SPORT

Paralympics 2024 | ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്; പാരീസില്‍ അത്ലറ്റിക്‌സിലും മുന്നേറ്റം

വെബ് ഡെസ്ക്

പാരീസ് പാരാലിമ്പിക്‌സില്‍ മെഡല്‍വേട്ട തുടർന്ന് ഇന്ത്യ. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് വെള്ളി നേടി. ഫൈനലില്‍ ഫ്രാൻസിന്റെ ലുക്കാസ് മസൂറിനോടാണ് താരം പരാജയപ്പെട്ടത്. ആധികാരികമായായിരുന്നു ഫ്രഞ്ച് താരത്തിന്റെ ജയം. സ്കോർ 9-21, 13-21.

പാരീസില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ വെള്ളിയാണിത്. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 12 ആയി ഉയർന്നിട്ടുണ്ട്. മെഡല്‍ പട്ടികയില്‍ 22-ാം സ്ഥാനത്താണ് ഇന്ത്യ.

പാരീസില്‍ ഇന്ത്യയുടെ രണ്ടാം സ്വർണം ഇന്ന് നിതേഷ് കുമാർ നേടി. ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ് എല്‍ 3 വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ ബെതെല്ലിനെ കീഴടക്കിയായിരുന്നു നിതേഷിന്റെ നേട്ടം. സ്കോർ 21-14, 18-21, 23-21.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം സ്വർണത്തിലേക്ക് അടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇംഗ്ലണ്ട് താരം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. രണ്ടാം ഗെയിം 18-21 എന്ന സ്കോറില്‍ ഡാനിയേല്‍ നേടി. നിർണായകമായ മൂന്നാം ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. 23 പോയിന്റെ വരെ നീണ്ട ഗെയിം ഒടുവില്‍ നിതേഷ് സ്വന്തമാക്കുകയായിരുന്നു.

ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് എസ് യു 5 വിഭാഗത്തിലായിരുന്നു ഇന്ത്യയുടെ മറ്റൊരു മെഡല്‍ നേട്ടം. തുളസിമതി മുരുഗേശൻ വെള്ളിനേടി. ചൈനയുടെ യാങ് ക്യുക്സിയയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. സ്കോർ 17-21, 10-21.

ഇതേവിഭാഗത്തില്‍ വെങ്കലവും ഇന്ത്യയ്ക്കായിരുന്നു. ഡെന്മാർക്കിന്റെ കാത്രിൻ റോസെൻഗ്രെന്നിനെ മനീഷ രാമദാസാണ് കീഴടക്കിയത്. സ്കോർ 21-12, 21-18.

പുരുഷന്മാരുടെ ഡിസ്കസ് ത്രൊ എഫ്56 വിഭാഗത്തില്‍ ഇന്ത്യയുടെ യോഗേഷ് കത്തുനിയ വെള്ളി സ്വന്തമാക്കി. 42.22 മീറ്റർ എറിഞ്ഞായിരുന്നു വെള്ളി നേട്ടം. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റയ്ക്കാണ് സ്വർണം. 46.86 മീറ്ററായിരുന്നു ക്ലോഡിനി എറിഞ്ഞത്. ഗ്രീസിന്റെ കോണ്‍സ്റ്റാന്റിനോസ് സൂനിസിനാണ് വെങ്കലം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും