WORLD

യുക്രെയ്നിൽ റഷ്യയ്ക്ക് വേണ്ടി ക്യൂബൻ യുവാക്കൾ; അംഗീകരിക്കില്ലെന്ന് ക്യൂബ, മനുഷ്യക്കടത്ത് സംഘത്തിലെ 17 പേർ പിടിയിൽ

വെബ് ഡെസ്ക്

യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയ്ക്ക് വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്ത മനുഷ്യക്കടത്ത് സംഘത്തെ കണ്ടെത്തിയതായി ക്യൂബ. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ക്യൂബൻ യുവാക്കളെ റിക്രൂട് ചെയ്ത സംഘത്തിലെ 17 പേരെയാണ് അറസ്റ്റ് ചെയ്തത്. റഷ്യ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. റഷ്യയിൽ താമസിച്ചിരുന്ന ക്യൂബക്കാരും ക്യൂബയിൽ തന്നെയുള്ള യുവാക്കളും യുദ്ധത്തിൽ പങ്കെടുക്കുന്ന റഷ്യയുടെ സൈനിക സേനയിൽ പങ്കാളികളായിട്ടുണ്ടെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒപ്പം തങ്ങൾ യുക്രെയ്ൻ - റഷ്യ സംഘർഷങ്ങളുടെ ഭാഗമല്ലെന്നും പൗരന്മാരെ കൂലിപ്പടയാളികളായി ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും ക്യൂബൻ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല. 1959-ൽ ഫിദൽ കാസ്‌ട്രോ അധികാരം പിടിച്ചെടുത്ത ക്യൂബൻ വിപ്ലവം മുതൽ റഷ്യയുടെ അടുത്ത സഖ്യകക്ഷിയാണ് ക്യൂബ. ഇരു രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുമുണ്ട്.

കൂലിപ്പടയാളികളെ ഉപയോഗിക്കുന്നതിനെതിരെ ക്യൂബയ്ക്ക് ഉറച്ചതും വ്യക്തവുമായ ചരിത്രപരമായ നിലപാടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. "ഏത് രാജ്യത്തും യുദ്ധം ചെയ്യാനായി ക്യൂബൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ മനുഷ്യക്കടത്ത് നടത്തുന്നത് അംഗീകരിക്കാനാകില്ല. മനുഷ്യക്കടത്ത് ശ്യംഖലയെ പൂർണമായി ഇല്ലാതാക്കാൻ ക്യൂബ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്". തങ്ങളുടെ പൗരന്മാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ നിയമപരമായി നീങ്ങുമെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് എക്‌സിൽ കുറിച്ചു. റഷ്യൻ പൗരത്വം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് റഷ്യയിൽ താമസിക്കുന്ന ക്യൂബക്കാരെ യുദ്ധത്തിൽ സേനയുടെ ഭാഗമാകാൻ പ്രലോഭിച്ചതെന്ന് റഷ്യൻ പത്രമായ റിയാസൻ ഗസറ്റ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിൽ യുക്രെയ്‌നിൽ സേനയ്ക്ക് കനത്ത നഷ്ടം നേരിട്ടതിനെത്തുടർന്ന് സൈനികരുടെ എണ്ണം വർധിപ്പിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ റഷ്യൻ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. റഷ്യൻ സൈന്യത്തിൽ സേവനത്തില്‍ പ്രവേശിക്കുന്ന വിദേശികൾക്ക് ഫാസ്റ്റ് ട്രാക്ക് നടപടിക്രമത്തിലൂടെ പൗരത്വം ലഭിക്കാൻ അനുവദിക്കുന്ന ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ വർഷം ഒപ്പുവെച്ചിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം