്‌സ്വാള്‍ 98 റണ്‍സ് നേടി.