HEALTH

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് പതിനാലുകാരന്‍ മരിച്ചു

വെബ് ഡെസ്ക്

സംസ്ഥാനത്തു വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഫറോഖ് സ്വദേശിയായ പതിനാലുകാരന്‍ മൃദുലാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ മാസം 24-നാണ് രോഗലക്ഷണങ്ങളോടെ മൃദുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റിക്കു കീഴിലുള്ള അച്ചംകുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതെന്നു ബന്ധുക്കള്‍ പറയുന്നു. രണ്ടു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ രണ്ടായി.

നേരത്തെ മലപ്പുറത്തും സമാനരീതിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ കുട്ടിയാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ എത്തിയതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ രോഗം ബാധിച്ച് ആലപ്പുഴയിലും ഒരു കൗമാരക്കാരന്‍ മരിച്ചിരുന്നു. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന 'ബ്രെയിന്‍ ഈറ്റര്‍' എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (Amoebic meningoencephalitis).

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ മൂക്കിനുള്ളിലൂടെ വെള്ളം അകത്തേക്ക് വലിച്ചുകയറ്റുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഈ അമീബ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്

അമീബ തലച്ചോറില്‍ പ്രവേശിച്ചുകഴിഞ്ഞാന്‍ മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ക്രമേണ കോശങ്ങള്‍ നശിച്ച് രോഗള മരണത്തിലേക്കു നീങ്ങും.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ മൂക്കിനുള്ളിലൂടെ വെള്ളം അകത്തേക്ക് വലിച്ചുകയറ്റുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഈ അമീബ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഇത്തരം അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളം കുടിക്കുന്നത് വഴി രോഗം വരില്ല. മാത്രമല്ല രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയുമില്ല.

രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

തുടക്കത്തില്‍ കടുത്ത പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങളായി കാണിക്കുക. എന്നാല്‍ മറ്റ് പല പനികള്‍ക്കും ഇതേ രോഗലക്ഷണമായതിനാല്‍ ആരും വിദഗ്ധ ചികിത്സ തേടാറില്ല. പനി രൂക്ഷമാകുന്നതോടെ തലച്ചോറില്‍ അണുബാധ കൂടുതലാകും. തുടര്‍ന്ന് അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ തുടങ്ങിയ ഉണ്ടാകും. ഈ ഘട്ടത്തില്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണിതെന്ന് തിരിച്ചറിയാന്‍ കഴിയുക.

എങ്ങനെ പ്രതിരോധിക്കാം?

അണുബാധയേറ്റാല്‍ മരണസാധ്യത കൂടുതലാണെന്നത് വലിയ വെല്ലുവിളിയാണ്. ആഗോളതലത്തില്‍ തന്നെ ഈ രോഗബാധയേറ്റാലുള്ള മരണസാധ്യതാ ശതമാനം നൂറിന് അടുത്താണ്. അതിനാല്‍ രോഗം വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പ്രധാന പ്രതിരോധ മാര്‍ഗം.

കെട്ടിക്കിടക്കുന്ന വെള്ളത്തിലോ വൃത്തിഹീനമായ ജലാശയങ്ങളിലോ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യാതിരിക്കുക. മൂക്കിലൂടെയും മറ്റും വെള്ളം ഒഴിക്കുന്ന ശീലം ഒഴിവാക്കുക, രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് കൂടുതല്‍ ശ്രദ്ധപാലിക്കുക.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?