WORLD

'എന്റെ ഓർമയ്ക്ക് ഒരു കുഴപ്പവുമില്ല'; സ്പെഷൽ കൗൺസൽ റിപ്പോർട്ടിനെതിരെ ബൈഡൻ; വിശദീകരിച്ച വാർത്താസമ്മേളനത്തിലും അബദ്ധം

വെബ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്റിന് കാര്യമായ ഓർമപ്രശ്‍നങ്ങൾ നേരിടുന്നുവെന്ന സ്പെഷ്യൽ കൗൺസൽ റിപ്പോർട്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജോ ബൈഡൻ. സുപ്രധാന തിയ്യതികൾ പോലും ഓർക്കാൻ സാധിക്കാത്ത തരത്തിൽ ബൈഡന് ഓർമപ്പിശകുണ്ടെന്നായിരുന്നു കൗൺസലിന്റെ റിപ്പോർട്ട്. എന്നാൽ തന്റെ ഓർമയ്ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഇന്നലെ വൈകീട്ട് നടത്തിയ അപ്രതീക്ഷ ന്യൂസ് ബ്രീഫിങ്ങിൽ ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു.

മകൻ മരിച്ചതടക്കമുള്ള തിയ്യതികൾ ബൈഡന് ഓർമയില്ലെ ന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന ആരോപണം. ഇതിനോട് വികാരഭരിതനായി, വളരെ രൂക്ഷമായാണ് ബൈഡൻ പ്രതികരിച്ചത്.

അതേസമയം, ഇന്നലെ വൈറ്റ് ഹൗസിൽ നടത്തിയ ബ്രീഫിങ്ങിനിടെ ബൈഡന് സംഭവിച്ച അബദ്ധം വീണ്ടും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെ മെക്സിക്കോയുടെയും ഈജിപ്തിന്റെയും തലവന്മാരെ ബൈഡന് മാറിപ്പോയിരുന്നു. ഈജിപ്ഷ്യൻ നേതാവ് അബ്ദുൽ ഫത്താഹ് എൽ-സിസിയെ മെക്സിക്കോ പ്രസിഡന്റ് എന്നാണ് ബൈഡൻ തെറ്റായി പരാമർശിച്ചത്.

ബരാക്ക് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് അഫ്ഗാനിസ്താനുമായുള്ള വിദേശ, സൈനിക നയങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകൾ ബൈഡൻ കൈവശംവെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് നിയമിച്ച സ്പെഷൽ കൗൺസൽ റോബർട്ട് ഹർ അന്വേഷണം നടത്തിയത്. രഹസ്യരേഖകൾ ബൈഡൻ മനഃപൂർവം സൂക്ഷിക്കുകയും പുറത്തുവിടുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ബൈഡനെതിരെ കുറ്റം ചുമത്തിയിട്ടില്ല. ' ഓർമപ്രശ്നങ്ങളുള്ള മുതിർന്ന പൗരനെ' ജയിലിലടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബൈഡനുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഓർമയ്ക്ക് കാര്യമായ പ്രശ്ങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. എപ്പോഴാണ് താൻ അമേരിക്കയുടെ വൈസ് പ്രസിഡന്റായതെന്നോ, മകൻ മരിച്ചതെന്നോ ഓർത്തെടുക്കാൻ ബൈഡന് സാധിക്കുന്നില്ല. അഞ്ച് മണിക്കൂർ നീണ്ട ഈ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

345 പേജുള്ള റിപ്പോർട്ടാണ് കൗൺസൽ പുറത്തുവിട്ടത്. പിന്നാലെ ഈ പരാമർശത്തെ വിമർശിച്ച് വൈറ്റ് ഹൌസ് രംഗത്തെത്തി. ഇതിന്റെ തുടർച്ചയായാണ് പ്രതികരണവുമായി ബൈഡനെത്തിയത്.

"എന്റെ മകൻ മരിച്ചതെപ്പോഴാണെന്ന് എന്നെ ആരും ഓർമിപ്പിക്കേണ്ടതില്ല. അവർക്കെന്ത് ധൈര്യമുണ്ട് അങ്ങനെ ഒരു കാര്യം പറയാൻ?" ബൈഡൻ ചോദിച്ചു. അങ്ങനെ ഒരു ചോദ്യം എന്തിന് ചോദിക്കുന്നുവെന്നാണ് താൻ അപ്പോൾ കരുതിയതെന്നും ബൈഡൻ പറയുന്നു. 2022- 23 കാലഘട്ടത്തിൽ ബൈഡന്റെ വീട്ടിലും സ്വകാര്യ ഓഫിസിലും വെച്ചാണ് രഹസ്യ രേഖകൾ പിടിച്ചെടുത്തിരുന്നത്. ഒരു വർഷം നീണ്ട അന്വേഷണത്തിനുശേഷമാണ് വിഷയത്തിൽ റിപ്പോർട്ട് പുറത്തുവിടുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും