WORLD

അതിര്‍ത്തിത്തര്‍ക്കം പരിഹരിച്ച് നയതന്ത്രബന്ധം ശക്തമാക്കാൻ ഭൂട്ടാനും ചൈനയും; നിരീക്ഷിച്ച് ഇന്ത്യ

വെബ് ഡെസ്ക്

ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനും നയതന്ത്രബന്ധം പുതുക്കാനുമുള്ള ഭൂട്ടാന്റെ നീക്കം ഇന്ത്യ നിരീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം ഭൂട്ടാൻ വിദേശകാര്യ മന്ത്രി താണ്ടി ഡോർജി ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങിനെ ബീജിങ്ങിൽ സന്ദർശിച്ചിരുന്നു. തിങ്കളാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായും താണ്ടി ഡോർജി ചർച്ച നടത്തി.

ചർച്ചകൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'ചൈനയുമായി വിവിധ മേഖലകളിൽ നല്ല സഹകരണം നിലനിർത്താനും ഉഭയകക്ഷി ബന്ധങ്ങളുടെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കാനും ഭൂട്ടാൻ തയ്യാറാണ്' എന്ന് ഡോർജിയെ ഉദ്ധരിച്ച് ചൈനീസ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

ഭൂട്ടാന്റെ സ്വാതന്ത്ര്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ ചൈന എപ്പോഴും മാനിക്കുമെന്ന് ഹാൻ ഷെങ്ങ് ഡോർജിയോട് പറഞ്ഞതായും പ്രസ്താവനയിലുണ്ട്. 764 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഭൂട്ടാൻ - ചൈന അതിർത്തി പങ്കുവയ്ക്കുന്നത്. നേരത്തെ കിഴക്കൻ ഭൂട്ടാനിലെ സക്‌തെങ് വന്യജീവി സങ്കേതത്തിൽ ചൈന അവകാശവാദം ഉന്നയിച്ചിരുന്നു.

ചൈന - ഭൂട്ടാൻ അതിർത്തി തർക്കം പരിഹരിക്കുകയും നീക്കുപോക്കുകൾ ഉണ്ടാക്കുകയും ചെയ്താൻ ഇന്ത്യയ്ക്ക് അത് ഭീഷണിയാണ്. പടിഞ്ഞാറൻ ഭൂട്ടാനിലെ ഡോക്ലാമിന് സമീപമുള്ള പ്രദേശങ്ങളിൽ ഭൂട്ടാൻ അവകാശം ഉന്നയിക്കുന്നത് ചൈന അംഗീകരിക്കുകയും പകരമായി ഷാംഗ്രി-ലായുടെ വടക്കൻ-മധ്യമേഖലയിലെ ഭൂപ്രദേശ അവകാശവാദങ്ങൾ ഭൂട്ടാൻ ഉപേക്ഷിക്കുകയോ ചെയ്യുന്നതിലാണ് ഇന്ത്യയുടെ ആശങ്ക.

ദോക്ലാം പീഠഭൂമിയുടെ മുഴുവൻ നിയന്ത്രണവും ട്രൈ-ജംഗ്ഷൻ പോയിന്റും കൂടാതെ സമീപ പ്രദേശങ്ങളും സ്വന്തമാക്കിയാൽ ഇന്ത്യയ്ക്കെതിരെ തന്ത്രപരമായ നേട്ടം ചൈന കൈവരിക്കും. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പ്രദേശമായ സിലിഗുരി ഇടനാഴിയെ തടയാൻ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ നടത്തുന്നതിന് ഇത് ചൈനയ്ക്ക് സഹായകരമാരും.

അതേസമയം, ഭൂട്ടാൻ ചൈനയുമായി ഉഭയകക്ഷി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെ ഇന്ത്യ എതിർത്തിട്ടില്ല. 1949-ലെ ഭൂട്ടാൻ-ചൈന സൗഹൃദ ഉടമ്പടി 2007 ഡിസംബറിലും 2008 മാർച്ചിലും ഭൂട്ടാനിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുൻപ് തിരുത്തിയിരുന്നു. ബാഹ്യശക്തികളുമായി ഭൂട്ടാന്‍ ബന്ധം സ്ഥാപിക്കുമ്പോള്‍ ഇന്ത്യക്കുള്ള പങ്കിനെ പറ്റിയുള്ള ഭാഗത്താണ് തിരുത്തല്‍ വരുത്തിയത്. ഇത് ഇത്യ-ഭൂട്ടാന്‍ ബന്ധത്തില്‍ അന്നു വിള്ളല്‍ വീഴ്ത്തിയിരുന്നു.

എന്നാൽ പിന്നീട് പുതിയ ഉടമ്പടിയിൽ ഭൂട്ടാനും ഇന്ത്യയും 'അവരുടെ ദേശീയ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്പരം അടുത്ത് സഹകരിക്കാൻ' തീരുമാനിക്കുകയും രാജ്യസുരക്ഷയ്ക്കും മറ്റുള്ളവരുടെ താൽപ്പര്യത്തിനും ഹാനികരമായ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ ഒരു സർക്കാരും അനുവദിക്കില്ലെന്നും ഉറപ്പുവരുത്തിയിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും