FOOTBALL

ജർമ്മൻ ടീമിന് അഡിഡാസ് കമ്പനി വക നാസി ചിഹ്നം! വിവാദമായതോടെ ജേഴ്സി പിൻവലിച്ചു

വെബ് ഡെസ്ക്

ജർമ്മനിയ്ക്ക് വേണ്ടി പ്രശസ്ത സ്പോർട്സ് നിർമ്മാണ കമ്പനിയായ അഡിഡാസ് തയ്യാറാക്കിയ ജഴ്സിയിൽ നാസി ചിഹ്നം. വിവാദമായതോടെ അഡിഡാസ് ജെഴ്സി പിൻവലിച്ചു. യുറോ കപ്പിനുള്ള ടീമിൻ്റെ ജഴ്സിയിലാണ് നാസി സായുധ സംഘമായിരുന്ന എസ് എസ് ((ഷുട്സ്സ്റ്റാഫെൽ)ന്റെ ചിഹ്നത്തെ പോലെ തോന്നിപ്പിക്കും വിധം 44 എന്ന് രേഖപ്പെടുത്തി വിവാദത്തിലായത്.

പ്രതിഷേധങ്ങൾ ഉയർന്നതോടെ ജേഴ്‌സി പിൻവലിക്കുകയും '44' എന്ന നമ്പറുള്ള ജേഴ്‌സി വാങ്ങുന്നതും അവയെ ഓരോരുത്തരുടെയും താൽപര്യത്തിന് അനുസരിച്ച് മാറ്റുന്നതിൽ നിന്നും ആരാധകരെ അഡിഡാസ് വിലക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് നാസി എസ്എസ് എന്ന സായുധ സംഘടന ഉപയോഗിച്ചിരുന്ന ചിഹ്നവും ജേഴ്സിയിലെ '44'ഉം തമ്മിലുള്ള സാമ്യം പൂർണ്ണമായും യാദൃച്ഛികമാണെന്ന് വിവാദത്തിന് പിന്നാലെ കമ്പനി വ്യക്തമാക്കി.

1929ലാണ് നാസി എസ് എസ് യൂണിറ്റ് രൂപീകരിക്കുന്നത്. നാസികളുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കാവൽ നിൽക്കുക, രാജ്യദ്രോഹികളെന്ന് എന്ന് ഹിറ്റ്ലർ ഭരണകൂടം ആക്ഷേപിച്ചവരെ പിടികൂടുക തുടങ്ങിയ പ്രവർത്തനങ്ങള്‍ നടത്തിയ സായുധ സംഘമായിരുന്നു എസ് എസ്. പത്ത് ലക്ഷത്തിലധികം ആളുകളെ കൊലപ്പെടുത്തിയ ഓഷ്വിറ്റ്സ് പോലുള്ള ഉന്മൂലന ക്യാമ്പുകൾ നടത്തിയിരുന്നതും നാസി എസ്എസ് യൂണിറ്റ് അംഗങ്ങളായിരുന്നു.

പ്രശസ്ത ജർമൻ ചരിത്രകാരൻ മൈക്കിൾ കേനിഹ് ആണ് ജേഴ്സിയിലെ ചിഹ്നത്തെക്കുറിച്ചുള്ള ആശങ്കകൾ ആദ്യം ഉന്നയിക്കുന്നത്. ജേഴ്‌സിയിൽ നമ്പറുകൾക്ക് നൽകിയിരിക്കുന്ന രൂപകല്പന സംശയാസ്പദമാണെന്നാണ് മൈക്കിൾ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഒരു സ്പോർട്സ് ബ്രാൻഡ് എന്ന നിലയിൽ മതവിദ്വേഷം, യഹൂദവിരുദ്ധത, ആക്രമണം എന്നിവയെ എല്ലാ തലത്തിലും എതിർക്കാൻ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് അഡിഡാസ് കമ്പനി വക്താവ് ഒലിവർ ബ്രൂഗൻ വ്യക്തമാക്കി. ഇതോടൊപ്പം, ഔദ്യോഗികമായി ജേഴ്‌സി പിൻവലിക്കുന്ന കാര്യവും അദ്ദേഹം പ്രഖ്യാപിച്ചു.

ജർമ്മൻ എവേ ജേഴ്‌സിയിലെ പിങ്ക് നിറവും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിങ്ക് നിറം ജർമ്മനിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് പിന്തുണയുമായെത്തിയെ ഒരു ഭാഗം വാദിച്ചത്. അതേസമയം ഇത് ജർമനിയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പണം വാരാനുള്ള ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഎഫ്‌ബി) നീക്കം മാത്രമാണിത് എന്നാണ് വിമർശകരുടെ പക്ഷം.

പുതിയ ജർമൻ ഫുട്ബോൾ ടീം ജേഴ്‌സി

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഫുട്ബോൾ ജേഴ്‌സികളെ ചുറ്റിപ്പറ്റി നടക്കുന്ന രണ്ടാമത്തെ സംഭവമാണ് അഡിഡാസ് ഉൾപ്പെട്ട വിവാദം. ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ജേഴ്സിയുടെ കോളറിന്റെ പിൻഭാഗത്തുള്ള സെൻ്റ് ജോർജ്ജ് ക്രോസിൽ വരുത്തിയ മാറ്റങ്ങളാണ് സമീപകാലത്ത് ചൂടുപിടിച്ച മറ്റൊരു ജേഴ്‌സി വിവാദം. ഇംഗ്ലണ്ടിന്റെ പരമ്പരാഗത നിറമായ ചുവപ്പിനൊപ്പം പർപ്പിൾ, നേവി എന്നി നിറങ്ങൾ ഉൾപ്പെടുത്തിയത് രാജ്യത്തിന്റെ ഏകോപനത്തെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് വിവാദത്തിന് പിന്നാലെ ജേഴ്‌സി തയ്യാറാക്കിയ സ്പോർട്സ് ബ്രാൻഡ് നൈക്കി നൽകിയ വിശദീകരണം.

ജൂൺ 15നാണ് യൂറോ കപ്പ് ഫുട്ബോളിന് ജർമ്മനിയിൽ തുടക്കമാകുക. ജർമ്മനിയിലെ പത്ത് നഗരങ്ങളിലായി നടക്കുന്ന ടൂർണമെറ്റിൽ ആതിഥേയരായ ജർമ്മനിയും സ്കോട്ലാൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിലൂടെ അന്താരാഷ്ട്ര ഫുട്ബോളിലെ തിരിച്ചടികളിൽ നിന്ന് കരകയറുകയാണ് ജർമ്മൻ സംഘത്തിന്റെ ലക്ഷ്യം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും