WORLD

ഇസ്രയേൽ- ഹമാസ് സംഘർഷം: 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവർത്തകർ

വെബ് ഡെസ്ക്

ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആഗോള മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്. ഒക്ടോബർ ഏഴിന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവത്തകരാണ്. 2001ന് ശേഷം ഈ മേഖലയിൽ കൊല്ലപ്പെട്ട മാധ്യമപ്രവത്തകരുടെ എണ്ണത്തേക്കാൾ അധികമാണ് 13 ദിവസത്തെ കണക്കെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഭൂരിപക്ഷം മാധ്യമപ്രവർത്തകർക്കും ജീവൻ നഷ്ടമായത്. ഒക്ടോബർ 19 വരെയുള്ള കണക്കുകൾ പ്രകാരം, പലസ്തീൻ, ഇസ്രയേൽ, ലബനീസ് സ്വദേശികളായ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ സ്വദേശികളാണ് ഇതിൽ അധികവും.

പ്രതിസന്ധി ഘട്ടങ്ങളിൽ സുപ്രധാന ജോലി ചെയ്യുന്ന സാധാരക്കാരാണ് മാധ്യമപ്രവത്തകരെന്നും അവരെ ലക്ഷ്യം വയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സിപിജെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രോഗ്രാം കോർഡിനേറ്റർ ഷെരീഫ് മൻസൂർ പറഞ്ഞു. വളരെ വലിയ ത്യാഗങ്ങൾ സഹിച്ചാണ് സംഘർഷങ്ങൾ പോലുള്ള ഹൃദയഭേദകമായ സംഭവങ്ങൾ മാധ്യമപ്രവത്തകർ കവർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഷെരീഫ് മൻസൂർ പറഞ്ഞു

കഴിഞ്ഞ ദിവസം തെക്കൻ ഗാസ മുനമ്പിൽ നടന്ന വ്യോമാക്രമണത്തിൽ ഫ്രീലാൻസ് ജേണലിസ്റ്റായ അസദ് ഷംലാഖും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

അൽ-ഖംസ വാർത്താ വെബ്‌സൈറ്റിന്റെ എഡിറ്റർ-ഇൻ-ചീഫ് സയീദ് അൽ-തവീൽ, ഖബർ വാർത്താ ഏജൻസിയിലെ ഫോട്ടോഗ്രാഫറായ മുഹമ്മദ് ശോഭ്, ഏജൻസിയിലെ തന്നെ പത്രപ്രവർത്തകനായ ഹിഷാം അൽൻവാജ, ഹീബ്രു ഭാഷാ പത്രമായ മാരിവിന്റെ വിനോദ വാർത്താ വിഭാഗം എഡിറ്റർ ഷായ് റെഗേവ്, ഇസ്രയേൽ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനൽ കാൻ ന്യൂസ് എഡിറ്റർ അയേലെറ്റ് ആർനിൻ, ഹീബ്രു ഭാഷാ ദിനപത്രമായ ഇസ്രയേൽ ഹയോമിന്റെ ഫോട്ടോഗ്രാഫറായ യാനിവ് സോഹർ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മാധ്യമപ്രവർത്തകർ.

റോയിട്ടേഴ്സിന്റെ വീഡിയോഗ്രാഫറായ ഇസ്സാം അബ്ദല്ല ലെബനൻ അതിർത്തിക്ക് സമീപം ഇസ്രായേല്‍ ദിശയിൽ നിന്നുള്ള ഷെല്ലാക്രമണത്തിലും കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 3785 ഫലസ്തീനികൾ കൊല്ലപ്പെടുകയും പന്ത്രണ്ടായിരത്തിലധികം പേർക്ക് പരുക്കേക്കുകയും ചെയ്തതായി ഗാസ ആരോഗ്യവകുപ്പ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ ആയിരത്തിനാനൂറിലധികം പേർ ഇസ്രയേലിലും കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഏകദേശം 203 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നും ഇസ്രയേൽ സേന പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും