FOOTBALL

നമ്മുടെ സൂപ്പർ സ്റ്റാർ ആയിരുന്നു ഈ പാകിസ്താൻകാരൻ

രവി മേനോന്‍

ലോകകപ്പ് ക്രിക്കറ്റിലെ വംശഹത്യാ വിവാദങ്ങൾ വാർത്തയിൽ നിറയുമ്പോൾ ചെങ്കാസിയിലേക്ക് തിരികെ നടക്കുന്നു മനസ്സ്. മലയാളികൾ ആരാധനാപൂർവം കണ്ട ആദ്യത്തെ ഫുട്ബാൾ സൂപ്പർതാരങ്ങളിൽ ഒരാൾ ഈ പാകിസ്താൻകാരനായിരുന്നു.

ഖയൂം അലി ചെങ്കാസി. ബലൂചിസ്ഥാൻ സ്വദേശി. 1955 ൽ കണ്ണൂർ ജിംഖാനയെ തോൽപ്പിച്ച് സേട്ട് നാഗ്‌ജി അമർസീ സ്മാരക ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ കറാച്ചി കിക്കേഴ്സ് ടീമിന്റെ ശക്തനായ സ്റ്റോപ്പർ. ചൈനീസ് വന്മതിൽ എന്ന് ഓമനപ്പേരുള്ള മുൻ പാക് ക്യാപ്റ്റൻ. ഓമനപ്പേര് "പാപ്പ.''

ഏത് കായിക ഇനത്തിലായാലും ഇന്ത്യയിൽ നടക്കുന്ന ഒരു ഇന്ത്യ - പാക് മത്സരത്തിൽ പാക് ടീമിനുവേണ്ടി ആരവം മുഴക്കുന്ന കാണികളെക്കുറിച്ച് ഇന്നത്തെ കാലത്ത് സങ്കൽപ്പിക്കാനാകുമോ നമുക്ക്?

പാകിസ്താൻ സൃഷ്ടിച്ച എക്കാലത്തെയും മികച്ച കളിക്കാരനായി വാഴ്ത്തപ്പെടുന്ന ചെങ്കാസിയെ നാഗ്‌ജി ഫൈനലിന് ശേഷം ചുമലിലേറ്റിയാണ് ആരാധകർ കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിന് പുറത്തു കൊണ്ടുപോയതെന്ന് എഴുതിയിട്ടുണ്ട് അന്തരിച്ച ഫുട്ബാൾ ലേഖകൻ മുഷ്താഖ്. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും ഗുജറാത്തികളും തമിഴന്മാരും എല്ലാമുണ്ടായിരുന്നു അന്ന് പാക് ടീമിനുവേണ്ടി ആർത്തു വിളിച്ചവരിൽ.

ഏത് കായിക ഇനത്തിലായാലും ഇന്ത്യയിൽ നടക്കുന്ന ഒരു ഇന്ത്യ - പാക് മത്സരത്തിൽ പാക് ടീമിനുവേണ്ടി ആരവം മുഴക്കുന്ന കാണികളെക്കുറിച്ച് ഇന്നത്തെ കാലത്ത് സങ്കൽപ്പിക്കാനാകുമോ നമുക്ക്?

"ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും വികാരനിർഭരമായ മുഹൂർത്തമായിരുന്നു അത്. സ്വന്തം നാടായ പാകിസ്താനിൽ പോലും എന്നെ അത്രയേറെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചില്ല ആരും,'' പിൽക്കാലത്ത് ചെങ്കാസി ഒരഭിമുഖത്തിൽ പറഞ്ഞു. ചെങ്കാസിക്ക് പുറമെ സെന്റർ ഫോർവേഡ് ഉമർ, ഹാഫ് ബാക്ക് ഹുസ്സൈൻ ഖില്ലർ, സ്കീമർ ഘനി, മൂസ തുടങ്ങി നിരവധി പാക് താരങ്ങൾക്കും ഫ്രോണ്ടിയർ ഹിലാൽ (പെഷവാർ), കറാച്ചി മക്രാൻസ് , കറാച്ചി ഫ്രണ്ട്സ് യൂണിയൻ തുടങ്ങിയ ക്ലബുകൾക്കും ഉണ്ടായിരുന്നു മലബാറിൽ ആരാധകസഹസ്രങ്ങൾ.

പാക് കായികരംഗത്തെ പരമോന്നത ബഹുമതികളെല്ലാം ചെങ്കാസിയെ തേടിയെത്തി

കൊച്ചിയിലെ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലും (1960) കണ്ടു ചെങ്കാസിയുടെ ഇന്ദ്രജാലം. ചരിത്രത്തിലാദ്യമായി പാക് ഫുട്ബാൾ ടീം ഇന്ത്യയെ തോൽപ്പിച്ചത് ആ ടൂർണമെന്റിലാണ്; ഏകപക്ഷീയമായ ഒരു ഗോളിന്. ചെങ്കാസിയായിരുന്നു ആ പാക് ടീമിന്റെ നായകൻ. അതേ ടൂർണമെന്റിൽ പ്രബലരായ ഇറാനെ 4 - 1 ന് തകർത്തപ്പോഴും ഇസ്രയേലിനെ 2 - 2 ന് സമനിലയിൽ തളച്ചപ്പോഴും പാക് പ്രതിരോധത്തിൽ തിളങ്ങിയ ചെങ്കാസി മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് സ്വാഭാവികം.

പാക് ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന മലപ്പുറംകാരൻ ഇരുമ്പൻ കുട്ടി എന്ന മൊയ്‌തീൻ കുട്ടിയിൽ നിന്നാണ് 1950 കളുടെ ഒടുവിൽ പാകിസ്താൻ ദേശീയ ടീമിന്റെ നായകപദവി ചെങ്കാസി ഏറ്റെടുത്തത്. നേരത്തെ മൊയ്‌തീൻകുട്ടിയുടെ നായകത്വത്തിൽ പാക് ഫുട്ബാളിലെ ആദ്യ ഹാട്രിക്ക് ചെങ്കാസി സ്വന്തം പേരിൽ എഴുതിച്ചേർത്തിരുന്നു - 1955 ലെ കൊളംബോ കപ്പിൽ ബർമയ്‌ക്കെതിരെ. 63 ൽ ഏഷ്യയിൽ പര്യടനം നടത്തിയ ബുണ്ടസ്‌ലിഗയിലെ രണ്ടാം ഡിവിഷൻ ക്ലബായ ഫോർച്യുന ഡ്യുസൽഡോർഫിന്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ ജർമൻ ലീഗിൽ കളിക്കുന്ന ആദ്യ ഏഷ്യക്കാരനായി മാറിയേനെ ചെങ്കാസി.

പാക് കായികരംഗത്തെ പരമോന്നത ബഹുമതികളെല്ലാം ചെങ്കാസിയെ തേടിയെത്തി. 2005 ൽ എൺപതാം വയസ്സിലായിരുന്നു അന്ത്യം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും