HEALTH

ഒറ്റപ്പെടുത്തരുത്, അവര്‍ നമ്മളില്‍ ഒരാള്‍; മനസ്സിലാക്കാം ഓട്ടിസം എന്ന അവസ്ഥയെ

വെബ് ഡെസ്ക്

നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവ് നൽകുക, ഓട്ടിസമുള്ള കുട്ടികളെ ഒറ്റപെടുത്താതെ നമ്മളിൽ ഒരാളായി കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും ഏപ്രിൽ മാസം രണ്ടാം തീയതി ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആഘോഷിക്കുന്നത്. 'Empowering Autistic Voices' എന്നതാണ് ഈ വർഷത്തെ ഓട്ടിസം ദിന പ്രമേയം.

രോഗമായല്ല ഒരു അവസ്ഥയായാണ് ഓട്ടിസത്തെ കണക്കുന്നത്. തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം. കുട്ടികളിൽ മൂന്ന് വയസ്സിനു മുൻപേ ഇത് ആരംഭിക്കുകയും ജീവിതത്തിലുടനീളം നീണ്ടു നീക്കുകയും ചെയ്യും. ലോകമെമ്പാടും ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കുട്ടികൾ ഓട്ടിസം രോഗനിര്ണയം നടത്തുകയും ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നതായി സിഡിസി (സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) കണക്കുകൾ വ്യക്തമാക്കുന്നു. നൂറ് കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം സ്ഥിരീകരിക്കുന്നുണ്ട്.

എന്തൊക്കെ ശ്രദ്ധിക്കണം?

കുട്ടികൾ പ്രകടമാക്കുന്ന സ്വഭാവ വ്യത്യാസത്തിലൂടെയാണ് ഓട്ടിസം ഉണ്ടെന്നു ആദ്യം മനസിലാക്കുന്നത് . ഓരോ കുട്ടിയിലും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യ കാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽ നോക്കുകയോ ഇടപഴകുകയോ ചെയ്യാറില്ല. പ്രതികരണ ശേഷിയും കുറവായിരിക്കും. അച്ഛനമ്മമാരോട് പോലും അടുപ്പം കാണിക്കുകയോ പരിചയത്തോടെ ചിരിക്കുകയോ ചെയ്യാറില്ല. സംസാര വൈകല്യവും കുട്ടികളിൽ പ്രകടമാകാറുണ്ട്. ആദ്യം സംസാരശേഷി ഉള്ള കുട്ടികളിലും ചിലപ്പോൾ പതിയെ സംസാരം കുറയാം. ചില ഓട്ടിസം കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ചില കുട്ടികൾ അപരിചിതരോട് പരിചിത ഭാവത്തിൽ പെരുമാറാറുമുണ്ട്. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികളില്‍ കാണാം.

രോഗനിർണയം എങ്ങനെ ?

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) നിർണയിക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം ഡിസോർഡർ നിർണയിക്കാൻ രക്തപരിശോധന പോലെയുള്ള മെഡിക്കൽ പരിശോധനകളൊന്നുമില്ല. രോഗനിർണയം നടത്താൻ ഡോക്ടർമാർ കുട്ടിയുടെ വികസന ചരിത്രവും പെരുമാറ്റവും പഠിക്കണം. രണ്ട് വയസ്സുള്ളപ്പോൾ, പരിചയസമ്പന്നനായ ഒരു പ്രൊഫഷണലിന്റെ രോഗനിർണയം വിശ്വസനീയമായി കണക്കാക്കാം. എന്നിരുന്നാലും, കൂടുതൽ പ്രായമാകുന്നതുവരെ പല കുട്ടികൾക്കും അന്തിമ രോഗനിർണയം ലഭിക്കുന്നില്ല.

ദൈനംദിന പ്രവർത്തനത്തെയും ജീവിത നിലവാരത്തെയും തടസ്സപ്പെടുത്തുന്ന ലക്ഷണങ്ങൾ കുറയ്ക്കാനുള്ള ചികിത്സയാണ് ഓട്ടിസം ബാധിതരായ കുട്ടികൾക്ക് നൽകുന്നത്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ എല്ലാവരും ഒരേ ലക്ഷണം അല്ല കാണിക്കുന്നതെന്നതിനാൽ ചികിത്സകളിലും വ്യത്യാസം ഉണ്ട്.

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് വ്യത്യസ്ത രീതിയിലുള്ള തെറാപ്പികൾ നൽകുന്നുണ്ട്. സ്പീച്, ബിഹേവിയറൽ തുടങ്ങിയ തെറാപ്പികൾ ഇവയിൽ ചിലതാണ്. ഓട്ടിസമുള്ള കുട്ടികള്‍ മാറ്റി എടുക്കേണ്ട സ്വഭാവരീതികൾ കണ്ടെത്താനും ഇവരിൽ വളര്‍ത്തിയെടുക്കേണ്ട കഴിവുകൾ പ്രോത്സാഹിപ്പിക്കാനും തെറാപ്പിസ്റ്റുകളുടെയും മാതാപിതാക്കളുടെയും അധ്യാപലരുടെയും സഹകരണം ആവശ്യമാണ്. നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയര്‍ തെറാപ്പികള്‍, കുടുംബത്തിന്റെ പിന്തുണ എന്നിവയിലൂടെ ഈ കുട്ടികളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കും. ഓട്ടിസം ബോധവത്കരണ ദിന പ്രമേയം പോലെ എല്ലാ ഓട്ടിസ്റ്റിക് ശബ്ദങ്ങളെയും ശാക്തീകരിക്കാൻ നമുക്ക് സാധിക്കട്ടെ.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം