TECHNOLOGY

ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച മനുഷ്യൻ ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ മൗസ് നിയന്ത്രിക്കുന്നു ; അവകാശവാദവുമായി മസ്‌ക്

വെബ് ഡെസ്ക്

ന്യൂറലിങ്കിൽ നിന്ന് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച ആദ്യത്തെ മനുഷ്യന് മനസുകൊണ്ട് കമ്പ്യൂട്ടർ മൗസ് നിയന്ത്രിക്കാൻ സാധിച്ചതായി ഇലോൺ മസ്‌ക്. രോഗിയിൽ നിന്ന് പരമാവധി ലഭിക്കാവുന്നത്ര മൗസ് ബട്ടൺ ക്ലിക്കുകൾ നേടാനാണ് ന്യൂറലിങ്ക് ഇപ്പോൾ ശ്രമിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച മനുഷ്യൻ പൂർണമായും സുഖം പ്രാപിച്ചതായും മസ്‌ക് വ്യക്തമാക്കി.

“പുരോഗതി നല്ലതാണ്, രോഗി പൂർണമായി സുഖം പ്രാപിച്ചു. നിലവിൽ ദോഷഫലങ്ങളൊന്നുമില്ല. ചിന്തകൾ കൊണ്ട് സ്‌ക്രീനിനു ചുറ്റും ഒരു മൗസിനെ ചലിപ്പിക്കാൻ രോഗിക്ക് കഴിയും,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ സ്‌പേസ് ഇവൻ്റിൽ മസ്‌ക് പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾക്കായുള്ള അഭ്യർഥനയ്ക്ക് ന്യൂറലിങ്ക് മറുപടി നൽകിയില്ല.

സെപ്റ്റംബറിൽ ഹ്യൂമൻ ട്രയൽ റിക്രൂട്ട്‌മെൻ്റിന് അംഗീകാരം ലഭിച്ചതിന് ശേഷം കഴിഞ്ഞമാസമാണ് കമ്പനി ആദ്യത്തെ മനുഷ്യനിൽ ചിപ്പ് വിജയകരമായി ഘടിപ്പിച്ചത്. ജനുവരിയിൽ റോബട്ടിക് ശസ്ത്രക്രിയ വഴിയാണ് തലയിൽ ചിപ് ഘടിപ്പിച്ചത്. ടെലിപ്പതി എന്നാണ് തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. ന്യൂറലിങ്കിന്റെ 6 വർഷം നീളുന്ന ‘ടെലിപ്പതി’ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്.

എന്താണ് ന്യൂറലിങ്ക്?

തലച്ചോറിന്റെ പ്രവര്‍ത്തനം വായിക്കാനും രേഖപ്പെടുത്താനും സാധിക്കുന്ന, കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോചിപ്പാണിത്. തലമുടി നാരിനെക്കാൾ നേർത്ത 64 ഇംപ്ലാന്റുകൾ ചേർന്ന ചിപ്പാണ് ന്യൂറലിങ്ക് സ്ഥാപിച്ചത്. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ കംപ്യൂട്ടർ സർക്യൂട്ടുകൾ പിടിച്ചെടുക്കും. ഇതിനുള്ളിൽ സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.

നമ്മുടെ മസ്തിഷ്കം നമ്മുടെ ശരീരത്തെ നിയന്ത്രിക്കാൻ വൈദ്യുത സിഗ്നലുകൾ ഉപയോഗിക്കുന്നതുപോലെ, ന്യൂറലിങ്കിൻ്റെ ബ്രെയിൻ ചിപ്പ് നമ്മുടെ ചിന്തകൾക്കും ഡിജിറ്റൽ ലോകത്തിനും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നു. 2016ല്‍ മസ്‌ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്‌നോളജി കമ്പനിയുടെ പദ്ധതിയായിരുന്നു ബ്രെയിന്‍ ചിപ്പ്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മനുഷ്യന്റെ നിരവധി പരിമിതികളെ ഇതുവഴി മറികടക്കാനാകുമെന്നാണ് മസ്‌ക് വിശ്വസിക്കുന്നത്.

ചലനശേഷി നഷ്ടപ്പെട്ടവർക്കും ശാരീരിക അവശതകളുള്ളവർക്കും പദ്ധതി സഹായകമാകും. പൊണ്ണത്തടി, ഓട്ടിസം, വിഷാദം, സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകൾക്കുള്ള ചികിത്സയിലും ചിപ്പിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് കമ്പനി കരുതുന്നു. ഭാവിയിൽ എഐ സംവിധാനങ്ങളുമായി മനുഷ്യന്റെ തലച്ചോറിനെ ബന്ധിപ്പിക്കുന്ന തലത്തിലേക്കു പദ്ധതി വളരുമെന്ന് മസ്ക് നേരത്തെ പറഞ്ഞതു വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

എന്നിരുന്നാലും സുരക്ഷാ പ്രോട്ടോക്കോളുകളുടെ പേരിൽ സൂക്ഷ്മ പരിശോധനകൾ നേരിട്ട് കൊണ്ടിരിക്കുകയാണ് ന്യൂറാലിങ്ക്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം