WORLD

ഒരു തരത്തിലുള്ള വിദ്വേഷവും അനുവദിക്കില്ല; ഹിന്ദുക്കൾ രാജ്യം വിടണമെന്ന എസ്എഫ്ജെയുടെ ആവശ്യത്തെ ശക്തമായി അപലപിച്ച് കാനഡ

വെബ് ഡെസ്ക്

ഇന്ത്യന്‍ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടു പോകണമെന്ന ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) ആവശ്യത്തെ ശക്തമായി അപലപിച്ച് കാനഡ. ഇന്ത്യക്കാരായ ഹിന്ദുക്കളോട് രാജ്യം വിടാനാവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പാർലമെന്റ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചത്. എസ്‌എഫ്‌ജെയുടെ പ്രസ്താവനയെയും രാജ്യത്തെ ഇന്ത്യൻ വംശജരായ ഹിന്ദുക്കൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷത്തെയും അതിക്രമങ്ങളെയും അപലപിക്കുന്നതായും പാർലമെന്റ് അംഗങ്ങൾ വ്യക്തമാക്കി.

കാനഡയിലെ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, എല്ലാ കനേഡിയൻമാരും അവരുടെ കമ്മ്യൂണിറ്റികളിൽ സുരക്ഷിതത്വം അനുഭവിക്കാൻ അർഹരാണ് എന്ന് വ്യക്തമാക്കി. “എല്ലാ കനേഡിയൻമാരും അവരുടെ കമ്മ്യൂണിറ്റികളിൽ സുരക്ഷിതത്വം അനുഭവിക്കാൻ അർഹരാണ്. ഹിന്ദു കനേഡിയൻമാരെ ലക്ഷ്യം വച്ചുള്ള ഒരു ഓൺലൈൻ വിദ്വേഷ വീഡിയോയുടെ പ്രചാരം കനേഡിയൻ എന്ന നിലയിൽ ഞങ്ങൾ വിലമതിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ആക്രമണം, വിദ്വേഷം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഭയം പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമില്ല, ”അദ്ദേഹം തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. വീഡിയോയെ "അധിക്ഷേപകരവും വിദ്വേഷകരവും" എന്ന് വിശേഷിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ വകുപ്പും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്.

മന്ത്രി ഹർജിത് സജ്ജനും വിഷയത്തെ അപലപിച്ചു. “എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ഹിന്ദു കനേഡിയൻമാരോടും ഇന്ത്യക്കാരോടും പറയുന്നു- നിങ്ങൾ സുരക്ഷിതരായിരിക്കാൻ അർഹരല്ലെന്ന് പറയുന്ന ആരും കാനഡക്കാരുടെ സ്വാതന്ത്ര്യത്തിന്റെയും ദയയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നില്ല. കാനഡയോടുള്ള നിങ്ങളുടെ സ്നേഹവും സ്ഥലവും നിയമവിരുദ്ധമാക്കാനോ ചോദ്യം ചെയ്യാനോ മറ്റുള്ളവരെ അനുവദിക്കരുത്", അദ്ദേഹം തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് രണ്ട് ദിവസം മുൻപ് വീഡിയോ പുറത്ത് വന്നത്. സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ ഇൻഡോ-കനേഡിയൻ ഹിന്ദുക്കളോട് "കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകൂ" എന്ന് ആവശ്യപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ആഘോഷിക്കുന്നതിലൂടെ, ഇന്ത്യക്കാർ രാജ്യത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ഇന്ത്യന്‍ വംശജരായ ഹിന്ദുക്കൾ പുറത്തുപോകണമെന്ന് സംഘടന ആവശ്യപ്പെടുന്നത്.

വീഡിയോക്ക് പിന്നിലുള്ളവരെ കർശനമായി ശിക്ഷിക്കണമെന്നും വിഷയത്തിൽ സർക്കാർ ഉടനെ നടപടി സ്വീകരിക്കണമെന്നും കനേഡിയൻ ഹിന്ദുസ് ഫോർ ഹാർമണി എന്ന സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം