WORLD

ആക്റ്റിവിസ്റ്റ് അയ്‌ശ്നൂർ എസ്‌ഗി ഈഗിയുടെ കൊലപാതകം: ഇസ്രയേലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും അമേരിക്കയും

വെബ് ഡെസ്ക്

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിനെതിരായ പ്രതിഷേധത്തിനിടെ അമേരിക്കൻ-തുർക്കി വംശജയായ അയ്‌ശ്നൂർ എസ്‌ഗി ഈഗി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ (യുഎൻ). ഇസ്രയേല്‍ സൈന്യമാണ് അയ്‌ശ്നൂറിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. കൊലപാതകത്തിന്റെ റിപ്പോർട്ടുകള്‍ പരിശോധിച്ചു വരികയാണെന്ന് ഇസ്രയേല്‍ സൈന്യവും അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ കൃത്യവും സമഗ്രവുമായുള്ള അന്വേഷണമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് യുൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക്ക് വ്യക്തമാക്കി. സാധാരണക്കാർ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഡുജാറിക്ക് കൂട്ടിച്ചേർത്തു.

യുഎന്നിന് പുറമെ അമേരിക്കയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ അസ്വസ്ഥനാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീൻ സാവെറ്റ് പറഞ്ഞു. ഇസ്രയേല്‍ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളും അന്വേഷണവും ആവശ്യപ്പെട്ടതായും സാവെറ്റ് അറിയിച്ചു.

രണ്ട് തവണ വെടിയൊച്ച കേട്ടതായി പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ജൂത-ഇസ്രയേല്‍ ആക്ടിവിസ്റ്റായ ജോനാഥൻ പൊള്ളാക്ക് പറഞ്ഞു. "ആരോ എന്നെ വിളിച്ചു. ഞങ്ങളെ രക്ഷിക്കൂ, ഞങ്ങള്‍ക്ക് സഹായം വേണം എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് അതിവേഗം ഓടിയെത്തി. ഒരു ഒലിവ് മരത്തിന്റെ താഴെയായാണ് അയ്‌ശ്നൂറിനെ കണ്ടെത്തിയത്. തലയില്‍ നിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു," പൊള്ളാക്ക് വ്യക്തമാക്കി.

അയ്‌‍നൂർ പങ്കെടുത്ത ആദ്യ പ്രതിഷേധമായിരുന്നു വെള്ളിയാഴ്ച നടന്നതെന്നും പൊള്ളാക്ക് വെളിപ്പെടുത്തി. ആശുപത്രിയില്‍ ഉടൻ എത്തിച്ചെങ്കിലും അയ്‌ശ്നൂന്റെ ജീവൻ രക്ഷിക്കാനായില്ല.

തലയില്‍ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് അയ്‌ശ്നൂറിനെ പ്രവേശിപ്പിച്ച റാഫിദ ഹോസ്പിറ്റലിന്റെ ചീഫ് ഡോ. ഫൗദ് നഫാ അറിയിച്ചു. ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ക്രൂരമാണെന്ന് തുർക്കി പ്രസിഡന്റ് റജപ് ത്വയ്‌ബ് എർദോഗൻ പറഞ്ഞു.

സൈന്യത്തിന് നേരെ കല്ലേറുണ്ടായതിനാലാണ് പ്രതികരിച്ചതെന്നാണ് ഇസ്രയേല്‍ ഡിഫെൻസ് ഫോഴ്‌സെസ് (ഐഡിഎഫ്) പ്രസ്താവനയിലൂടെ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍, ഐഡിഎഫിന്റെ വാദങ്ങള്‍ പൊള്ളാക്ക് തള്ളി. ഒരു പ്രകോപനവും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് പൊള്ളാക്ക് പറയുന്നത്.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ