WORLD

'ആണവ രഹസ്യങ്ങൾ കൈമാറുന്നത് അത്യന്തം അപകടകരം'; ഇറാനുമായി കൈകോർക്കാനുള്ള റഷ്യൻ നീക്കത്തിൽ ആശങ്ക പങ്കുവെച്ച് ബ്രിട്ടനും യുഎസും

വെബ് ഡെസ്ക്

യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിൽ ഇറാനുമായി കൈകോർക്കാനുള്ള റഷ്യയുടെ നീക്കത്തിൽ ആശങ്ക പങ്കുവെച്ച് ബ്രിട്ടനും അമേരിക്കയും. യുക്രെയ്‌നില്‍ ബോംബിടാൻ ഇറാൻ റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകിയതിന് പകരമായി റഷ്യ ഇറാനുമായി ആണവ രഹസ്യങ്ങൾ പങ്കുവെച്ചുവെന്ന റിപ്പോർട്ടിലാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വിഷയത്തിൽ ആശങ്ക ഉയർത്തിയത്.

ഇറാൻ അണുബോംബ് നിർമ്മിക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തമാക്കിയതെന്ന് ബൈഡനും സ്റ്റാർമറും ചൂണ്ടിക്കാട്ടി. ആണവ സാങ്കേതികവിദ്യ ഇറാന് ലഭിക്കുന്ന തരത്തിലുള്ള വ്യാപാരങ്ങളിലെ അപകടസാധ്യതയും ഉച്ചകോടിയിൽ ഇരുനേതാക്കളും ചർച്ച ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച, യുഎസ് വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി ലണ്ടൻ സന്ദർശിച്ചപ്പോഴും സമാന ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ ഇറാന് റഷ്യയിലേക്ക് മിസൈൽ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അന്ന് ചർച്ചകൾ പുരോഗമിച്ചത്.

"അതിൻ്റെ ഭാഗമായി, ആണവ പ്രശ്‌നങ്ങളും ചില ബഹിരാകാശ വിവരങ്ങളും ഉൾപ്പെടെ ഇറാൻ തേടുന്ന സാങ്കേതികവിദ്യ റഷ്യ പങ്കിടുന്നു. ഇത് രണ്ട് വഴിയുള്ള തെരുവാണ്," ബ്ലിങ്കൻ പറഞ്ഞു. ഇരു രാജ്യങ്ങളും അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, ഇത് ലോകമെമ്പാടും വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും ബ്ലിങ്കൻ ആരോപിച്ചു.

ഇറാൻ്റെ അത്യധികം സമ്പുഷ്ടമായ യുറേനിയം ശേഖരത്തെക്കുറിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും സംയുക്തമായി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. യുറേനിയം ശേഖരം ഗണ്യമായി വളർന്നുകൊണ്ടേയിരിക്കുന്നുവെന്നും നാല് ന്യൂക്ലിയർ ബോംബുകൾ ഉണ്ടാക്കാൻ പാകത്തിന് അവ വളർന്നിരിക്കുന്നുവെന്നും ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഈ ഘട്ടത്തിൽ ആണവായുധം നിർമിക്കാൻ ഇറാന് എത്രത്തോളം സാങ്കേതിക പരിജ്ഞാനം ഉണ്ടെന്നോ എത്ര വേഗത്തിൽ അത് ചെയ്യാൻ കഴിയുമെന്നോ വ്യക്തമല്ല. പരിചയസമ്പന്നരായ റഷ്യൻ വിദഗ്ധരുമായി പ്രവർത്തിക്കുന്നത് അല്ലെങ്കിൽ റഷ്യയിൽ നിന്ന് ലഭിക്കുന്ന അറിവ് ഉപയോഗിക്കുന്നത് നിർമ്മാണ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. എന്നാൽ ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഇറാന് നിഷേധിച്ചിട്ടുണ്ട്.

യുഎസുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ഉപരോധം ഒഴിവാക്കുന്നതിന് പകരമായി ആണവായുധങ്ങൾ നിർമ്മിക്കുന്നത് നിർത്താൻ ഇറാൻ 2015 ൽ ഒരു കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ അന്നത്തെ യുഎസ് പ്രസിഡൻ്റും നിലവിലെ റിപ്പബ്ലിക്കൻ നോമിനിയുമായ ഡൊണാൾഡ് ട്രംപ് 2018 ൽ ഈ കരാർ ഉപേക്ഷിച്ചു.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ