WORLD

'പകർച്ചവ്യാധിപോലെ ഇസ്ലാം വിരുദ്ധത'; മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം

വെബ് ഡെസ്ക്

'ഇസ്ലാമോഫോബിയ യാഥാർഥ്യമാണ്. ലോകത്തിന്റെ പല ഭാഗത്തും മുസ്ലിം വിഭാഗങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും വിവേചനവും വർധിച്ചുവരികയാണ്,' ഈ വാദം ചൂണ്ടിക്കാട്ടിയാണ് രണ്ട് വർഷം മുൻപ് മാർച്ച് 15 ലോക ഇസ്ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ്) അവതരിപ്പിക്കുന്നത്. 57 ഒഐസി രാജ്യങ്ങള്‍ക്കുപുറമെ റഷ്യയും ചൈനയും പ്രമേയത്തെ അനുകൂലിച്ചു. തുടർന്നാണ് ആഗോള തലത്തില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന ഭീതിപടര്‍ത്തലിനും വിദ്വേഷപ്രചാരണങ്ങള്‍ക്കുമെതിരെ പൊരുതാന്‍ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുന്നത്. എന്നാല്‍ ഇതിനോട് ഇന്ത്യ യോജിച്ചിരുന്നില്ല.

ഇന്ത്യയിൽ വര്‍ഗീയപ്രസംഗങ്ങളിൽ ക്രമാനുഗതമായ വർധനവാണ് കുറേ വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങള്‍ക്കും ഇസ്ലാം മതത്തിനുമെതിരെയായിരുന്നു. ഇന്ത്യ ഹേറ്റ് ലാബ് പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ഒരു വർഷത്തിനുള്ളിൽ 668 വർഗീയപ്രസംഗങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 2022ല്‍ ഒഐസി ഐക്യരാഷ്ട്ര സഭയിൽ (യു എന്‍) അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചിരുന്നില്ല.

മറ്റു മതങ്ങളെ മാറ്റിനിര്‍ത്തി ഒരു മതത്തിനെതിരായ വിദ്വേഷം മാത്രമുന്നയിച്ച്‌ അന്താരാഷ്ട്രതലത്തില്‍ ദിനാചരണം നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും യുക്തിപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ യു എന്നില്‍ വിമർശനമുയർത്തിയത്. ഫ്രാൻസിന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രതിനിധികളും പ്രമേയത്തിനെതിരെ സമാന വിമർശനം ഉയർത്തി.

എന്താണ് 'ഇസ്ലാമോഫോബിയ'?

ഇസ്ലാം മതത്തോടും മതവിശ്വാസികളോടുമുള്ള വിദ്വേഷം കലര്‍ന്ന സമീനത്തെയാണ് ഇസ്ലാമോഫോബിയായി വിലയിരുത്തുന്നത്. ഇത് പലപ്പോഴും വിദ്വേഷപ്രസംഗം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും വിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം മനുഷ്യര്‍ സാമൂഹികവും രാഷ്ട്രീയവുമായ വിവേചനങ്ങള്‍ക്ക് ഇരയാകുന്നതിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

വിഖ്യാത ചിന്തകനും ദി ഓറിയന്റലിസ്റ്റ് പോലുള്ള രാഷ്ട്രീയ സാമൂഹ്യശാസ്ത്ര പഠനഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ എഡ്വേര്‍ഡ് സെയ്ദാണ് ഈ വിഷയം ആദ്യമായി ഉന്നയിക്കുന്നത്. ഇസ്ലാംമതവിശ്വാസികള്‍ക്കുനേരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെയും പ്രകടമാകുന്ന വെറുപ്പിനെയും വിദ്വേഷത്തെയും വ്യാഖ്യാനിക്കാന്‍ 'ഓറിയന്റലിസം' എന്ന വാക്ക് ഉപയോഗിക്കുന്നത് എഡ്വേര്‍ഡ് സെയ്ദാണ്. അമേരിക്കയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന പണ്ഡിതന്മാരുടെ കൂട്ടായ്മയായ റണ്ണിമീഡ് ട്രസ്റ്റ് 1997ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെയാണ് 'ഇസ്ലാമോഫോബിയ' എന്ന പദം വ്യാപകമായി പ്രചാരം നേടുന്നത്.

ലോകത്താകമാനം 200 കോടിയിലധികം മുസ്ലിങ്ങളുണ്ട്. അവരില്‍ ബഹുഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് മുമ്പൊരിക്കലുമില്ലാത്തവിധം തീവ്രവാദാരോപണങ്ങള്‍ ഇസ്ലാം മതത്തിനും മുസ്ലിങ്ങൾക്കുമെതിരെ ലോകവ്യാപകമായി പ്രചരിച്ച് തുടങ്ങുന്നത്.

മുസ്ലിങ്ങള്‍ ന്യുനപക്ഷങ്ങളായ രാജ്യങ്ങളില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നേരിടുന്നതില്‍ ഇസ്ലാംമത വിശ്വാസികള്‍ വിവേചനം നേരിടുന്നുവെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. തൊഴില്‍, പാര്‍പ്പിടം എന്നിവ ലഭിക്കുന്നതിലടക്കം വിവേചനമുണ്ട്. ആഗോളതലത്തിൽ മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം വളര്‍ത്താന്‍ ഇസ്രയേല്‍ പലസ്തീൻ സംഘർഷവും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്.

വിശ്വാസത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ മുന്‍വിധിക്കിരയാകുന്നുണ്ടെന്നാണ് രാജ്യത്ത് പരക്കെയുള്ള ആരോപണം. പത്ത് വർഷമായി ഇന്ത്യയിൽ ഭരണത്തിലുള്ള ബിജെപിയും നരേന്ദ്ര മോദി സർക്കാരും നേട്ടങ്ങളുടെ കണക്കുകൾ എണ്ണിപ്പറയുമ്പോഴും ഒരു മതേതര രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് അന്താരാഷ്ട്ര ഏജൻസികളും മാധ്യമങ്ങളും ഉൾപ്പടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വര്‍ഗീയ പരാമര്‍ശങ്ങളും അക്രമങ്ങളും തമ്മില്‍ ബന്ധമുണ്ടെ ന്നതാണ് ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമാകുന്ന ആക്രമണങ്ങള്‍ തെളിയിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഭരണകൂടം കേസെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതും ഈ പശ്ചാത്തലത്തിലാണ്.

രണ്ടു ദിവസം മുൻപ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'പൗരത്വ ഭേദഗതി നിയമം (സിഎഎ)' ഉൾപ്പടെയുള്ള വിഷയങ്ങൾ മുസ്ലിം വിരുദ്ധമാണെന്നുള്ള വാദങ്ങൾ ശക്തമാണ്. മറ്റു മതങ്ങളിലുള്ള കുടിയേറ്റക്കാരെ പരിഗണിക്കുമ്പോഴും ഒരു മതത്തിൽപെട്ടവരെ മാത്രം മാറ്റിനിർത്തുന്നത് രാജ്യത്ത് ശക്തമായി വ്യാപിക്കുന്ന ഇസ്ലാംവിരുദ്ധതയെ ഊട്ടിയുറപ്പിക്കുകയാണെന്നാണ് സിഎഎക്കെതിരെ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നവരുടെ പക്ഷം.

ആഗോളതലത്തിൽ പ്രകടമാവുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജ്വാലകൾ കെടുത്താനും ചുരുങ്ങിയപക്ഷം വ്യാപിക്കാതിരിക്കാനും രണ്ട് വർഷം മുൻപ് യുഎൻ പ്രഖ്യാപിച്ച ഇസ്ലാമോഫോബിയ ദിനാചരണം എത്രകണ്ട് ഫലപ്രദമാകുമെന്നതിൽ ഇപ്പോഴും ഒരു ചോദ്യചിഹ്നമുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും