CRICKET

ലോകകപ്പില്‍ ലങ്കയുടെ കിതപ്പ്; നാട്ടില്‍ ജനരോഷം, സർക്കാർ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?

ഹരികൃഷ്ണന്‍ എം

1996 ഏകദിന ലോകകപ്പ് ശ്രീലങ്കയുടെ ക്രിക്കറ്റ് ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. അർജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ടീം അന്ന് കിരീടം ഉയർത്തിയപ്പോള്‍ ലങ്കയില്‍ 'ഫിയർലെസ് ക്രിക്കറ്റി'ന്റെ പുതിയൊരു സംസ്കാരം തന്നെ ഉടലെടുത്തു.

സനത് ജയസൂര്യ, കുമാർ സംഗക്കാര, മഹേല ജയവർധന, റസല്‍ അർണോള്‍ഡ്, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍, തിലകരത്ന ദില്‍ഷന്‍, ലസിത് മലിംഗ എന്നിങ്ങനെ ഒരുപിടി താരങ്ങള്‍ ലങ്കയെ ക്രിക്കറ്റ് ഭൂപടത്തില്‍ അതിശക്തരുടെ പട്ടികയിലേക്ക് എത്തിച്ചുവെന്നത് നിരസിക്കാന്‍ കഴിയാത്ത വസ്തുതകളിലൊന്നാണ്.

2007, 2011 ലോകകപ്പുകളില്‍ കയ്യെത്തും ദൂരത്തായിരുന്നു ലങ്കയ്ക്ക് കിരീടം നഷ്ടമായത്. 2007ല്‍ ഓസ്ട്രേലിയയോടും 2011ല്‍ ഇന്ത്യയോടുമായിരുന്നു കലാശപ്പോരില്‍ വീണത്. ഇതിഹാസങ്ങള്‍ പടിയിറങ്ങിതോടെ തലമുറമാറ്റത്തിന്റെ ഒഴുക്കില്‍ പിടിച്ചുനില്‍ക്കാനാകാതെ പോകുന്ന ലങ്കയെയാണ് പിന്നീട് ക്രിക്കറ്റ് മൈതാനത്ത് ദൃശ്യമായത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുകയാണ് 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്.

ഏഴ് മത്സരങ്ങളില്‍ വിജയിക്കാനായത് രണ്ടെണ്ണത്തിൽ മാത്രം. രണ്ട് മത്സരങ്ങള്‍ അവശേഷിക്കെ ഔദ്യോഗികമായി പുറത്തായിട്ടില്ലെങ്കിലും ലങ്കയുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ കേവലം 55 റണ്‍സിന് പുറത്തായി 302 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് കടുത്ത വിമർശനങ്ങള്‍ക്കും ജനരോഷത്തിനും വിധേയമാകുകയാണ്.

#GoHomeSLCBoard എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ക്യാംപയിന്‍ പ്രചരിക്കുകയാണ്

ക്രിക്കറ്റ് ബോർഡിന് പുറത്തും സോഷ്യലിടങ്ങളിലും പുകയുന്ന ജനരോഷം

ഏഷ്യ കപ്പില്‍ ഇന്ത്യയോട് ഫൈനലിലേറ്റ കനത്ത തോല്‍വിക്ക് ശേഷവും സ്വന്തം ടീമിലുള്ള പ്രതീക്ഷ കൈവിട്ടിരുന്നില്ല ശ്രീലങ്കന്‍ ആരാധകർ. എന്നാല്‍ ലോകകപ്പില്‍ അതേ പ്രകടനം ആവർത്തിച്ചതും തുടർ തോല്‍വികളും ആരാധകരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് ആസ്ഥാനത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിച്ചിരിക്കുന്നു. ക്രിക്കറ്റ് ബോർഡിന്റെ സെക്രട്ടറി മോഹന്‍ ഡി സില്‍വയുടെ രാജിയിലും ഒടുങ്ങാതെ പ്രതിഷേധം തുടരുകയാണ്.

''#GoHomeSLCBoard എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ക്യാംപയിന്‍ പ്രചരിക്കുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡിന്റെ പരിസരത്ത് ഇന്ന് രാവിലെ മുതല്‍ ആരാധകരുടെ പ്രതിഷേധവും അരങ്ങേറി. യുവജനങ്ങള്‍ മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം പ്രതിഷേധത്തിലുണ്ടായിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡിന്റെ രാജിയും താരങ്ങളുടെ മോശം പ്രകടനത്തില്‍ വിശദീകരണവുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. പ്രകടനത്തേക്കാള്‍ ഉപരിയായി സെലക്ഷന്‍ കമ്മിറ്റിയും ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥരും താരങ്ങളും വരുമാനത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്,'' ശ്രീലങ്കയിലെ പ്രമുഖ പത്രമായ ഡെയ്‌ലി മിററിന്റെ ഡെപ്യൂട്ടി എഡിറ്റർ (ഫീച്ചേഴ്സ്) കമന്തി വിക്രമസിംഗെ ദ ഫോർത്തിനോട് പറഞ്ഞു.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് മുന്നിലുണ്ടായ പ്രതിഷേധത്തെത്തുടർന്ന് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാർ

ടീമിന്റെ പ്രകടനത്തില്‍ ശ്രീലങ്കയിലെ ജനങ്ങളുടെ നിരാശ കൊച്ചിയിലെത്തിയ സനത് ജയസൂര്യ ദ ഫോർത്തിനോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.'' ഇന്ത്യയ്ക്കെതിരായ മത്സരം നിരാശപ്പെടുത്തി. രണ്ട് കളികള്‍ കൂടി മുന്നിലുണ്ട്, തിരിച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടീമിന്റെ പ്രകടനത്തില്‍ ജനം നിരാശരാണ്. മാനേജ്മെന്റ് കൂടിയാലോചിച്ച് ഉത്തരം നല്‍കേണ്ടതുണ്ട്,'' ജയസൂര്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡിന്റെ രാജി കായിക മന്ത്രി റോഷന്‍ രണസിംഗെ ആവശ്യപ്പെട്ടതോടുകൂടിയാണ് കാര്യങ്ങളുടെ ഗൗരവം എത്രത്തോളമാണെന്നത് പുറത്തറിഞ്ഞത്. ക്രിക്കറ്റ് ബോർഡ് അംഗങ്ങള്‍ക്ക് സ്ഥാനങ്ങളില്‍ തുടരാനുള്ള ധാർമിക അവകാശമില്ലെന്ന് മന്ത്രി തുറന്നടിച്ചു. പ്രസിഡന്റ് റനില്‍ വിക്രമസിംഗയ്ക്ക് അയച്ച പ്രത്യേക കത്തില്‍ ക്രിക്കറ്റ് അസോസിയേഷന് ഒത്തുകളി വാതുവയ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും മന്ത്രി ഉന്നയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രശ്നമല്ല കാര്യമെന്ന് ഭരണകൂടം

സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേഷനും താരങ്ങളും തമ്മില്‍ ദീർഘനാളായി അഭിപ്രായവ്യത്യാസങ്ങള്‍ തുടർന്നിരുന്നു. 2021ല്‍ ദിമുത് കരുണരത്നെ, ഏഞ്ചെലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍ തുടങ്ങിയ താരങ്ങള്‍ ശമ്പളം കുറവായതിനാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് മുന്നോട്ട് വച്ച കരാറില്‍ ഒപ്പിടാന്‍ പോലും തയാറായിരുന്നില്ല. ഫെഡറേഷന്‍ ഓഫ് ഇന്റർനാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രകാരം നല്‍കേണ്ട തുകയുടെ മൂന്നിലൊന്ന് മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതായിരുന്നു മുതിർന്ന താരങ്ങളുടെ അവകാശവാദം.

ശ്രീലങ്കയുടെ ഇതിഹാസ താരമായ മഹേല ജയവർധന കോച്ചിങ് സ്റ്റാഫിലെത്തിയിട്ടും ടീമിന്റെ പ്രകടനത്തില്‍ കാര്യമായ ചലനമുണ്ടായിട്ടില്ല

എന്നാല്‍ കഴിഞ്ഞ ദിവസം കായികമന്ത്രി തന്നെ സ്റ്റാഫ് അംഗങ്ങളുടെ പ്രതിമാസ ശമ്പളവിവരം പുറത്തുവിട്ടു. മുഖ്യപരിശീലകന്‍ ക്രിസ് സില്‍വർവുഡ് (30,000 യുഎസ് ഡോളർ), കണ്‍സള്‍ട്ടന്റ് കോച്ച് മഹേല ജയവർധന (20,000 യുഎസ് ഡോളർ), അസിസ്റ്റന്റ് കോച്ച് നവീദ് നവാസ് (14,000 യുഎസ് ഡോളർ) എന്നിങ്ങനെയാണ് കണക്കുകള്‍. സ്റ്റാഫിന് മാത്രമായി മാസം 1,20,000 യുഎസ് ഡോളറാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരിച്ചടികള്‍ക്ക് കാരണം പലത്

ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനായി കണക്കാക്കപ്പെടുന്ന താരം മഹേല ജയവർധനെയാണ്. തന്ത്രങ്ങള്‍ക്കൊണ്ട് മാത്രമല്ല, ബാറ്റിങ് മികവുകൊണ്ടും ടീമിനെ മുന്നില്‍നിന്ന് നയിച്ച വ്യക്തിയാണ് ജയവർധനെ. താരം കോച്ചിങ് സ്റ്റാഫിലെത്തിയിട്ടും കാര്യമായ ചലനം പ്രകടനത്തിലുണ്ടായിട്ടില്ല. മറ്റ് ആഗോള ലീഗുകളില്‍ ടീമുകളുടെ ചുമതല വഹിക്കുന്ന ജയവർധനെ മുഴുവന്‍ സമയവും ടീമിനൊപ്പം തുടരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ജയവർധനെയുടെ സാന്നിധ്യത്തില്‍ സില്‍വർവുഡിന് ഇടപെടുന്നതില്‍ പരിധിയുണ്ടെന്ന തരത്തിലും ശ്രീലങ്കന്‍ മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മോശം ഫോമില്‍ തുടരുന്ന ദസുന്‍ ഷനകയ്ക്കാണ് ദീർഘകകാലമായി നായക ചുമതല നല്‍കിയിരിക്കുന്നതെന്നത് മറ്റൊരു കാരണമായി പരിഗണിക്കാം. ടീമിലെ താരങ്ങള്‍ക്ക് വ്യക്തിപരമായി പരാജയപ്പെടുന്നത് ഒരു പ്രശ്നമല്ലെന്ന് മുന്‍താരങ്ങളായ ജയസൂര്യയും മർവന്‍ അട്ടപ്പട്ടുവും കുറ്റപ്പെടുത്തിയിരുന്നു. കാരണം ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്ന ബോധ്യമുള്ളതുകൊണ്ടാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും