ചൈനീസ് ബഹിരാകാശ നിലയത്തിന്റെ രണ്ടാം മൊഡ്യൂൾ വിക്ഷേപിക്കുന്നു 
WORLD

ബഹിരാകാശ നിലയത്തിന്റെ രണ്ടാം മൊഡ്യൂളും വിജയകരമായി വിക്ഷേപിച്ചു; സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ചൈന

വെബ് ഡെസ്ക്

അഭിമാന പദ്ധതിയായ ബഹിരാകാശ നിലയം സാധ്യമാക്കുന്നതിലേക്ക് ഒരു ചുവടുകൂടി അടുക്കുകയാണ് ചൈന. ചൈനീസ് ബഹിരാകാശ നിലയം (സിഎസ്എസ്) പൂർത്തിയാക്കാൻ ആവശ്യമായ മൂന്ന് മൊഡ്യൂളുകളിൽ രണ്ടാമത്തേതും വിജയകരമായി വിക്ഷേപിച്ചു.

ഹൈനാൻ ദ്വീപിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:22 ന് ലോങ് മാർച്ച് 5 ബിവൈ3 റോക്കറ്റ് ഉപയോഗിച്ചാണ് 'വെന്റിയൻ' എന്ന് പേരുള്ള ലാബ് മൊഡ്യൂൾ വിക്ഷേപിച്ചത്. കാൽ മണിക്കൂറിന് ശേഷം, വിക്ഷേപണം വിജയിച്ചതായി ചൈന മാൻഡ് സ്പേസ് ഏജൻസി (സിഎംഎസ്എ) സ്ഥിരീകരിച്ചു.

എട്ട് മിനിറ്റോളം നീണ്ട പറക്കലിന് ശേഷം, "വെന്റിയൻ ലാബ് മൊഡ്യൂൾ റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട്, ഉദ്ദേശിച്ച ഭ്രമണപഥത്തിൽ പ്രവേശിച്ചു, ഇത് വിക്ഷേപണം പൂർണ്ണ വിജയമാക്കി," സിഎംഎസ്എ പറഞ്ഞു.

ടിയാൻഗോങ് ബഹിരാകാശ നിലയം ഗ്രാഫിക്കൽ ചിത്രം

2021 ഏപ്രിലിൽ ബഹിരാകാശ നിലയമായ 'ടിയാൻഗോങി'ന്റെ സെൻട്രൽ മൊഡ്യൂളായ 'ടിയാനേ' വിക്ഷേപിച്ചിരുന്നു. ഏകദേശം 18 മീറ്റർ നീളവും 22 ടൺ ഭാരവുമുള്ള പുതിയ മൊഡ്യൂളിൽ മൂന്ന് വിശ്രമകേന്ദ്രങ്ങളും ശാസ്ത്രീയ പരീക്ഷണങ്ങൾക്കുള്ള സ്ഥലവുമുണ്ട്. ഒരു പരാജയമുണ്ടായാൽ ബഹിരാകാശ നിലയം നിയന്ത്രിക്കുന്നതിനുള്ള ബാക്കപ്പ് പ്ലാറ്റ്ഫോമായി പ്രവർത്തിക്കാനുള്ള കഴിവും വെന്റിയനുണ്ട്. ബഹിരാകാശത്ത് നിലവിലുള്ള മൊഡ്യൂളുമായി ഇത് ബന്ധിപ്പിക്കും.

മൂന്നാമത്തെയും അവസാനത്തെയും മൊഡ്യൂൾ ഒക്ടോബറിൽ വിക്ഷേപിക്കും. ടിയാൻഗോങ് ഈ വർഷം അവസാനത്തോടെ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 10 വർഷമാണ് ബഹിരാകാശ നിലയതതിന്റെ പ്രവർത്തന കാലാവധിയായി കണക്കാക്കുന്നത്.

ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ

ബഹിരാകാശ ഗവേഷണത്തിലെ കുതിപ്പ്

പ്രസിഡന്റ് ഷി ജിൻപിങിന് കീഴിൽ ചൈനയുടെ ബഹിരാകാശ പദ്ധതികൾ അതിവേഗമാണ് മുന്നേറിയത്. ബഹിരാകാശ പര്യവേഷണ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പമെത്തുന്നതിന് ചുരുങ്ങിയ കാലംകൊണ്ട് അവർക്കായി. റഷ്യ നിർമ്മിച്ച ആദ്യ ബഹിരാകാശ നിലയമായ മിറിന്റെയും നിലവിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെയും (ഐഎസ്എസ്) നിർമാണത്തിന് യഥാക്രമം 10, 12 വർഷമെടുത്തിരുന്നു. എന്നാൽ, ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ചൈന സ്പേസ് സ്റ്റേഷൻ.

ചന്ദ്ര പര്യവേഷണത്തിലും ചൊവ്വാ പര്യവേഷണത്തിലും ഇതിനോടകം ചൈന വിജയിച്ചു കഴിഞ്ഞു. 2030 ഓടെ ചന്ദ്രനിൽ ഒരു താവളം നിർമിക്കാനും മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനുമുള്ള വിശാല പദ്ധതികൾ ചൈന ആസൂത്രണം ചെയ്യുന്നുമുണ്ട്.

ഐഎസ്എസിന്റെ അതേ തോതിൽ ആഗോള സഹകരണത്തിനായി തങ്ങളുടെ ബഹിരാകാശ നിലയം ഉപയോഗിക്കാൻ ചൈന ഉദ്ദേശിക്കുന്നില്ലെങ്കിലും, വിദേശ സഹകരണത്തിന് തയ്യാറാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും