TECHNOLOGY

ചാറ്റ് ജിപിടി മുതൽ പുത്തൻ സിരി വരെ; ഒരുപിടി പുതിയ പ്രഖ്യാപനവുമായി ആപ്പിൾ

വെബ് ഡെസ്ക്

ചാറ്റ് ജിപിടി മുതൽ ഒരുപിടി പുത്തൻ സംവിധാനങ്ങളൊരുക്കി ആപ്പിൾ. ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഗ്രസിൽ തിങ്കളാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. ജനറേറ്റീവ് എ ഐ അധിഷ്ഠിതമായ നിരവധി ഫീച്ചറുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ചാറ്റ് ജിപിടി എന്ന ജനറേറ്റീവ് എ ഐ വികസിപ്പിച്ച ഓപ്പൺ എഐയുമായി സഹകരണമാണ് പ്രഖ്യാപനങ്ങളിൽ പ്രധാനം. സമ്പൂർണ സ്വകാര്യത വാഗ്ദാനം ചെയ്തുകൊണ്ടാണ് കമ്പനി 'ആപ്പിൾ ഇന്റലിജൻസ്' പ്രഖ്യാപിച്ചിരിക്കുന്നത്.

ഒപ്പം പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18, മാക്ക് ഒഎസ് സെക്കോയ, വാച്ച് ഒഎസ് 11 എന്നിവയും പ്രഖ്യാപിച്ചു. ജനറേറ്റീവ് എഐ അധിഷ്ഠിത സൗകര്യങ്ങൾ ആപ്പിൾ ഉപകരണങ്ങളിൽ എത്തുന്നു എന്നതാണ് ഇത്തവണത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിലെ പ്രഖ്യാപനങ്ങളുടെ മുഖ്യ ഹൈലൈറ്റ്.

സാംസങ് ഗാലക്സിയുടെ പുതിയ ഫോണുകൾ അവതരിപ്പിച്ച എഐ ഓപ്ഷനുകളോട് മത്സരിക്കാൻ കഴിയുന്ന വിധമാണ് ആപ്പിൾ പുതിയ ഫീച്ചറുകൾ പുറത്തിറക്കുന്നത്. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന ഐഒഎസ് 18 അപ്‌ഡേറ്റിലൂടെ ഐഫോൺ, മാക്ക്, ഐപാഡ് ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങൾ ലഭ്യമാകും.

ആപ്പിളിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായ വോയിസ് അസിസ്റ്റന്റ് 'സിരി'യെയും ഇത്തവണ ആപ്പിൾ അടിമുടി പരിഷ്കരിച്ചിട്ടുണ്ട്. എ ഐയുടെ പിൻബലത്തോടെയാണ് പുതിയ സിരി എത്തുന്നത്. ഐക്കണിൽ ഉൾപ്പെടെ മാറ്റങ്ങളുണ്ടാകും. ചാറ്റ് ജിപിടി ഉപയോഗിക്കാൻ കഴിയുമെന്നതുൾപ്പെടെ എ ഐയുടെ സഹായത്തോടെ ഉപയോക്താവിന്റെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സിരിക്ക് സാധിക്കും.

കൂടുതൽ സ്വാഭാവികമായ ഭാഷയിൽ ശബ്ദനിർദേശങ്ങൾ പ്രോസസ്സ് ചെയ്യാനും വ്യക്തികളുടെ പ്രവൃത്തികൾ കൂടുതൽ പഠിച്ച് അതിനനുസരിച്ച് പ്രവർത്തിക്കാനും സിരിക്ക് കഴിയും. മെയിലിലുള്ള ഒരു വിവരം ഉപയോക്താവ് ആവശ്യപ്പെടുകയാണെങ്കിൽ പരിശോധിച്ച് പറയാനും ഫോട്ടോസ് ആപ്പിലുള്ള ഒരു ചിത്രം കണ്ടെത്തി അതിലെ വിവരങ്ങൾ നൽകാനുമെല്ലാം സിരിക്ക് സാധിക്കും.

മൈക്രോസോഫ്റ്റും ഗൂഗിളും ദ്രുതഗതിയിൽ തുടർച്ചയായി ഉത്പന്നങ്ങൾ പുറത്തിറക്കിയതോടെ ആപ്പിളിനുമേൽ സമ്മർദ്ദം ഏറിയിരുന്നു. എ ഐയിലേക്ക് ആപ്പിളിന്റെ ചുവടുമാറ്റം വൈകുന്നതും സംശയങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ നിലവിലെ പ്രഖ്യാപനങ്ങൾ അതിനെല്ലാമുള്ള മറുപടി ആകുകയായാണ്. ആപ്പിൾ ഉത്പന്നങ്ങളുടെ ഉപയോഗാനുഭവത്തെ പുത്തൻ തലങ്ങളിലേക്ക് എത്തിക്കുന്നതാകും പുതിയ നീക്കമെന്നാണ് കഴിഞ്ഞ ദിവസം ടെക് ഭീമന്റെ ആസ്ഥാനത്ത് നടന്ന വാർഷിക കോൺഫറൻസിൽ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് പറഞ്ഞത്.

ഓപ്പൺ ഐയുമായി സഹകരിച്ചുള്ള ആപ്പിൾ ഇന്റലിജൻസ് സംവിധാനങ്ങൾ ഉൾപ്പെടുത്തുമ്പോഴും ഉപയോക്തൃ ഡാറ്റ കവർച്ച ചെയ്യാതെ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് ആപ്പിൾ പറയുന്നത്. എന്നാൽ ടെസ്‌ലയും സ്‌പേസ് എക്‌സ് വ്യവസായി എലോൺ മസ്‌ക്കും പങ്കാളിത്തത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡാറ്റ സുരക്ഷയ്‌ക്കെതിരായ ഭീഷണി തൻ്റെ കമ്പനികളിൽ ഐഫോണുകൾ നിരോധിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐ ഒ എസ് 18

ഇനിമുതൽ ഹോം സ്ക്രീനിലെ ആപ്പ് ഐക്കണുകൾക്ക് മാറ്റം വരുത്താൻ ഉപയോക്താവിനാകും. ഐക്കണിന്റെ വലുപ്പം, നിറം എന്നിവയൊക്കെ ഇഷ്ടാനുസരണം മാറ്റാൻ സാധിക്കും. ആദ്യമായാണ് ഐക്കണുകളുടെ വലുപ്പം മാറ്റാനുള്ള സംവിധാനം ആപ്പിൾ കൊണ്ടുവരുന്നത്. മറ്റൊന്ന് കണ്ട്രോൾ സെന്ററിന് കൊണ്ടുവരുന്ന മാറ്റങ്ങളാണ്. മൂന്നാം കക്ഷി ആപ്പുകൾക്ക് കൺട്രോൾ സെൻ്ററിലേക്ക് ആക്‌സസ് ലഭിക്കും കൂടാതെ ഉപയോക്താക്കൾക്ക് ആപ്പിൾ ഇതര ആപ്പുകൾ കണ്ട്രോൾ സെന്ററിൽ കൊണ്ടുവരാൻ കഴിയും.

ഐഒഎസ് 18 മെസേജസ് ആപ്പിലേക്ക് ഒരു കൂട്ടം പുതിയ ഫീച്ചറുകളും കൊണ്ടുവരുന്നുണ്ട്. കൂടുതൽ ഇമോജികളും സ്റ്റിക്കറുകളും ലഭിക്കുന്നു. അതിനുപുറമെ കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ സെൻഡ് ലേറ്റർ ഫീച്ചറും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ, ഉപയോക്താക്കൾക്ക് പുതിയ ടെക്‌സ്‌റ്റ് ഇഫക്‌റ്റുകളും ലഭിക്കും. ഐഒഎസ് 18, സെല്ലുലാർ- വൈഫൈ കണക്ഷനുകൾ ലഭ്യമല്ലാത്ത സമയങ്ങളിൽ സാറ്റലൈറ്റ് വഴിയുള്ള സന്ദേശങ്ങൾ അയക്കാനും ഉപയോക്താവിനെ പ്രാപ്തനാക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും