WORLD

ഹമാസ് നേതാവ് സാലിഹ് അൽ അറൂരിയുടെ കൊലപാതകം: തിരിച്ചടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ്, മേഖലയിൽ സംഘർഷ സാധ്യത

വെബ് ഡെസ്ക്

ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അറൂരി ലെബനിലെ ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശമായ ദഹിയേയിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ശക്തമായി.

ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ഹിസ്ബുള്ള ആരോപിച്ചു. ലെബനനെ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ലെബനൻ പ്രധാനമന്ത്രിയും ആരോപിച്ചു.

ആക്രമണത്തിന് മറുപടിയുണ്ടാകുമെന്നും ഈ കുറ്റകൃത്യത്തിന് ശിക്ഷയില്ലാതെ കടന്നുപോകില്ലെന്നും ഹിസ്ബുള്ള പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തിലാണ് സാലിഹ് അൽ അറൂരി കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഇസ്രയേൽ നടത്തിയ ഭീരുത്വപരമായ കൊലപാതകമാണിതെന്ന് ഹമാസ് പൊളിറ്റ് ബ്യൂറോ അംഗം ഇസ്സാത്ത് അൽ-ഷർഖ് പറഞ്ഞു. ആക്രമണത്തിൽ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ നേതാക്കളായ സമീർ ഫിന്ദി അബു അമീർ, അസം അൽ അഖ്റ അബു അമ്മാർ എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് തങ്ങളുടെ ടെലിഗ്രാം ചാനലിലെ സന്ദേശത്തിൽ പറഞ്ഞു.

സ്ഫോടനത്തിൽ ആറ് പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും ഇസ്രയേലി ഡ്രോൺ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും ലെബനന്റെ ദേശീയ വാർത്താ ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ല. ഹമാസ് നേതൃത്വത്തിനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിലാണ് സാലിഹ് അൽ അറൂരി കൊല്ലപ്പെട്ടതെന്നും എന്നാൽ ബെയ്റൂട്ടിൽ ഹമാസ് നേതാവിന്റെ കൊലപാതകം ലെബനനെതിരെയുള്ള ആക്രമണമല്ലെന്നും ഇസ്രയേൽ വക്താവ് മാർക്ക് റെഗേവ് പറഞ്ഞു.

ഇതിനിടെ ചൊവ്വാഴ്ച വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന ഇസ്രയേൽ സുരക്ഷാ കാബിനറ്റ് യോഗം റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരം കേന്ദ്രീകരിച്ച് ബോംബാക്രമണത്തിനൊപ്പം പീരങ്കിയാക്രമണവും ഇസ്രയേല്‍ ശക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 207പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ അഞ്ച് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 22,185 ആണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും