ഷി ജിന്‍പിങ് 
WORLD

മൂന്നാംതവണയും ചൈനീസ് പ്രസിഡന്റായി ഷി ജിന്‍ പിങ്

പ്രസിഡന്റ് സ്ഥാനത്ത് രണ്ട് തവണ മാത്രമെ അധികാരത്തിലിരിക്കാനാകൂ എന്ന വ്യവസ്ഥ 2018ലാണ് ഷി ജിന്‍പിങ്ങിന് വേണ്ടി ചൈനീസ് പാര്‍ലമെന്റ് എടുത്തുകളഞ്ഞത്

വെബ് ഡെസ്ക്

ചൈനയുടെ സര്‍വാധികാരി എന്നതിന് മറുവാക്കില്ലെന്ന് തെളിയിച്ച് ഷി ജിന്‍പിങ് മൂന്നാംതവണയും രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നടന്ന വോട്ടെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഏകകണ്ഠമായാണ് ഷിയെ തിരഞ്ഞെടുത്തത്. അംഗങ്ങളായ 2,952 പേരും ഷിയെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇനി ഷിയ്ക്ക് കീഴില്‍ എത്തുന്ന പ്രധാനമന്ത്രിയും മറ്റ് വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരും ആരാകുമെന്നാണ് അറിയാനുള്ളത്. ഷി ജിന്‍ പിങ്ങിന്റെ വിശ്വസ്തര്‍ക്ക് തന്നെയാകും ചുമതലകള്‍ വീതിച്ച് നല്‍കുക. ഷിയുടെ വിശ്വസ്തനും പാര്‍ട്ടിയിലെ രണ്ടാമനുമായ ലി ക്വിയാങ്ങിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നത്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ രണ്ട് സെഷനുകളും ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസും ഈ നിര്‍ണായക യോഗം ചേരും. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തിലുണ്ടാകും.

ഒക്ടോബറില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാമത് കോണ്‍ഗ്രസ് ഷിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും  സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനായും നിയമിച്ചിരുന്നു. അന്ന് തന്നെ 69കാരനായ ഷി ജിന്‍ പിങ് പ്രസിഡന്റായി വീണ്ടുമെത്തുമെന്ന് ഉറപ്പായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് രണ്ട് ടേം പരിധി മാത്രമെന്ന ചൈനീസ് ഭരണഘടനയിലെ വ്യവസ്ഥ ഷി ജിന്‍ പിങ്ങിന് വേണ്ടി 2018ല്‍ എടുത്തുകളഞ്ഞിരുന്നു. 2012ലാണ് ഷി ജിന്‍ പിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. 2013 മുതല്‍ ചൈനയുടെ പ്രസിഡന്റുമാണ് അദ്ദേഹം.

മാവോയല്ലാതെ മറ്റൊരു ആധുനിക ചൈനീസ് ഭരണാധികാരിക്കും ലഭിക്കാത്ത അധികാര കേന്ദ്രീകരണമാണ് ഒരു ദശാബ്ദം നീണ്ട ഭരണത്തിനിടയിൽ ഷി നേടി എടുത്തത്. മൂന്നാം ടേമിലേക്ക് അധികാരം തുടരുന്ന ഷി 2027 വരെ ചൈന ഭരിക്കും. ദശാബ്ദങ്ങളുടെ പഴക്കമുള്ള നിയമങ്ങളുടെ പൊളിച്ചെഴുത്തും പരിധികളില്ലാത്ത അധികാരവുമൊക്കെ ഷിയുടെ പരമോന്നത പദവിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. അതിനാല്‍, ലോകത്തിന്റെ പ്രതീക്ഷകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്തായിരിക്കും ഷിയുടെ വാഴ്ച. മാവോ സെ തുങ്, ഡെങ് സിയാവോപിങ് വാഴ്ചയുടെ പുതിയ പതിപ്പിനും ചൈന സാക്ഷ്യം വഹിച്ചേക്കാം. 

വലിയ വെല്ലുവിളികളായിരുന്നു രാജ്യത്തെ സീറോ കോവിഡ് പോളിസിയെ തുടര്‍ന്ന് ഷി ജിന്‍പിങ് നേരിട്ടിരുന്നത്. രാജ്യ വ്യാപകമായി ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണുയര്‍ന്നത്. പ്രതിഷേധക്കാരില്‍ പലരേയും തടവിലാക്കുന്ന സ്ഥിതിയുമുണ്ടായി. സീറോ കോവിഡ് നയം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കേല്‍പ്പിച്ച തിരിച്ചടികളെ മറികടക്കുക എന്നതാണ് ഷി ജിന്‍ പിങ്ങിന് മുന്നില്‍ ഇനിയുള്ള വെല്ലുവിളി.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍