WORLD

'താത്‌കാലിക തുറമുഖം' പദ്ധതിയുമായി അമേരിക്ക; ഗാസയിലേക്ക് കടൽമാർഗമുള്ള ഭക്ഷ്യവിതരണം വിജയിക്കുമോ?

വെബ് ഡെസ്ക്

യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയിൽ സഹായമെത്തിക്കുന്നതിനായി താത്കാലിക തുറമുഖം നിർമിക്കാനൊരുങ്ങി അമേരിക്ക. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. ആറാം മാസത്തിലേക്ക് കടക്കുന്ന ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിൽ ഗാസയിലെ ഭൂരിഭാഗം ജനങ്ങളും മുഴുപട്ടിണിയിലാണ്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ അവിടേക്കു സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസികളെ ഇസ്രയേൽ സൈന്യം തടയുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി അമേരിക്ക രംഗത്തെത്തുന്നത്. വരാനിരിക്കുന്ന സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ബൈഡൻ നടത്തുമെന്നാണ് അന്താരാഷ്ട്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജോർദാനുമായി ചേർന്ന് ഗാസയിലെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങളായ മരുന്നും വെള്ളവും ഭക്ഷണവുമെല്ലാം വിമാനത്തിൽ നിന്ന് വിതരണം ചെയ്യുന്നതിന് അമേരിക്ക തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച തുടങ്ങി മൂന്ന് വട്ടം ഗാസയിലേക്ക് അമേരിക്കൻ സൈന്യം വ്യോമമാർഗം (എയർഡ്രോപ്) ഭക്ഷണപ്പൊതി വിതരണം നടത്തിയിരുന്നു.

എയർഡ്രോപ് വഴി ഭക്ഷണം എത്തിക്കുന്നു

റമസാൻ വ്രതാരംഭത്തിനു മുൻപേ വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച കയ്റോ ചർച്ച ഇസ്രയേൽ നിസഹകത്തോടെ പരാജയപ്പെട്ടിരുന്നു. അതേസമയം, റാഫ അടക്കമുള്ള മേഖലകളിലേക്ക് ആക്രമണം കൂടുതൽ വാപിപ്പിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഏകദേശം അഞ്ച് മാസം മുൻപ് ആരംഭിച്ച ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നത് പലസ്തീനിലെ ജനങ്ങളാണ്. പട്ടിണി മൂലം ഓരോ ദിവസവും 10,000 പേരില്‍ രണ്ടുപേരെങ്കിലും മരിക്കുന്നു എന്നാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍. ഒരു ജനത മുഴുവൻ പട്ടിണിയിലായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ പുതിയ നീക്കം നിലവിൽ പട്ടിണി അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് പെട്ടന്ന് ഒരു ആശ്വാസം നൽകാനാകില്ലെന്നും തുറമുഖത്തിന്റെ നിർമ്മാണം കഴിയുമ്പോഴേക്കും ഗാസയിലെ അവസ്ഥകൾ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. റോഡ് മാർഗം ഗാസയിലേക്ക് സാഹായമെത്തിക്കുന്നതിൽ ഇസ്രയേൽ പൂർണ ഉപരോധം ഏർപ്പെടുത്തിയതിനാലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് അമേരിക്ക രൂപം നൽകുന്നത്.

'കടൽ പാതയെപ്പറ്റി സംസാരിക്കുമ്പോൾ, സഹായമെത്തിക്കുന്ന രീതിയിൽ ഇവ സജ്ജീകരിക്കാൻ ആഴ്ചകളെടുക്കും. പക്ഷെ നിലവിലെ സാഹചര്യത്തിൽ അടിയന്തര നടപടിയാണ് ഗാസയിൽ ആവശ്യം. ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ കൊടുംപട്ടിണി മൂലം കുട്ടികൾ മരണപ്പെടുന്ന വാർത്തകൾക്കാണ് ഓരോ ദിവസവും സാക്ഷിയാകുന്നത്,' ആക്ഷൻ എയ്ഡ് ചാരിറ്റിയിലെ ഹ്യുമാനിറ്റേറിയൻ മേധാവി സിയാദ് ഇസയുടെ പറഞ്ഞു.

'ഇസ്രയേലികൾക്കായി കാത്തിരിക്കുന്നില്ല, വാഷിംഗ്ടൺ പൂർണ്ണ നേതൃത്വം ഏറ്റെടുക്കുന്നു,' എന്ന് പ്രഖ്യാപിച്ചാണ് അമേരിക്ക തുറമുഖം പദ്ധതി അവതരിപ്പിച്ചത്, എന്നാൽ ഗാസയിലേക്ക് സഹായം എത്തിക്കുന്നതിൽ ഈ പദ്ധതി എത്രത്തോളം ഫലപ്രദമാകുമെന്നതിൽ വ്യക്തതയില്ല.

ഗാസയുടെ തീരത്ത് താൽക്കാലികമായൊരു ഒരു ബോട്ട് ജെട്ടി നിർമ്മിക്കുകയാണ് അമേരിക്കൻ സൈനിക എഞ്ചിനീയർമാരുടെ പദ്ധതി, ഒപ്പം ലാർനാക്കയിൽ നിന്നുള്ള കപ്പലുകളിൽ നിന്ന് ഭക്ഷ്യസഹായം ഈ തുറമുഖത്തിൽ ഇറക്കാനും ശേഷം ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ഒരു ഹൈവെയും ഈ പദ്ധതിയുടെ ഭാഗമാണ്. ഗാസയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കാണ് ജനങ്ങൾ പലായനം ചെയ്തത്, എല്ലാവരിലേക്കും ഈ സഹായം എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉയരുന്നത്. തുറമുഖത്തിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നത് മുതൽ അവയെല്ലാം ആരാകും ജനങ്ങളിലേക്ക് വിതരണം ചെയ്യുക എന്നുൾപ്പടെയുള്ള ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്.

സാഹായങ്ങൾ എത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ കണക്കനുസരിച്ച് ഐക്യരാഷ്ട്ര സഭയുടെ 88 ഓളം ജീവനക്കാരാണ് ഒരൊറ്റ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഗാസയിലേക്ക് സഹായമെത്തിക്കുന്നവരുടെ സുരക്ഷയും പ്രധാനമാണ്.

പട്ടിണി മരണം തടയാൻ അടിയന്തര വെടിനിർത്തലിന് യുഎൻ രാജ്യാന്തരക്കോടതി (ഐസിജെ) ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 30,800 പലസ്തീൻകാരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 72,198 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും