HEALTH

സ്തനാർബുദം: രാജ്യത്ത് പ്രതിവർഷം രണ്ട് ലക്ഷത്തിലധികം കേസുകൾ, അതിജീവന നിരക്ക് 66.4% മാത്രമെന്ന് പഠനം

വെബ് ഡെസ്ക്

ഇന്ത്യയിൽ സ്തനാർബുദ രോഗനിർണയത്തിനു ശേഷമുള്ള അഞ്ചുവർഷത്തെ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് പുതിയ പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയില്‍ സ്തനാർബുദം സ്ഥിരീകരിച്ച് അഞ്ച് വർഷത്തിന് ശേഷവും അതിജീവനത്തിന്റെ നിരക്ക് വളരെ കുറവാണെന്ന് കണ്ടെത്തിയത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ 90 ശതമാനത്തിന് മുകളിലാണ് ഈ നിരക്ക്.

ഐസിഎംആർ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 2012നും 2015നും ഇടയിൽ സ്തനാർബുദം കണ്ടെത്തിയ 17,331 സ്ത്രീകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. മെഡിക്കൽ ജേണലായ 'അമേരിക്കൻ കാൻസർ സൊസൈറ്റി ജേർണലിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് സ്തനാർബുദത്തെ സംബന്ധിച്ചുള്ള പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയില്‍ സ്തനാർബുദം സ്ഥിരീകരിച്ച് അഞ്ച് വർഷത്തിന് ശേഷവും അതിജീവനത്തിന്റെ നിരക്ക് വളരെ കുറവ്

നാല് വർഷത്തിനിടയിൽ സ്തനാർബുദം കണ്ടെത്തിയ പതിനേഴായിരത്തോളം സ്ത്രീകളെ ജനസംഖ്യാടിസ്ഥാനത്തിലുള്ള 11 കാൻസർ രജിസ്ട്രികളിൽ (പിബിസിആർ) ഉൾപ്പെടുത്തി, 2021 ജൂൺ വരെ അവരെ നിരീക്ഷിച്ച് യഥാക്രമം രാജ്യത്തുടനീളം അർബുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചായിരുന്നു ഐസിഎംആറിന്റെ പഠനം.

കേരളത്തിൽ നിന്ന് കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകൾക്ക് പുറമെ മുംബൈ, വാർധ, അഹമ്മദാബാദ്, കാംരൂപ്, മണിപ്പൂർ, മിസോറാം, സിക്കിം, ത്രിപുര, പാസിഘട്ട് തുടങ്ങിയവയാണ് പഠനത്തിനായി തിരഞ്ഞെടുത്ത 11 പിബിസി രജിസ്ട്രികൾ.

രാജ്യത്തുടനീളം കാൻസർ അതിജീവനത്തിലുള്ള വൈവിധ്യവും ഈ പഠനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. പാസിഘട്ടിൽ 41.9 ശതമാനം നിരക്ക് രേഖപ്പെടുത്തിയപ്പോൾ മിസോറാമിലെ നിരക്ക് 74.9 ശതമാനമാണ്. സമാനമായ ആരോഗ്യ സൗകര്യങ്ങളും മികച്ച ചികിത്സയും ലഭ്യമാകുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയ ഡാറ്റകളിൽ എന്തുകൊണ്ടാണ് ഇത്രയും വൈരുധ്യമെന്ന് ഐസിഎംആറിന്റെ പഠനം വ്യക്തമാക്കുന്നില്ല.

'അർബുദത്തിനെതിരെയുള്ള ചികിത്സാ രീതികളിൽ പുരോഗതിയുണ്ടായിട്ടും പുതിയ മരുന്നുകൾ കണ്ടെത്തിയിട്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം രോഗികളിലേക്കും ആവശ്യമായ ചികിത്സ എത്തുന്നില്ലെന്നുള്ളത് പ്രധാന വെല്ലുവിളിയായി തുടരുന്നു', കാൻസർ ഗവേഷകനായ ഡോ രവി മെഹ്‌റോത്ര ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ആദ്യഘട്ടത്തിൽ രോഗനിർണയം നടത്തിയ രോഗികൾക്ക് അവസാനഘട്ട രോഗനിർണയം നടത്തിയവരേക്കാൾ 4.4 ശതമാനം അധികമാണ് അതിജീവനത്തിന്റെ നിരക്ക് രേഖപ്പെടുത്തിയത്. കൂടാതെ, 65 വയസ്സിന് മുകളിലുള്ള രോഗികൾക്ക് 15 - 39 വയസ്സ് പ്രായമുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അതിജീവനത്തിനുള്ള സാധ്യത 16 ശതമാനം കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് സ്ത്രീകളുടെ മരണത്തിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് സ്തനാർബുദം. ഐസിഎംആറിന്റെ നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ (എൻസിആർപി) കണക്കനുസരിച്ച്, ഓരോ വർഷവും 2 ലക്ഷത്തിലധികം സ്തനാർബുദ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്. 1990 മുതൽ 2016 വരെ സ്തനാർബുദ ബാധിതരുടെ നിരക്ക് രാജ്യത്ത് 39.1 ശതമാനം വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും