TECHNOLOGY

ഉപയോക്താക്കളെ കബളിപ്പിക്കുന്ന നീല ടിക്ക്, ഉള്ളടക്ക നിയമങ്ങളുടെ ലംഘനം; എക്സിനെതിരെ യൂറോപ്യന്‍ യൂണിയന്‍

വെബ് ഡെസ്ക്

ഇലോണ്‍ മസ്‌കിന്റെ എക്‌സിനെതിരെ യൂറോപ്യന്‍ യൂണിയന്‍. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുള്ള അംഗീകൃത അക്കൗണ്ടുകള്‍ക്ക് നീല ടിക്ക് നല്‍കുന്നതിലൂടെ എക്‌സ് ഉപയോക്താക്കളെ കബളിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൂടാതെ, യൂറോപ്യന്‍ യൂണിയന്റെ ഉള്ളടക്ക നിയമങ്ങളും എക്‌സ് ലംഘിക്കുന്നുവെന്ന മുന്നറിയിപ്പ് ഇയു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ, നേതാക്കള്‍ക്കും കമ്പനികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അംഗീകാരത്തിനുശേഷം ലഭിക്കുന്ന നീല ടിക്ക് പ്രീമിയം സബ്‌സ്‌ക്രിപ്ഷനുള്ള ആര്‍ക്കും ലഭിക്കുമെന്ന രീതിയിലേക്കു കൊണ്ടുവന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ അസന്തുഷ്ടരാണ്. മാത്രവുമല്ല, ഡിജിറ്റല്‍ സര്‍വിസ് ആക്ടിന് (ഡിഎസ്‌യു) കീഴില്‍ ആദ്യമായി എക്‌സിനു ലഭിക്കുന്ന ഔദ്യോഗിക മുന്നറിയിപ്പാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച അന്വേഷണത്തിനു പിന്നാലെയാണ് എക്‌സിന് മുന്നറിയിപ്പ് ലഭിച്ചത്.

അതേസമയം ആപ്പിളിനും മെറ്റയ്ക്കും ശേഷം യൂറോപ്യന്‍ യൂണിയന്റെ നിയമം ലംഘിച്ചതിനെതിരെ മുന്നറിയിപ്പ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് എക്‌സ്. 2022 ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്ത മസ്‌ക് പേര് മാറ്റി എക്‌സ് എന്ന് മാറ്റുകയായിരുന്നു. എന്നാല്‍ എക്‌സിനുവേണ്ടി മസ്‌ക് കൊണ്ടുവന്ന പല പദ്ധതികളും യൂറോപ്യന്‍ യൂണിയനു വിയോജിപ്പുള്ളതായിരുന്നു. വലിയ സാങ്കേതിക കമ്പനികള്‍ ഓണ്‍ലൈന്‍ ഉപയോക്താക്കളെ സംരക്ഷിക്കുകയും ഡിജിറ്റല്‍ മേഖലയിലെ മത്സരം വര്‍ധിപ്പിക്കുകയും വേണമെന്നാണ് ഇയുവിന്റെ ആവശ്യം.

''ഇത്തരത്തില്‍ സബ്‌സ്‌ക്രൈബ് ചെയ്ത എല്ലാവര്‍ക്കും അംഗീകൃത അക്കൗണ്ട് ലഭിക്കുന്നത് അക്കൗണ്ടുകളുടെ ആധികാരികതയെക്കുറിച്ചും കൈകാര്യം ചെയ്യുന്ന ഉള്ളടക്കത്തെക്കുറിച്ചും സ്വതന്ത്രവും അറിവുള്ളതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ഉപയോക്താക്കളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. അംഗീകൃത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളുമുണ്ട്,'' ഇയു കമ്മിഷന്‍ പറയുന്നു.

സുതാര്യത സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നതിലും എക്‌സിനു വീഴ്ച സംഭവിച്ചുവെന്ന് കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. എക്‌സിന് ഈ ആരോപണങ്ങള്‍ പ്രതിരോധിക്കാമെന്നും എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ തങ്ങള്‍ പിഴ ചുമത്തുമെന്നും ഇയുവിന്റെ മുതിര്‍ന്ന ഡിജിറ്റല്‍ ഉദ്യോഗസ്ഥന്‍ തെയ്‌റ്‌റി ബ്രിട്ടോണ്‍ പറഞ്ഞു.

കമ്പനിയുടെ ലോകമെമ്പാടുമുള്ള വാര്‍ഷിക വിറ്റുവരവിന്റെ ആറ് ശതമാനമാണ് ഡിഎസ്എ പിഴ. അതേസമയം അന്വേഷണം എത്രകാലം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ഡിഎസ്എ പ്രകാരം 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രതിമാസം 4.5 കോടി ആക്ടീവ് ഉപഭോക്താക്കളുള്ള 25 വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് എക്‌സ്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്