WORLD

ഗാസയെ മരണക്കളമാക്കി ഇസ്രയേൽ: 17 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 640 പേർ, എവിടെയും സുരക്ഷിതമല്ലെന്ന് യുഎൻ

വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ പലസ്തീനി സ്ത്രീകളെ ഇസ്രയേൽ സൈന്യം ചെക്ക്പോസ്റ്റുകളിൽ വെച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ

വെബ് ഡെസ്ക്

വടക്കൻ ഗാസയിൽ ക്രൂരതയുടെ മുഖമായി മാറി ഇസ്രയേൽ. 17 ദിവസത്തിനുള്ളിൽ നടത്തിയ അതിശക്തമായ ആക്രമണങ്ങളിൽ 640 പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മുതൽ ഗാസ മുനമ്പിൽ ഉടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 41 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിൽ 33 പേരും കഴിഞ്ഞ 17 ദിവസമായി ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം നടത്തുന്ന വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരാണ്.

വടക്കൻ ഗാസയിൽ വലിയൊരു വിഭാഗം സിവിലിയന്മാർ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. വെള്ളവും ഭക്ഷണവും മരുന്നുകളും തീർന്ന സാഹചര്യത്തിലാണ് മിക്കവരും നിലവിൽ ഉള്ളത്. ഗാസയിലുടനീളമുള്ള നിരവധി പ്രദേശങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെങ്കിലും സൈനിക ആക്രമണങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് വടക്ക്, പ്രത്യേകിച്ച് ജബാലിയ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ടാണ്.

തെക്കൻ റഫ നഗരത്തിൽ നിന്ന് അഞ്ച് ഫലസ്തീനികളുടെ മൃതദേഹം ഇന്ന് കണ്ടെടുത്തിട്ടുണ്ട്. ജബാലിയയിൽ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഗാസ സിറ്റിയുടെ വടക്ക് പടിഞ്ഞാറ് വടക്കൻ ഗാസയിലെ അസ്-സഫ്താവി മേഖലയിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ജബലിയയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നൽകുന്ന ഐക്യരാഷ്ട്രസഭയുടെ സ്‌കൂളുകൾക്ക് ചുറ്റും ഇസ്രയേൽ സൈനികർ തമ്പടിച്ചിട്ടുണ്ട്.

അതേസമയം വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ പലസ്തീനി സ്ത്രീകളെ ഇസ്രയേൽ സൈന്യം ചെക്ക്പോസ്റ്റുകളിൽ വെച്ച് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. കൂടെയുള്ള പുരുഷന്മാരെ മാറ്റി നിർത്തിയാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. വടക്കൻ ഗാസയിൽ ഇപ്പോഴും ഇസ്രയേൽ സൈന്യത്തിന്റെ നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ തുടരുകയാണ്. ഗാസയിൽ ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് വിവിധ അവകാശ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.

ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഗാസയിലെ ഭയാനകരമായ അന്തരീക്ഷം കൂടുതൽ തീവ്രമാവുകയെന്നും യുഎൻ വ്യക്തമാക്കി. യുഎൻ ഗാസയിലേക്ക് കൂടുതൽ സഹായ മാർഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തേക്ക് സഹായങ്ങൾ എത്താൻ വിശ്വസനീയമായ പാതകൾ കണ്ടെത്താൻ ആകാത്തതിനാൽ മാനുഷിക സഹായങ്ങൾ എത്തിക്കാൻ ആകുന്നില്ലെന്നാണ് യുഎൻ ചൂണ്ടിക്കാട്ടിയത്. അതേസമയം ലെബനനിലും ഇസ്രയേലിന്റെ സൈനിക നടപടികൾ ശക്തമായി തുടരുകയാണ്.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം