മങ്കി പോക്‌സ്  representational image
HEALTH

എന്താണ് മങ്കി പോക്‌സ്; പകരുന്നതെങ്ങനെ, ശ്രദ്ധിക്കേണ്ടതെന്തെല്ലാം

വെബ് ഡെസ്ക്

കോവിഡ് മഹാമാരിക്ക് പിന്നാലെ ആഗോള തലത്തില്‍ ചര്‍ച്ചയാവുകയാണ് മങ്കി പോക്‌സ് അഥവാ കുരങ്ങ് വസൂരി. രോഗ ബാധയുടെ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ തന്നെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തണം എന്നും രോഗം സ്ഥിരീകരിച്ചാല്‍ ഉടനെ നിരീക്ഷണത്തിലാക്കണം എന്നും. ഇതിനായി ആശുപത്രികള്‍ സജ്ജമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങ് വസൂരിക്ക് സമാനതകളേറെയാണ്.

എന്താണ് മങ്കി പോക്സ്

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി. എണ്‍പതുകളുടെ അവസാനത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങ് വസൂരിക്ക് സമാനതകളേറെയാണ്.

മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ ഇഗ്ലണ്ട് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗ തീവ്രത

സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്‌സ് വൈറസ് കുടുംബത്തില്‍പെട്ട ഓര്‍ത്തോ പോക്‌സ് വൈറസാണ് മങ്കി പോക്‌സ് രോഗത്തിന് കാരണക്കാര്‍. മങ്കി പോക്‌സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമേറെയാണ്. എന്നാല്‍ രോഗ തീവ്രതയും മരണനിരക്കും വസൂരിയെ അപേക്ഷിച്ച് കുറവാണ്.

പോക്‌സ് വൈറിഡേ കുടുംബത്തിലെ ഓര്‍ത്തോ പോക്‌സ് വിഭാഗത്തില്‍പ്പെടുന്ന ഡിഎന്‍എയുള്ള വൈറസ് ആണ് മങ്കി പോക്‌സിന് പിന്നില്‍. രണ്ട് ജനിതക ശ്രേണികളുള്ള മങ്കി പോക്‌സ് വൈറസുകളാണുള്ളത്. മധ്യ ആഫ്രിക്കന്‍ ( കോംഗോ ബേസിന്‍ ) വൈറസും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മങ്കി പോക്‌സ് വൈറസും. ഇതില്‍ മധ്യ ആഫ്രിക്കന്‍ ഇനമാണ് കൂടുതലായി കണ്ടുവരുന്നത് കൂടാതെ മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും ഇതിന് കൂടുതലാണ്.

അണ്ണാന്‍, എലി വര്‍ഗത്തില്‍പെട്ട ജീവികളും കുരങ്ങുകളും രോഗവാഹകരാകാന്‍ സാധ്യതയുണ്ട്.

പകര്‍ച്ചാ രീതി

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്കും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പടരും. അണ്ണാന്‍, എലി വര്‍ഗത്തില്‍പെട്ട ജീവികളും കുരങ്ങുകളും രോഗവാഹകരാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മങ്കി പോക്സ് വൈറസിനെ ശരീരത്തില്‍ സൂക്ഷിച്ച് വെക്കുകയും രോഗം പടര്‍ത്തുകയും ചെയ്യുന്ന ജീവികളെ കണ്ടെത്താനുള്ള വിശദമായ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തില്‍ നിന്നും ശരീരസ്രവങ്ങളില്‍ നിന്നും അവയുടെ തൊലിപ്പുറമേയുള്ള പാടുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴിയും മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്. രോഗ വാഹകരായ മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നത് മൂലവും രോഗം പടരാം.

രോഗം ബാധിച്ച വ്യക്തികളുടെ ശരീര സ്രവങ്ങളില്‍ നിന്നും രോഗ ബാധ മൂലം ശരീരത്തിലുണ്ടായ പാടുകളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാം. രോഗികള്‍ ഉപയോഗിച്ച കിടക്ക പുതപ്പ്, ടവല്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണ്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം പടരാം.

രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചാണ് രോഗം ഗുരുതരമാകാനുള്ള സാധ്യത.

രോഗ ലക്ഷണങ്ങള്‍

  • സാധാരണ ഗതിയില്‍ കുരങ്ങ് വസൂരിയുടെ ഇന്‍ക്യൂബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ് എന്നാല്‍ ചില സമയത്തിത് അഞ്ച് മുതല്‍ 21 ദിവസവുമാകാം. രണ്ട് മുതല്‍ നാല് ആഴ്ച്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

  • പനി, ശക്തമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും കുമിളകള്‍ വരാം.

  • രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചാണ് രോഗം ഗുരുതരമാകാനുള്ള സാധ്യത. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമായി കണ്ടുവരാറുള്ളത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നവയാണ്.

പരിശോധന എങ്ങനെ

പിസിആര്‍ പരിശോധന സാധ്യമാകുന്ന ഏത് ലബോറട്ടറിയിലും കുരങ്ങു പനി പരിശോധിക്കാം. പൊട്ടിയൊലിക്കുന്ന സ്രവം, രക്തം, മൂത്രം തുടങ്ങി സാംപിള്‍ പരിശോധനയിലൂടെയാണ് പരിശോധന നടക്കുക. പോസറ്റീവാകുന്ന എല്ലാ സാംമ്പിളുകളും പൂനയിലെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലേയ്ക്ക് അയക്കണം .

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല.

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്

പ്രതിരോധം മാര്‍ഗങ്ങള്‍

  • ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമാകുമ്പോള്‍ തന്നെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുക.

  • രോഗലക്ഷണം കാണിക്കുന്നവരുമായി ശാരീരിക അകലം പാലിക്കുക.

  • കുരങ്ങുകളുമായോ മറ്റ് വന്യ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക .

  • ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങളുടെ കടിയോ മാന്തോ ഏല്‍ക്കാനിടടയായാല്‍ സോപ്പും വെള്ളവുമുപപയോഗിച്ച വൃത്തിയാക്കുക

  • മാംസാഹാരം നല്ല പോലെ വേവിച്ച് മാത്രം കഴിക്കുക

  • അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പാള്‍ കൂടുതല്‍ ശ്രദ്ധപാലിക്കുക

കുരങ്ങു വസൂരി പടര്‍ന്ന വിവിധ രാജ്യങ്ങള്‍

  • 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ നിന്ന് ഈ വൈറസിനെ കണ്ടെത്തുന്നത്. 1970 ല്‍ കോംഗോയിലെ ഒമ്പതു വയസ്സുകാരനിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കി പോക്‌സ് എത്തി .

  • 2003 ലാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഘാനയില്‍ നിന്നും ഇറക്കുമതി ചെയ്ത എലി വര്‍ഗത്തില്‍ പെട്ട ജീവികളില്‍ നിന്നുമാണ് അവിടെ രോഗം പടര്‍ന്നത്.

  • 2018 ല്‍ ഇസ്രായേലിലും, ഇംഗ്ലണ്ടിലും, 2019 ല്‍ സിംഗപ്പൂരിലും, 2021 ല്‍ അമേരിക്കന്‍ ഐക്യനാടുകളിലും മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ അടുത്ത കാലത്തായി ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിളും രോഗം റിപ്പോര്‍ട്ട് ചെയ്തുട്ടുണ്ട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും