ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. കാനഡയാണ് രോഹിതിന്റേയും സംഘത്തിന്റേയും എതിരാളികള്‍. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഫ്ലോറിഡയിലെ സെൻട്രൽ ബ്രൊവാഡ് സ്റ്റേഡിയത്തില്‍വച്ചാണ് കളി. കാനഡയിലെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കുക എന്ന ലക്ഷ്യമായിരിക്കും ഇന്ത്യയ്ക്ക്.
അമേരിക്കയ്ക്കെതിരായ മത്സരത്തോടെ ബാറ്റിങ് നിരയില്‍ നേരിട്ടിരുന്ന ചില ആശങ്കകൾക്ക് പരിഹാരം കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അർധ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് ഫോമിലേക്ക് മടങ്ങിയെത്തി. അനിവാര്യമായിരുന്ന ഗെയിം ടൈം ശിവം ദുബെയ്ക്കും ലഭിച്ചു. എന്നിരുന്നാലും ആശങ്കയായി തുടരുന്നത് വിരാട് കോഹ്ലിയുടെ പ്രകടനമാണ്.
ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 1, 4, 0 എന്നിങ്ങനെയാണ് കോഹ്ലിയുടെ സ്കോറുകള്‍. കാനഡയെ നേരിടുന്ന ഫ്ലോറിഡയിലെ സ്റ്റേഡിയത്തിലും കോഹ്ലിക്ക് ഓർമിക്കാനുള്ള ചരിത്രമൊന്നുമില്ല. നാല് കളികളില്‍ നിന്ന് ഇവിടെ നേടിയത് 63 റണ്‍സാണ്. സൂപ്പർ എട്ടിന് മുൻപ് താളം കണ്ടെത്താൻ കോഹ്ലിക്കുള്ള അവസരം കൂടിയാണ് കാനഡയ്ക്കെതിരായ മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായതുകൊണ്ട് തന്നെ ഇന്ത്യ ചില പരീക്ഷണങ്ങള്‍ക്ക് തയ്യാറാകാനും സാധ്യതയുണ്ട്. യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസണ്‍, യുസുവേന്ദ്ര ചഹൽ എന്നിവർക്ക് അവസരം ഒരുങ്ങുമോയെന്നതാണ് ആകാംക്ഷ. ജയ്സ്വാളെത്തിയാല്‍ കോഹ്ലിക്ക് തന്റെ മൂന്നാം നമ്പറിലേക്ക് ഇറങ്ങാനും സാധിക്കും.
ബൗളിങ്ങില്‍ കാര്യമായ ആശങ്കയ്ക്കുള്ളതില്ലെന്നാണ് ഇതുവരെയുള്ള പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. ഏഴ് വിക്കറ്റ് വീതം നേടിയിട്ടുള്ള ഹാർദിക്ക് പാണ്ഡ്യ, അർഷദീപ് സിങ് എന്നിവരാണ് വിക്കറ്റ് വേട്ടയില്‍ ഇന്ത്യയ്ക്കായി മുന്നിലുള്ളത്. അഞ്ച് വിക്കറ്റുമായി ജസ്പ്രിത് ബുംറയും തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.
മത്സരം നടക്കാനുള്ള സാധ്യത വിരളമാണെന്നാണ് കാലാവസ്ഥ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. ഇതിനു മുന്നോടിയായ ഫ്ലോറിഡ ആതിഥേയത്വം വഹിച്ച ശ്രീലങ്ക - നേപ്പാൾ, അമേരിക്ക - അയർലൻഡ് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചിരുന്നു.