HEALTH

ആന്റിബയോട്ടിക് നിര്‍ദേശിക്കുമ്പോള്‍ കാരണം വ്യക്തമാക്കണം; ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര നിര്‍ദേശം

വെബ് ഡെസ്ക്

ആൻറിബയോട്ടിക്ക് മരുന്നുകളുടെയും അനാവശ്യ ഉപയോഗം തടയാന്‍ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയൽ മരുന്നുകൾ നിർദ്ദേശിക്കുമ്പോൾ കൃത്യമായ കാരണം വ്യക്തമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആൻ്റിബയോട്ടിക്കുകളുടെ പ്രതിരോധ ശേഷി കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. ആന്റി മൈക്രോബയലുകളുടെ ദുരുപയോഗവും അമിത ഉപയോഗവുമാണ് ഇത്തരം മരുന്നുകളുടെ പ്രതിരോധ ശേഷി കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം തടയാൻ ലക്ഷ്യമിട്ട് കൊണ്ടാണ് കേന്ദ്രം പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

"ആന്റി-മൈക്രോബയലുകൾ നിർദ്ദേശിക്കുമ്പോൾ കൃത്യമായ സൂചനയോ കാരണമോ ന്യായീകരണമോ നിർബന്ധമായും പരാമർശിക്കണമെന്ന് മെഡിക്കൽ കോളേജുകളിലെ എല്ലാ ഡോക്ടർമാരോടും ഉള്ള അടിയന്തിര അഭ്യർത്ഥനയാണ്," ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (DGHS) നിർദേശത്തിൽ പറയുന്നു. യോഗ്യതയുള്ള ഒരു ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻറിബയോട്ടിക്കുകൾ വിൽക്കരുതെന്ന് രാജ്യത്തുടനീളമുള്ള ഫാർമസിസ്റ്റുകളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2050 അവസാനത്തോടെ ആഗോളതലത്തിൽ ഒരു കോടിയിലധികം മരണങ്ങൾക്ക് കാരണമായേക്കാവുന്ന അവസ്ഥയാണ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (AMR). ബാക്ടീരിയയും ഫംഗസും പോലുള്ള അണുക്കൾ അവയെ പ്രതിരോധിക്കാന്‍ രൂപകൽപ്പന ചെയ്ത മരുന്നുകളെ പരാജയപ്പെടുത്താനുള്ള കഴിവ് കൈവരിക്കുന്ന സാഹചര്യത്തെയാണ് ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്.

2019 ൽ 1.27 ദശലക്ഷം ആഗോള മരണങ്ങൾക്ക് ബാക്ടീരിയ ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് നേരിട്ട് ഉത്തരവാദിയാണെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ 4.95 ദശലക്ഷം മരണങ്ങൾ മരുന്ന് പ്രതിരോധശേഷിയുള്ള അണുബാധകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളെ അപകടത്തിലാക്കുന്നതാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ക്രോമസോമുകളില്‍ വരുന്ന മാറ്റമാണ് സൂക്ഷ്മ ജീവികള്‍ക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശക്തി നല്‍കുന്നതെന്ന് ഗുഡ്ഗാവ് മാക്സ് ഹോസ്പിറ്റലിലെ സീനിയര്‍ ഡയറക്ടറും എച്ച്ഒഡി - ഇന്റേണല്‍ മെഡിസിന്‍ ആന്‍ഡ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ രാജീവ് ഡാങ് വിശദീകരിക്കുന്നു.

"പ്രതിരോധശേഷിയുള്ള സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധകൾ ഫലപ്രദമായി തടയുന്നതിനും ചികിത്സിക്കുന്നതിനും ഇത് ഭീഷണിയാകുന്നു. ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരണസാധ്യതയ്ക്കും കാരണമാകുന്നു. ചികിത്സ പരാജയങ്ങൾ കൂടുതൽ കാലയളവിലെ അണുബാധയ്ക്ക് കാരണമാകുന്നു," നിർദേശത്തിൽ വ്യക്തമാക്കുന്നു.

"1945-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങൾ പ്രകാരം, ആൻറിബയോട്ടിക്കുകൾ ഷെഡ്യൂൾ എച്ച് പ്രകാരം നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ (ആർ‌എം‌പി) കുറിപ്പടി പ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ വിൽക്കാൻ പാടുള്ളു," കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും