WORLD

മോസ്കോ ഭീകരാക്രമണം: മരണം 133 ആയി ഉയർന്നു; 11 പേർ അറസ്റ്റിൽ

വെബ് ഡെസ്ക്

റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയിലുണ്ടാ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. 140 പേർക്ക് പരുക്കേറ്റു. ഒരു കുട്ടി ഉൾപ്പടെ 16 പേരുടെ നില അതീവ ഗുരുതരമാണ്. 44 പേരുടെ നില ഗുരുതരമാണെന്നും ആകെ 107 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും റഷ്യൻ അധികൃതർ പറയുന്നു. മരണസംഖ്യ ഇനിയും ഗണ്യമായി ഉയർന്നേക്കാം എന്ന് മോസ്കോ ഗവർണർ മുന്നറിയിപ്പ് നൽകി.

സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ അറസ്റ്റ് ചെയ്തതായി റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് സ്ഥിരീകരിച്ചു. ഇതിൽ 4 പേർ സംഭവവുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്. സംഭവവികാസങ്ങൾ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അറിയിച്ചതായി എഫ്എസ്ബി അറിയിച്ചു. കൊല്ലപ്പെട്ട 41 പേരുടെ വിശദാംശങ്ങൾ റഷ്യയുടെ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഏറ്റെടുത്തിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതികൾ യുക്രെയ്ൻ അതിർത്തി കടക്കാൻ പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ സുരക്ഷാ വിഭാഗം പറഞ്ഞു. അതിർത്തിയിൽ പ്രതികൾക്ക് ബന്ധങ്ങൾ ഉണ്ടായിരുന്നതായും ഇവർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആക്രമണത്തിൽ യുക്രെയ്‌നിന് പങ്കുണ്ടെന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കളും ആരോപിച്ചിരുന്നു.എന്നാൽ വാദം അസംബന്ധമാണെന്ന് യുക്രെയ്ൻ പ്രതികരിച്ചു. അതേസമയം ഐ എസിന്റെ അവകാശ വാദം വിശ്വസനീയമാണെന്ന് യുഎസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ സംഗീത ബാന്‍ഡ് പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പും പിന്നാലെ ഹാളിനുള്ളിൽ സ്ഫോടനവും ഉണ്ടായി. കെട്ടിടത്തിനുള്ളിൽ തീ പിടുത്തം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. സൈനികരുടെ വേഷത്തില്‍ ആണ് അക്രമികൾ എത്തിയത്. ബാന്‍ഡിന്റെ പരിപാടി കാണാനായി ജനം സ്ഥലത്ത് തിക്കി കൂടിയിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സികള്‍ വ്യക്താക്കി.

അഞ്ച് അക്രമികളാണ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചത് എന്നാണ് വിലയിരുത്തൽ. അക്രമം നടത്തിയതിന് ശേഷം ഭീകരര്‍ രക്ഷപെട്ടെന്നാണ് ഐഎസ് അവകാശപ്പെടുന്നത്. മോസ്‌കോയിലെ ഏറ്റവും പ്രസിദ്ധമായ കോണ്‍സര്‍ട്ട് ഹാളാണ് കൊക്കസ് സിറ്റി ഹാള്‍. 6,200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളാണ് ഇത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും