WORLD

ഇസ്രയേലില്‍ നിന്നെത്തിയ ജൂത യാത്രക്കാരെ തേടി ഡാഗെസ്താൻ എയര്‍പോര്‍ട്ടില്‍ ഇരച്ചുകയറി പലസ്തീന്‍ അനുകൂലികള്‍; സംഘര്‍ഷം

വെബ് ഡെസ്ക്

റഷ്യയിലെ ഡാഗെസ്താൻ വിമാനത്താവളത്തിലേക്ക് പലസ്തീന്‍ അനുകൂലികള്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചു.. ഗാസയിലെ അധിനിവേശത്തിൽ ഇസ്രയേലിനെതിരെ പ്രതിഷേധിച്ച് ഇസ്രയേലിൽ നിന്നെത്തിയ ജൂത യാത്രക്കാരെ തേടിയാണ് ആൾക്കൂട്ടം എയർപോർട്ടിലേക്ക് ഇരച്ച് കയറിയത്. കഴിഞ്ഞ ദിവസം, ടെൽ അവീവിൽ നിന്നുള്ള ഒരു വിമാനം നഗരത്തിൽ എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് പ്രദേശത്തെ ആളുകൾ ജൂത യാത്രക്കാരെ തേടി ഒരു ഹോട്ടൽ ഉപരോധിക്കുകയും വിമാനത്താവളം ആക്രമിക്കുകയും ചെയ്തത്.

ഇതോടെ ആക്രമണം ഭയന്ന് യാത്രക്കാർ വിമാനങ്ങളിൽ അഭയം പ്രാപിക്കുകയും വിമാനത്താവളത്തിൽ ഒളിക്കുകയും ചെയ്തു. ആകെ 20 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു.

ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലസ്തീൻ പതാകകളോ ഇസ്രയേൽ വിരുദ്ധ പ്ലക്കാഡുകളോ കയ്യിലുള്ള നൂറുകണക്കിന് പേരെ വീഡിയോയിൽ കാണാവുന്നതാണ്. ഇവർ മഖാച്കല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലോഞ്ചിലേക്ക് അടക്കം ഇരച്ചുകയറുകയും വിമാനങ്ങളുടെ സമീപം എത്തി ജനാലകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജനക്കൂട്ടത്തിൽ ചിലർ റൺവേയിലേക്ക് ഓടിക്കയറി അവിടെയുള്ള വിമാനങ്ങളെ വളഞ്ഞു. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി റഷ്യൻ വ്യോമയാന ഏജൻസി അറിയിച്ചു. നവംബർ 6 വരെ വിമാനത്താവളം താൽക്കാലികമായി അടച്ചിടുമെന്നും റോസാവിയറ്റ്സിയ കൂട്ടിച്ചേർത്തു. ഇസ്രയേൽ യാത്രക്കാർക്കായുള്ള തിരച്ചിലിൽ ചില പ്രതിഷേധക്കാർ യാത്രാ രേഖകൾ കാണണമെന്ന് ആവശ്യപ്പെട്ട് മഖച്കല വിമാനത്താവളത്തിന് പുറത്തും കാറുകൾ തടഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ആക്രമണത്തെ തുടർന്ന് എല്ലാ ജൂതന്മാരെയും എല്ലാ പൗരന്മാരെയും സംരക്ഷിക്കണമെന്ന് ഇസ്രയേൽ റഷ്യയോട് അഭ്യർഥിച്ചു. ജൂതന്മാർക്കും ഇസ്രയേലികൾക്കും എതിരെയുള്ള അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതിനെതിരെ റഷ്യ ക്രിയാത്മകമായി പ്രവർത്തിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. കാസ്പിയൻ കടലിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള, ഏകദേശം 3.1 ദശലക്ഷം ആളുകൾ വസിക്കുന്ന പ്രദേശമാണ് ഡാഗെസ്താൻ.

ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ, ശാന്തത പാലിക്കണമെന്നും അത്തരം അക്രമ സമരങ്ങളിൽ പങ്കെടുക്കരുതെന്നും റഷ്യ പൗരന്മാരോട് അഭ്യർഥിച്ചു. സിവിൽ ഡിസോർഡേഴ്സിനായി ഒരു ക്രിമിനൽ കേസ് ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

ഡാഗെസ്താനിലെ ഗവർണർ സെർജി മെലിക്കോവ്, ടെലിഗ്രാമിലെ ഒരു പോസ്റ്റിൽ വിമാനത്താവളത്തിലേക്കുള്ള ആൾക്കൂട്ട ആക്രമണത്തെ അപലപിച്ചു. "അപരിചിതരെ അധിക്ഷേപിക്കുകയും അവരുടെ പാസ്‌പോർട്ടുകൾ തിരയുന്നതും ബഹുമാനമില്ലാത്ത പ്രവൃത്തിയാണ്!" അദ്ദേഹം ടെലഗ്രാമിൽ കുറിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. ജനക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ, റഷ്യൻ സായുധ സേനയിൽ യുക്രെയ്നിൽ യുദ്ധം ചെയ്യുന്നവർ ഉൾപ്പെടെയുള്ള ദേശസ്നേഹികളെ പിന്നിൽ നിന്ന് കുത്തലായിരുന്നു എന്നദ്ദേഹം പറഞ്ഞു.

മോസ്കോയിലെ ഇസ്രയേൽ അംബാസഡർ റഷ്യൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും