അലെസ് ബിയാലിയാറ്റ്സ്കിക്ക് 
WORLD

കുറ്റകൃത്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി; നൊബേൽ സമ്മാന ജേതാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ബെലാറസ് കോടതി

വെബ് ഡെസ്ക്

സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ അലസ് ബിയാലറ്റ്‌സ്‌കിയെ പത്ത് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബെലാറസ് കോടതി. രാജ്യത്ത് നടന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബിയാലറ്റ്‌സ്‌കിയ്ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ജനാധിപത്യ അനുകൂല പ്രവർത്തകനായ ബിയാലിയാറ്റ്‌സ്‌കി, സ്വേച്ഛാധിപത്യ രാജ്യത്തെ ഏറ്റവും പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പായ വിയാസ്‌നയുടെ സ്ഥാപകനാണ്. വിയാസ്‌നയിൽ നിന്നുള്ള സഹപ്രവർത്തകർക്കൊപ്പം 2021ലാണ് ബിയാലിയാറ്റ്‌സ്‌കി അറസ്റ്റിലാകുന്നത്.

2020 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അലക്സാണ്ടർ ലുകാഷെങ്കോയെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെലാറസിൽ പ്രക്ഷോഭം ആരംഭിച്ചത്

ശിക്ഷ അന്യായമാണെന്നും വിധി ഭയാനകമാണെന്നും ബെലാറസിൽ നിന്ന് നാടുകടത്തപ്പെട്ട പ്രതിപക്ഷ നേതാവ് സ്വിയാറ്റ്ലാന സിഖാനൗസ്കയ പ്രതികരിച്ചു. "ഈ ലജ്ജാകരമായ അനീതിക്കെതിരെ പോരാടാനും അവരെ മോചിപ്പിക്കാനും നാം പരിശ്രമിക്കണം" സ്വിയാറ്റ്ലാന സിഖാനൗസ്കയ ട്വിറ്ററിൽ കുറിച്ചു. കുറ്റം നിഷേധിച്ചിരുന്ന ബിയാലിയറ്റ്സ്കിക്ക് 12 വർഷം തടവ് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. പോളണ്ട് പ്രധാനമന്ത്രിയും ശിക്ഷയെ അപലപിച്ച് രംഗത്തെത്തി. "ഇന്നത്തെ വിധി ബെലാറസ് കോടതിയുടെ സമീപകാലത്തെ മറ്റൊരു അതിരുകടന്ന തീരുമാനമാണ്. അധികാരികൾ അദ്ദേഹത്തെ നിശബ്ദനാക്കാൻ ആവർത്തിച്ച് ശ്രമിച്ചു, പക്ഷേ ബെലാറസിലെ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് ആലസ് ബിയാലിയറ്റ്സ്കി ഒരിക്കലും പിൻവാങ്ങിയില്ല"- മാറ്റ്യൂസ് മൊറാവിയെസ്‌കി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

2020 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അലക്സാണ്ടർ ലുകാഷെങ്കോയെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെലാറസിൽ പ്രക്ഷോഭം ആരംഭിച്ചത്. ബെലറൂസിലെ ഏകാധിപത്യ ഭരണാധികാരിയായ അലക്‌സാണ്ടര്‍ ലുക്കാഷെങ്കോവിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1996ല്‍ സ്ഥാപിച്ചതാണ് വിയസ്‌ന. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമര്‍ത്തിയ ലുക്കാഷെങ്കോയുടെ നടപടിക്കെതിരെ പ്രതികരിച്ചു കൊണ്ടായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങൾ. പോലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിയസ്‌ന പിന്തുണ നല്‍കി. രാഷ്ടീയ തടവുകാരെ ശാരീരികമായി പീഡിപ്പിക്കുന്നതിനെതിരെ സംഘടന നിയമ പോരാട്ടവും നടത്തി.

"ഞങ്ങളുടെ സഹപ്രവർത്തകർക്കെതിരായ ആരോപണങ്ങൾ അവരുടെ മനുഷ്യാവകാശ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ രാഷ്ട്രീയ പ്രേരിതമായ പീഡനങ്ങൾക്ക് ഇരയാക്കുന്നവർക്ക് വിയാസ്ന മനുഷ്യാവകാശ കേന്ദ്രം സഹായം നൽകുന്നു," എന്നാണ് ആരോപണങ്ങൾക്കെതിരെ ബിയാലിയറ്റ്സ്കി പ്രതികരിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് മനുഷ്യാവകാശം, ജനാധിപത്യം തുടങ്ങിയ പ്രവർത്തനങ്ങളുടെ പേരിൽ ബിയാലിയറ്റ്സ്കിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത്. റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലും യുക്രെയ്നിന്റെ സെന്റർ ഫോർ സിവിൽ ലിബർട്ടീസുമായി ചേർന്നായിരുന്നു ബിയാലിയറ്റ്സ്കിയുടെ പ്രവർത്തനം. നൊബേൽ സമ്മാനം വിതരണസമയം ബിയാലിയാറ്റ്‌സ്‌കി ജയിലിലായിരുന്നു. അദ്ദേഹത്തിനുവേണ്ടി ഭാര്യയാണ് പുരസ്‌കാരം സ്വീകരിച്ചത്. ബെലാറഷ്യൻ സാഹിത്യ പണ്ഡിതനും സ്കൂൾ അദ്ധ്യാപകനും മ്യൂസിയം ഡയറക്ടറുമായ ബിയാലിയാറ്റ്സ്കി 1980 മുതൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്