WORLD

സാമൂഹിക മാധ്യമങ്ങളിൽ പലസ്തീൻ അനുകൂല കുറിപ്പ്; അറബ്-ഇസ്രയേൽ നടി മൈസ അബ്ദെൽ ഹാദി അറസ്റ്റിൽ

വെബ് ഡെസ്ക്

ഹമാസിന് പിന്തുണ നൽകിയെന്നാരോപിച്ച് അറബ്-ഇസ്രയേലി അഭിനയത്രി മൈസ അബ്ദെൽ ഹാദിയെ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയെന്നതാണ് നടിക്കെതിരെയുള്ള കുറ്റം. ഇതിനു മുമ്പും സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം പ്രകടിപ്പിച്ചെന്ന പേരിൽ നിരവധിപേരെ ഇസ്രയേലി ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്.

'വേൾഡ് വാർ ഇസഡ് ' എന്ന ഹോളിവുഡ് സിനിമയാണ് മൈസ അബ്ദെൽ ഹാദി അഭിനയിച്ച ഏറ്റവുമൊടുവിലത്തെ ബ്ലോക്ക്ബസ്റ്റർ. ബ്രിട്ടീഷ് ടെലിവിഷൻ സീരീസായ 'ബാഗ്ദാദ് സെൻട്രൽ' ശ്രദ്ധ നേടിയിരുന്നു. ഗാസയ്ക്കും ഇസ്രയേലിനുമിടയിലുള്ള മതിലുകൾ പൊളിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് 'നമ്മൾ ബെർലിന്റെ വഴിയെയാണ്' എന്നെഴുതിയ നടി 1989ൽ ജർമനിയുടെ അതിർത്തിയായിരുന്ന ബെർലിൻ മതിൽ പൊളിച്ചതുമായി സംഭവത്തെ ഉപമിച്ചതാണ് ഇസ്രയേൽ ഭരണകൂടത്തെ ചൊടിപ്പിച്ചത്.

നസറെത്ത് നഗരത്തിൽ ജീവിക്കുന്ന നടിയെ ഭീകരവാദത്തെ അനുകൂലിച്ചതിനും വിദ്വേഷപ്രസംഗം നടത്തിയതിനും അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. ഭീകരവാദത്തിന് ആഹ്വാനം നടത്തുന്നവർക്കെതിരെ ഇനിയും നടപടി സ്വീകരിക്കുമെന്ന്‌ പോലീസ് പറയുന്നു. ഭീകരവാദത്തെ അനുകൂലിച്ചു എന്നതാണ് ഹാദിക്കെതിരെയുള്ള കുറ്റമെന്ന് നടിയുടെ അഭിഭാഷകനും 'മൗസ' എന്ന മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടറുമായ ജാഫർ ഫറാഹ്മ് അറിയിച്ചു. സിനിമകളിൽ ഹാദിയുടെ സഹതാരമായിരുന്ന നടൻ ഓഫർ ഷെച്ചെറും നടിക്കെതിരെ രംഗത്തെത്തി. "നസറത്തിൽ ജീവിക്കുന്ന ആളാണ് നിങ്ങൾ. ഇവിടുത്ത ടിവി ഷോകളിലെയും സിനിമകളിലെയും താരം. അവസാനം ഞങ്ങളെ പുറകിൽ നിന്ന് കുത്തി." എന്നായിരുന്നു നടന്റെ പ്രതികരണം.

നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവർ

ദലാൽ അബു അമ്‌നേഹ് എന്ന ഗായികയും ഇതുപോലെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. രണ്ടു ദിവസം മുമ്പ് ബിബിസി പുറത്ത് വിട്ട ഒരു റിപ്പോർട്ടിനെ തുടർന്നാണ് അവരെ മോചിപ്പിക്കുന്നത്. തന്നെ പിന്തുടരുന്നവരിൽ അക്രമം വളർത്തുന്നു എന്നതാണ് പോലീസ് അവർക്കെതിരെ ആരോപിച്ച കുറ്റം. പലസ്തീൻ പതാകയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് 'ദൈവമല്ലാതെ മറ്റൊരു വിജയി ഇല്ല' എന്നായിരുന്നു അബു അമ്‌നേഹ് പോസ്റ്റ് ചെയ്തിരുന്നത്. പലസ്തീനിയൻ ചരിത്രത്തെ കുറിച്ച് അബു അമ്‌നേഹ് ചെയ്ത പാട്ടുകൾ, പലസ്തീനികൾ കയ്യിൽ ആയുധമെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിട്ടാണ് പോലീസ് വ്യാഖ്യാനം ചെയ്തതെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു.

കിഴക്കൻ ജെറുസലേമിൽ ജീവിക്കുന്ന ഇസ്രയേലിന്റെ ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് ഭാഗം വരുന്ന അറബ് ന്യുനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെയുള്ള നിരവധിപേർ ഗാസയ്ക്ക് പിന്തുണ നൽകിയതിന്റെ പേരിൽ കോളജുകളിൽ നിന്ന് പുറത്താക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു. ഇത് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ച സമയം മുതൽ തന്നെ തുടങ്ങിയിരുന്നു. ഇസ്രയേലിനെതിരെയോ, സർക്കാർ ചിഹ്നങ്ങൾക്കെതിരെയോ, ജനപ്രതിനിധികൾക്കെതിരെയോ മിലിറ്ററി, പോലീസ് ഉദ്യോഗസ്ഥർക്കെതിരെയോ സംസാരിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് ഇസ്രയേൽ പോലീസ് മേധാവി അറിയിച്ചത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ