HEALTH

'ഇന്ത്യന്‍ ജനതയില്‍ പകുതിയും ശാരീരികക്ഷമത ഇല്ലാത്തവര്‍;' കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന

വെബ് ഡെസ്ക്

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ജനവിഭാഗങ്ങളില്‍ പകുതിയും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിമുഖതയുള്ളവരെന്ന് പഠനങ്ങള്‍. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പുറത്തുവിട്ട ഏറ്റവും പുതിയ പഠനപ്രകാരം ഇന്ത്യയിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശാരീരിക ക്ഷമത കുറഞ്ഞവരാണ്. മൊത്തം ജനവിഭാഗത്തിലെ ശാരീരികനിഷ്‌ക്രിയത്വം 2000ത്തില്‍ 22.3 ശതമാനം ആയിരുന്നുവെങ്കില്‍ 2022ല്‍ അത് 49.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

സമാന രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ 2030ഓടെ ഇന്ത്യയിലെ അറുപത് ശതമാനം ജനങ്ങള്‍ ശാരീരിക ക്ഷമത ഇല്ലാത്തവരായി മാറുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് എയ്‌റോബിക്സ് പോലെയുള്ള വ്യായാമമുറകളോ മറ്റു വ്യായാമങ്ങളോ ആഴ്ചയില്‍ 150 മുതല്‍ 300 മിനിറ്റ് വരെ ചെയുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ ശാരീരിക നിഷ്‌ക്രിയത്വം മൂലം ആളുകളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, മലാശയത്തിലും സ്തനങ്ങളിലുമുണ്ടാകുന്ന അര്‍ബുദം, ഡിമെന്‍ഷ്യ എന്നിവയുണ്ടാകാനുള്ള സാധ്യതകള്‍ കൂടുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത്തരം രോഗങ്ങള്‍ ഇന്ത്യന്‍ ജനതയില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ജനങ്ങളുടെ ശാരീരിക ക്ഷമതയുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചാല്‍ 195 രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

കോവിഡിന് ശേഷമുണ്ടായ മാറ്റങ്ങള്‍ ആളുകളുടെ ജീവിതസാഹചര്യങ്ങളെയും സ്വഭാവ രീതികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഏറെനേരം ഇരുന്നുള്ള ജോലി, സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിലുണ്ടായ വര്‍ധനവ്, പാരിസ്ഥിതികമായ മാറ്റങ്ങള്‍ എന്നിവയാകാം ശാരീരികമായ നിഷ്‌ക്രിയത്വം വര്‍ധിച്ചു വരുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍. വീട്ടുജോലികള്‍ മതിയായ വ്യായാമമായി കണ്ട് മറ്റു വ്യായാമങ്ങളില്‍ ഏര്‍പ്പെടാതെ ഇരിക്കുന്നത് സ്ത്രീകളില്‍ ശാരീരിക ക്ഷമത കുറയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. സ്‌കൂളുകളിലും മറ്റ് പൊതു ഇടങ്ങളിലും ശരീരത്തിന് ഗുണകരമാകുന്ന വിനോദങ്ങളിലോ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഇടപെടാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്ന പരിമിതമായ അവസരങ്ങളും ഇതിനു കാരണമാകുന്നു.

ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകള്‍ ശാരീരിക ക്ഷമതയില്‍ വളരെ പിന്നിലാണ്. ഇതിനെ വേണ്ട ശ്രദ്ധയോടെ പരിഗണിക്കാത്തപക്ഷം അപകടകരമായ ആരോഗ്യസ്ഥിതിയിലേക്ക് വഴി വെയ്ക്കാനുള്ള സാധ്യതകള്‍ വളരെ വലുതാണ്.

'സിപിഎം പ്രധാന സഖ്യകക്ഷി, വിമതരെ അംഗീകരിക്കില്ല', പി വി അന്‍വറിനെ തള്ളി ഡിഎംകെ

വിവാദങ്ങള്‍ക്കിടെ ആഭ്യന്തരവകുപ്പ് ഉന്നതതലയോഗം; കൂടിക്കാഴ്ച എഡിജിപിക്കെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ, പതിവ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഹരിയാന: എക്സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കളുടെ ചരടുവലി

മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍

സെന്റലോണ: കാഴ്ചയില്ലാത്തവര്‍ക്ക് ലോകവുമായി സംവദിക്കാനൊരു സോഫ്റ്റ്‌വെയര്‍, സത്യന്‍മാഷിന്റെ ഉള്‍ക്കാഴ്ച