HEALTH

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

വെബ് ഡെസ്ക്

കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ (ബിഎച്ച്യു) നേതൃത്വത്തിലുള്ള പഠന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പഠനത്തിന് അംഗീകാരമോ പിന്തുണയോ ഇല്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി. വാക്‌സിന്റെ പാര്‍ശ്വഫലം സംബന്ധിച്ച് ബനാറസ് ഹിന്ദു സര്‍വ്വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള ഡ്രഗ് സേഫ്റ്റി ജേണലിന്റെ എഡിറ്റര്‍ക്കും ഐസിഎംഐആർ കത്തുമയച്ചു.

ഐസിഎംആറിന് ഈ പഠനവുമായി ഒരു ബന്ധവുമില്ല. ഗവേഷണത്തിന് സാമ്പത്തികമോ സാങ്കേതികമോ ആയ പിന്തുണ നല്‍കിയിട്ടില്ലെന്നും ഐസിഎംആര്‍ കത്തില്‍ വ്യക്തമാക്കി.

കൂടാതെ, ഐസിഎംആറിന്റെ മുന്‍കൂര്‍ അനുമതിയോ അറിയിപ്പോ ഇല്ലാതെ ഇത്തരത്തിലൊരു ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് അനുചിതവും അസ്വീകാര്യവുമാണെന്നും ഐസിഎംആര്‍ ഡയറക്റ്റര്‍ ജനറല്‍ ഡോ. രാജീവ് ബഹല്‍ വ്യക്തമാക്കി. മുന്‍പും ചില പഠന റിപ്പോര്‍ട്ടുകള്‍ക്ക് ഐസിഎംആര്‍ അംഗീകാരമുണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും ബഹല്‍ കത്തില്‍ പറഞ്ഞു.

നേരത്തേ, കോവാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ വിശദീകരണവുമായി നിര്‍മാതാക്കളായ ഭാരത് ബയോടെക് രംഗത്തെത്തിയിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനത്തില്‍ പിഴവുണ്ടെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഇത്തരമൊരു പഠനം ഫലപ്രദവും വിജ്ഞാനപ്രദവും പക്ഷപാതരഹിതവുമായിരിക്കാന്‍ നിരവധി ഡേറ്റ ആവശ്യമാണെന്ന് ഭാരത് ബയോടെക് പറഞ്ഞിരുന്നു. പഠനത്തിനു വിധേയമാവുന്നതിനു മുന്‍പുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, പഠനകാലയളവില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുമായുള്ള താരതമ്യം, ഇതേ സമയത്ത് മറ്റ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സുരക്ഷിതത്വം തുടങ്ങിയവയെല്ലാം പരിശോധിക്കേണ്ടവയാണെന്നും ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു. ശ്വസനത്തകരാറടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നായിരുന്നു ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠനത്തിലെ കണ്ടെത്തല്‍. കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അടുത്തിടെ കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വാക്‌സിന്‍ നിര്‍മിച്ച ആസ്ട്രനക്ക വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ വാക്‌സിന്‍ ആഗോളതലത്തില്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കോവാക്‌സിനും പാര്‍ശ്വനഫലങ്ങളുള്ളതായി ബിഎച്ച്‌യുവിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും