CRICKET

ഭാഗ്യദോഷം മായുമോ? പ്രോട്ടിയാസ് കാത്തിരിക്കുന്നു

ദില്‍ന മധു

ഹാൻസി ക്രോണ്യെയുടെ ദക്ഷിണാഫ്രിക്കയെ ഓർമയുണ്ടോ? ലോകത്തിലെ ഏത് ടീമിനോടും നേരിട്ട് മുട്ടാൻ കെൽപ്പുള്ള ക്രിക്കറ്റ് സംഘം. ബാറ്റിങ് മികവും പന്തിലെ കേമത്തവും മാത്രമല്ല ഫീൽഡിങ്ങിലെ കൃത്യതയും നായകന്റെ തീരുമാനങ്ങളും എന്തിന് ടീമംഗങ്ങൾക്കിടയിലെ ഒത്തൊരുമ വരെ ജയപരാജയം നിർണയിക്കുന്നതിൽ ഘടകമെന്ന് തെളിയിച്ചൊരു സ്വപ്ന ടീം. ആ ഓർമയിൽ മഴവിൽ രാജ്യത്തിന്റെ പച്ചക്കുപ്പായം നെഞ്ചേറ്റുന്ന ഒരുപാട് പേർക്ക് ബാർബഡോസ് ഒരു പ്രതീക്ഷയാണ്. ആദ്യ ലോകകിരീടമെന്ന ദക്ഷിണാഫ്രിക്കയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുമോ?

26 വർഷം മുൻപ് ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിൽ മൊട്ടിട്ടൊരു സ്വപ്നമുണ്ട്. ഇനി ലോകകിരീടം എന്ന് എതൊരു പ്രോട്ടിയാസ് ഫാനിനെയും പോലെ ആത്മവിശ്വാസത്തോടെ പറഞ്ഞു തുടങ്ങിയത്, 1998 നവംബർ ഒന്നിലെ ആ രാത്രിയ്ക്ക് ശേഷമാണ്. പിന്നീട് ഐസിസി ചാമ്പ്യൻസ് ട്രോഫിയായി പരിണമിച്ച വിൽസ് ഇന്റർനാഷണൽ കപ്പായിരുന്നു വേദി. ടെസ്റ്റ് രാജ്യങ്ങളെ മാത്രം ഉൾപ്പെടുത്തി, ലോകകപ്പിന് സമാനമായൊരു ടൂർണമെന്റിന്റെ ആദ്യ പരീക്ഷണമായിരുന്നു അത്. സെമിയിൽ അന്നത്തെ ലോക ചാമ്പ്യന്‍മാരായ ശ്രീലങ്കയെ തോൽപ്പിച്ചു. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ. സീനിയർ തലത്തിൽ ദക്ഷിണാഫ്രിക്ക നേടിയ ആദ്യ ഐസിസി കിരീടം. തലമുറകൾ പലത് മാറി വന്നു പക്ഷേ പിന്നീട് ഒരു കിരീടം പോലും കൂട്ടിച്ചേർക്കാനായില്ല.

1998-ലെ വില്‍സ് ഇന്റര്‍നാഷണല്‍ കിരീടം ഏറ്റുവാങ്ങുന്ന അന്നത്തെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യെ.

1999 ലോകകപ്പിന് മുന്നോടിയായാണ് മിനി ലോകകപ്പ് എന്ന് അറിയപ്പെട്ട വിൽസ് ഇന്റർനാഷണൽ കപ്പ് നടന്നത്. കിരീടനേട്ടത്തോടെ ലോകകപ്പിലെ ഫേവറേറ്റുകളായി ക്രോണ്യയുടെ സംഘം ഇംഗ്ലണ്ടിലെത്തി. പ്രതീക്ഷ തെറ്റിക്കാതെ തുടക്കം. സെമിയിലെ നാടകീയമായ റണ്ണൌട്ടും അപ്രതീക്ഷിത ടൈയും കണ്ണീർക്കഥയിലെ പുതിയൊരു അധ്യായം മാത്രമായി.

മഴകളിമുടക്കിയ 1992 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ മഴനിയമപ്രകാരം ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ ഒരു പന്തില്‍ 22 റണ്‍സ് വേണമെന്ന് എഴുതിക്കാട്ടിയ സ്‌കോര്‍ബോര്‍ഡ്‌

1996 ലോകകപ്പിലും ഒരു ദിവസത്തെ ദൗര്‍ഭാഗ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ഗ്രൂപ്പിൽ തോൽവിയറിയാതെ മുന്നേറിയ സംഘം ക്വാർട്ടറിൽ ബ്രയാൻ ലാറയുടെ സെഞ്ച്വറി പ്രകടനത്തിൽ അടിയറവ് പറഞ്ഞു. അരങ്ങേറ്റ ലോകകപ്പായ 1992-ൽ ഏവരെയും അദ്ഭുതപ്പെടുത്തിയ ദക്ഷിണാഫ്രിക്കയെ മഴ നിയമമാണ് തോൽപ്പിച്ചു.

2003 ൽ സ്വന്തം നാട്ടിൽ ലോകകപ്പ് എത്തിയപ്പോഴും മഴയാണ് വില്ലനായത്. ജയിക്കാൻ വേണ്ട റൺസിന്റെ കണക്ക് കൂട്ടിയ ടീമിന് തെറ്റിപ്പോയി. പിന്നീട് വന്ന ഒരു ടൂർണമെന്റിലും 1999 പോലെ ആധികാരികമായി മുന്നേറാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നില്ല. ആരാധകരുടെ പ്രതീക്ഷ കാത്തപ്പൊഴോ സെമിയിലവസാനിച്ചു പോരാട്ടങ്ങൾ. 2023 ഏകദിന ലോകകപ്പിൽ വരെ വീണുപോയത് സെമി പോരിൽ.

1999 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന വിക്കറ്റ് വീഴ്ത്തി മത്സരം ടൈയിലാക്കിയ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആഹ്‌ളാദം.

ഇത്തവണ വലിയ പ്രതീക്ഷയില്ലാതെയാണ് മാർക്രമിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ ടീം ടി20 ലോകകപ്പിന് എത്തിയത്. റാങ്കിങ്ങിൽ അഞ്ചാമത്. പക്ഷെ തോൽവിയറിയാതെ കലാശപ്പോര് വരെയുള്ള യാത്രയിൽ ഭാഗ്യവും മഴയും എല്ലാം അനുകൂലമായി അകമ്പടിക്കുണ്ടായി. ക്രോണ്യെയ്ക്ക് ശേഷം ഷോൺ പൊള്ളോക്ക്, ഗ്രേം സ്മിത്ത്, ടെമ്പ ബൌമ അങ്ങനെ പലനായകർ വന്ന് പോയി. എന്നാൽ കിരീടം കിട്ടാക്കനിയായി തുടർന്നു. അത് തിരുത്താനുള്ള ചരിത്ര നിയോഗം മർക്രമിനാകുമോ?

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?