WORLD

കോവിഡിനുള്ള എംആർഎൻഎ വാക്സിൻ ആദ്യമായി അംഗീകരിച്ച് ചൈന

വെബ് ഡെസ്ക്

എംആർഎൻഎ(mRNA) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 വാക്സിൻ ചൈന ആദ്യമായി അംഗീകരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും പകർച്ചവ്യാധി ലഘൂകരിക്കുന്നതിൽ നിർണായകമായ വിദേശ നിർമിത എംആർഎൻഎ ഷോട്ടുകൾ ഉപയോഗിക്കാൻ ചൈന നേരത്തെ വിസമ്മതിച്ചിരുന്നു. 2020ൽ അമേരിക്കയാണ് ആദ്യമായി അടിയന്തര ഉപയോഗത്തിന് മെസഞ്ചർ RNA (mRNA)യ്ക്ക് അനുമതി നൽകിയത്. ഗുരുതരമായ അണുബാധകളും മരണങ്ങളും കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ വാക്സിനുകളായാണ് എംആർഎൻഎ കണക്കാക്കപ്പെടുന്നത്.

സിഎസ്പിസി ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് ലിമിറ്റഡ് വികസിപ്പിച്ച എംആർഎൻഎ വാക്സിൻ ചൈനയിലെ ഹെൽത്ത് റെഗുലേറ്റർ 'അടിയന്തര ഉപയോഗത്തിനായി' അംഗീകരിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മറ്റ് വാക്‌സിനുകൾ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസായി നൽകിയ ഈ വാക്‌സിൻ ഫലം കണ്ടിരുന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അണുബാധ തടയുന്നതിനും മരണസംഖ്യ നിയന്ത്രിക്കുന്നതിലും എംആർഎൻഎ വാക്സിനുകൾ ഏറ്റവും ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കി.

എംആർഎൻഎ വാക്സിനുകള്‍ ശരീരത്തിൽ വിന്യസിക്കുന്ന കോവിഡ് ജനിതക വസ്തുക്കളുടെ പ്രോട്ടീന്‍, ശരീരത്തിന്റെ കോശങ്ങളെ ആന്റിബോഡി ഉത്പാദിപ്പിക്കാൻ സഹായിക്കും

ചൈനയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിലാണ് എംഎന്‍ആർഎ വാക്സിന് അംഗീകാരം ലഭിച്ചത്. പരമ്പരാഗത വാക്സിനുകൾ വൈറസിൽ നിന്നുണ്ടായേക്കാവുന്ന ആക്രമണത്തെ നേരിടാന്‍ നിർജ്ജീവമായ അണുക്കളെ ശരീരത്തിലേക്ക് കടത്തിവിടുകയാണ് ചെയ്യുക. എന്നാല്‍, എംആർഎൻഎ വാക്സിനുകള്‍ കോവിഡ് ജനിതക വസ്തുക്കളുടെ പ്രോട്ടീന്‍ ശരീരത്തിൽ വിന്യസിക്കും. ഇത് ശരീരത്തിന്റെ കോശങ്ങളെ ആന്റിബോഡി ഉത്പാദിപ്പിക്കാൻ സഹായിക്കും. കോവിഡ് വൈറസിലുള്ള സ്പൈക്ക് പ്രോട്ടീനാണ് എംആർഎന്‍എ വാക്‌സിനുകളിൽ ഉപയോഗിക്കുന്നത്. ഇത് ശരീരത്തിലെത്തുമ്പോൾ, സ്പൈക്ക് പ്രോട്ടീനെതിരെ പോരാടാൻ ആന്റിബോഡികളെ വികസിപ്പിക്കും. കോവിഡ് വൈറസിനെ ചെറുക്കാൻ ഇതിന് സാധിക്കുമെന്നാണ് കണ്ടെത്തൽ. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വകഭേദങ്ങളെ ചെറുക്കാനും ഇത് സഹായകമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

ഒമിക്രോണ്‍ വകഭേദങ്ങളിലാണ് എംഎൻആർഎ വാക്‌സിനുകൾ കൂടുതൽ ഫലപ്രദമെന്ന് സിഎസ്പിസി അറിയിച്ചു. ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ BA.5, BF.7, BQ.1.1., XBB.1.5, CH.1.1. എന്നിവയിലാണ് വാക്‌സിൻ പരീക്ഷിച്ചത്. നാലായിരം പേരിൽ ഡിസംബർ പത്തിനും ജനുവരി 18 നും ഇടയിൽ നടത്തിയ പഠനത്തിൽ 86 ശതമാനം പേരിലും വാക്‌സിൻ ഫലം കണ്ടതായി കമ്പനി വ്യക്തമാക്കി.

പൊതുജന പ്രതിഷേധത്തെത്തുടർന്ന് ചൈനയിലെ സീറോ കോവിഡ് നയവും ലോക്ക്ഡൗണും ഡിസംബറിൽ പിൻവലിച്ചതിന് പിന്നാലെയാണ് കോവിഡ് കേസുകൾ വീണ്ടും വർധിച്ചത്. വാക്‌സിനേഷനിലെ കുറവ് കൂടുതൽ ഗുരുതരമായ പ്രതിസന്ധിക്കും മരണങ്ങൾക്കും കാരണമായതായി ചൈനയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനങ്ങളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ഷോട്ടുകൾ വികസിപ്പിക്കുകയാണ് മാർഗമെന്ന് വാക്സിന്‍ നിർമാതാക്കള്‍ പറഞ്ഞിരുന്നു. എംഎന്‍ആർഎ വാക്സിന്‍ വികസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കാൻസിനോ ഉൾപ്പെടെയുള്ള ചൈനീസ് വാക്സിന്‍ നിർമാതാക്കളും അറിയിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്