WORLD

അധാർമികം, യുവാക്കളെ വഴി തെറ്റിക്കുന്നു; അഫ്‌ഗാനിൽ സംഗീതോപകരണങ്ങൾ കത്തിച്ച് താലിബാൻ

വെബ് ഡെസ്ക്

അഫ്‌ഗാനിസ്ഥാനിൽ ഹെറാത്ത് നഗരത്തിൽ നിന്ന് ശേഖരിച്ച സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ ഭരണകൂടം. സംഗീതം അധാർമികമാണെന്ന് ആരോപിച്ചാണ് നഗരത്തിലെ കല്യാണ മണ്ഡപങ്ങളിൽ നിന്നും മറ്റും കണ്ടുകെട്ടിയ നൂറുകണക്കിന് ഡോളർ വിലവരുന്ന സംഗീതോപകരണങ്ങൾ കത്തിച്ചത്. ഗിറ്റാറുകൾ, തബലകൾ, ഡ്രം, ആംപ്ലിഫയറുകൾ, സ്‌പീക്കറുകൾ എന്നിവ കത്തിച്ചവയിൽ ഉൾപ്പെടുന്നു.

"സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാർമികതയ്ക്ക് വിരുദ്ധമാണ്, അത് ഉപയോഗിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കും," ദുര്‍മാര്‍ഗം തടയാനും സദാചാരം വളര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ (Ministry for the Prevention of Vice and Propagation of Virtue) ഹെറാത്ത് വിഭാഗം മേധാവി അസീസ് അൽ-റഹ്മാൻ അൽ-മുഹാജിർ പറഞ്ഞു. നേരത്തെ പൊതുസ്ഥലത്ത് സംഗീതം പ്ലേ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ താലിബാൻ നിരോധിച്ചിരുന്നു.

അധികാരം പിടിച്ചെടുത്തതിനുശേഷം സമാനമായ പല തീവ്രമായ നിയമങ്ങളും നിയന്ത്രണങ്ങളും അഫ്ഗാനിലെ ജനങ്ങൾക്ക് മേൽ താലിബാൻ അടിച്ചേൽപ്പിച്ചിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നത് തെറ്റാണെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് രാജ്യത്തുടനീളം ആയിരക്കണക്കിന് ബ്യൂട്ടി സലൂണുകൾ അധികൃതർ അടച്ചുപൂട്ടിയത്. നേരത്തെ, ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടാൻ ഒരു മാസം സമയം നൽകിയിരുന്നു. പിന്നാലെയാണ് നടപടി.

താലിബാൻ ഭരണത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിച്ചത് സ്ത്രീകളാണ്. സ്ത്രീകളുടെ ദൈനം ദിന ജീവിതത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് താലിബാൻ ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുസ്ഥലങ്ങളിൽ ഹിജാബ് നിർബന്ധമാക്കുകയും കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും സ്‌കൂളുകളിലും സർവ്വകലാശാലകളിലും പോകുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പാർക്കുകൾ, കളിസ്ഥലങ്ങൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

യുനിസെഫിന്റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 64 ശതമാനം കുടുംബങ്ങളും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാന്‍ കഴിയാത്ത അത്ര ദരിദ്രാവസ്ഥയിലാണ് ജീവിക്കുന്നത്. എന്‍ജിഒകള്‍ക്കും യുഎന്നിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാന്‍ സ്ത്രീകളുടെ മേല്‍ താലിബാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ദുര്‍ബലരായ സ്ത്രീകളുടെയും കുട്ടികളുടെയും നിലനിൽപ്പിനും സംരക്ഷണത്തിന് ഭീഷണിയും ഉയർത്തിയിട്ടുണ്ട്.

2021 ഓഗസ്റ്റില്‍ അമേരിക്കയുടെ നാറ്റോ സേന അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് അഫ്ഗാൻ താലിബാൻ കീഴിൽ എത്തുന്നത്. പിന്നാലെ രാജ്യം കടുത്ത പ്രതിസന്ധികളിലേക്കാണ് എത്തിയത്. നിലവിലെ സാമൂഹിക സുരക്ഷാ പ്രശ്നങ്ങൾക്ക് പുറമെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ പിടിച്ചുലയ്ക്കുന്നുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?