WORLD

സ്ത്രീ ശാക്തീകരണത്തെ പിന്തുണച്ചു, വസ്ത്രങ്ങളിലെ തിരഞ്ഞെടുപ്പ്: യുവതിക്ക് മേൽ ഭീകരവാദ കുറ്റം ചുമത്തി സൗദി, 11 വർഷം തടവ്

വെബ് ഡെസ്ക്

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന യുവതിക്ക് 11 വർഷം തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യ. വസ്ത്രങ്ങളിലെ തിരഞ്ഞെടുപ്പും സ്ത്രീ ശാക്തീകരണത്തെ പിന്തുണക്കുന്നതും ചൂണ്ടിക്കാട്ടി യുവതിക്ക് മേൽ ഭീകരവാദ കുറ്റങ്ങളാണ് ചുമത്തിയത്. തീവ്രവാദ വിരുദ്ധ കോടതിയിൽ രഹസ്യ വിചാരണ നടത്തിയാണ് മനഹെൽ അൽ-ഒതൈബി എന്ന 29 കാരിയായ സൗദി യുവതിയെ തടവ് ശിക്ഷക്ക് വിധിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർക്ക് നൽകിയ പ്രസ്താവനയിലാണ് സൗദി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷമാദ്യം, ജനുവരി 9 നാണ് ഭീകരവാദ പ്രവർത്തനങ്ങൾക്ക് മനഹെൽ അൽ-ഒതൈബി ശിക്ഷിക്കപ്പെട്ടത്. തെറ്റായ അല്ലെങ്കിൽ വിദ്വേഷം പരത്തുന്ന കിംവദന്തികൾ, പ്രസ്താവനകൾ, വാർത്തകൾ തുടങ്ങിയവ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വേണ്ടിയുള്ള വെബ്‌സൈറ്റുകളുടെ ഉപയോഗം ക്രിമിനൽ കുറ്റമാക്കുന്ന, സൗദി തീവ്രവാദ വിരുദ്ധ നിയമവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ പ്രകാരം, മനഹെൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ ചെയ്തതിന് സമാനമാണിത്.

2022 നവംബറിലാണ് മനഹെൽ അൽ-ഒതൈബി അറസ്റ്റിലാകുന്നത്. സർട്ടിഫൈഡ് ഫിറ്റ്നസ് ഇൻസ്റ്റക്ടറും കലാകാരിയുമാണ് മനഹെൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം അവർ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിനൊപ്പം ഫിറ്റ്നസ്, കല, യോഗ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് മനഹെൽ പ്രധാനമായും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കവെച്ചിരുന്നത്.

മറ്റു കുറ്റങ്ങൾക്കൊപ്പം #societyisready എന്ന ഹാഷ്ടാഗ് ഉപയോഗിച്ചതിനും സൗദി അധികൃതർ യുവതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. രാജ്യത്തെ പുരുഷ രക്ഷകർതൃ നിയമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അവർ അറബിയിൽ ഈ ഹാഷ്ടാഗ് ഉപയോഗിച്ചിട്ടുള്ളത്.

അറസ്റ്റിന് ശേഷം യുവതി അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയായതായി വിവിധ അവകാശ സംഘടനങ്ങൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2023 നവംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള അഞ്ച് മാസം മനഹെൽ നിർബന്ധിത തിരോധാനത്തിന് വിധേയയായെന്നും ഇക്കാലയളവിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നുമാണ് ആരോപണം. ഇതിനിടെ ഒരിക്കൽ മാത്രം മനഹെൽ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഏകാന്ത തടവിലാണെന്നും ശാരീരിക പീഡനങ്ങൾ മൂലം കാൽ ഒടിഞ്ഞിരിക്കുകയാണെന്നും യുവതി അന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തന്നെ സൗദി അധികൃതർ നിഷേധിച്ചിട്ടുണ്ട്.

ആംനസ്റ്റി ഇന്റർനാഷണലും സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎൽക്യുഎസ്ടിയും അടക്കമുള്ള അവകാശ സംഘടനകളും സൗദിയുടെ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മനഹെലിനെ ഉടൻ തന്നെ നിരുപാധികം മോചിപ്പിക്കണമെന്നും പരിഷ്കാരങ്ങളേയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ചുള്ള സൗദി അധികാരികളുടെ നിലപാടിന് വിരുദ്ധമാണിതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

"ഇതുവഴി സൗദി അധികാരികൾ സമീപ വർഷങ്ങളിൽ ഏറെ കൊട്ടിഘോഷിച്ച സ്ത്രീകളുടെ അവകാശ പരിഷ്കാരങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയും സമാധാനപരമായ വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള അവരുടെ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു," സൗദി അറേബ്യയിലെ ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ പ്രതിനിധി ബിസ്സാൻ ഫക്കിഹ് പറഞ്ഞു.

മനഹെൽ അൽ-ഒതൈബിന്റെ രണ്ട് സഹോദരിമാരും സമാനമായ ആരോപണങ്ങൾ നേരിടുന്നവരാണ്. നേരത്തെയും സൗദിയിൽ അനവധി യുവതികൾ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും