Qatar World Cup

ടീമില്‍ പകര്‍ച്ചപ്പനി; പ്രീക്വാര്‍ട്ടറിനു മുമ്പേ 'ഹൈ ടെംപറേച്ചറില്‍' ഹോളണ്ട്

വെബ് ഡെസ്ക്

ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ന് യുഎസ്എയെ നേരിടാന്‍ ഇറങ്ങുന്ന ഹോളണ്ടിന് കനത്ത തിരിച്ചടി. നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന ടീമിന്റെ ക്യാമ്പില്‍ പടര്‍ന്നു പിടിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പരിശീലകന്‍ ലൂയിസ് വാന്‍ഗാലാണ് ഇക്കാര്യം അറിയിച്ചത്.

ടീമില്‍ എത്രപേര്‍ക്ക് പനി ബാധിച്ചുവെന്ന് കൃത്യമായി പറയാന്‍ അദ്ദേഹം തയാറായില്ല, എന്നാല്‍ നിരവധി താരങ്ങള്‍ പനിയുടെ പിടിയിലാണെന്നും ഗ്രൂപ്പ് ഘട്ടത്തിലാണ് ഈ സാഹചര്യം നേരിടേണ്ടി വന്നതെങ്കില്‍ ഏറെ ബുദ്ധിമുട്ടുമായിരുന്നെന്നും വാന്‍ഗാല്‍ പറഞ്ഞു.

അതേസമയം 26 അംഗ സ്‌ക്വാഡിലെ 15-ല്‍ അധികം താരങ്ങള്‍ കടുത്ത പനിയുടെ പിടിയിലാണെന്നാണ് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത പനിയുടെ പിടിയിലാണെങ്കിലും ഇന്നലെ ഏറെ വൈകിയും താരങ്ങള്‍ പരിശീലനത്തിനിറങ്ങിയിരുന്നു.

11 പേരുള്ള രണ്ടു ടീമായി തിരിഞ്ഞു പരിശീലന മത്സരമാണ് ഇന്നലെ വാന്‍ഗാല്‍ ടീമിന് നല്‍കിയത്. ഒന്നര മണിക്കൂര്‍ നേരത്തെ പരിശീലനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കാന്‍ കൂട്ടാക്കാതെയാണ് താരങ്ങള്‍ മടങ്ങിയത്. കഴിഞ്ഞ മാസം 29-ന് ഖത്തറിനെതിരായായിരുന്നു ഹോളണ്ടിന്റെ അവസാന ഗ്രൂപ്പ് മത്സരം. അതിനു ശേഷമാണ് ടീം ക്യാമ്പില്‍ പനി പടര്‍ന്നുപിടിച്ചത്.

ഗ്രൂപ്പ് റൗണ്ടിനു ശേഷം ഒരു ദിവസം മാത്രമാണ് താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചത്. പനിബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും ശേഷിച്ച ദിവസങ്ങളില്‍ കോച്ച് വാന്‍ഗാല്‍ കൃത്യമായ പരിശീലനത്തിന് ടീമിനെ ഇറക്കിയിരുന്നു. ഇന്ന് രാത്രി 8:30-ന് ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തിലാണ് ഹോളണ്ട്-യുഎസ്എ മത്സരം.

ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ആറു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഹോളണ്ട് നോക്കൗട്ടില്‍ കടന്നത്. അതേസമയം ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലകളുമായി അഞ്ചു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് യുഎസ്എ പ്രീക്വാര്‍ട്ടറില്‍ എത്തിയത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും