WORLD

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസ്; ഡോണൾഡ് ട്രംപ് അറസ്റ്റില്‍

വെബ് ഡെസ്ക്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വാഷിങ്ടൺ ഡിസിയിലെ കോടതിയിൽ ഹാജരാക്കിയ ട്രംപ്, കുറ്റങ്ങളെല്ലാം നിഷേധിച്ചു. ഗൂഢാലോചന ഉൾപ്പെടയുള്ള ഗുരുതരമായ നാല് വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരുന്നത്. നാല് മാസത്തിനിടയിൽ മൂന്നാം തവണയാണ് ട്രംപ് ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകുന്നത്.

കബളിപ്പിക്കൽ, ഔദ്യോഗിക നടപടികളിൽ തടസം വരുത്തുക, പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുക എന്നിങ്ങനെയുള്ള വകുപ്പുകളാണ് ട്രംപിനെതിരെയുള്ളത്

രാഷ്ട്രീയ വേട്ടയാടലാണ് കേസെന്ന് വിട്ടയച്ച ശേഷം ട്രംപ് പ്രതികരിച്ചു. മുൻ പ്രസിഡന്റിന് പുറമെ ക്യാപിറ്റോൾ ആക്രമണ കേസിൽ പ്രതികളായ ആയിരത്തോളം പേരും കോടതിയിൽ ഹാജരായിരുന്നു. കബളിപ്പിക്കൽ, ഔദ്യോഗിക നടപടികളിൽ തടസം വരുത്തുക, പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുക എന്നിങ്ങനെയുള്ള വകുപ്പുകളാണ് ട്രംപിനെതിരെയുള്ളത്. ചൊവ്വാഴ്ചയാണ് ട്രംപിനെ പ്രതിയാക്കിയുള്ള 45 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ട്രംപും കൂട്ടാളികളും തിരഞ്ഞെടുപ്പ് കൃത്രിമമാണെന്ന തെറ്റായ വാദങ്ങൾ പ്രചരിപ്പിക്കുകയും ഫലങ്ങളിൽ മാറ്റം വരുത്താൻ ഫെഡറൽ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുവെന്ന് കുറ്റപത്രം ആരോപിക്കുന്നു. പരമാവധി 20 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിന്റെ പേരിലുള്ളത്. ഓഗസ്റ്റ് 28നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. എന്നാൽ ട്രംപ് ഹാജരാകേണ്ടതില്ല.

അമേരിക്കയെ സംബന്ധിച്ചിടത്തോളം സങ്കടകരമായ ദിനമാണിതെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. യുഎസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യൽ കൗൺസിൽ ജാക്ക് സ്മിത്തായിരുന്നു ട്രംപിനെതിരായ അന്വേഷണത്തിന് നേതൃത്വം നൽകിയത്. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ കലാപം, അമേരിക്കൻ ജനാധിപത്യത്തിന് നേരെയുള്ള അസാധാരണമായ ആക്രമണമെന്നായിരുന്നു ചൊവ്വാഴ്ച അദ്ദേഹം പ്രതികരിച്ചത്. അതിന് എണ്ണയൊഴിക്കുകയായിരുന്ന ട്രംപെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഭാഷകർ, നീതിന്യായവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പേര് ചേർക്കാത്ത ആറ് പേരെ കൂടി 45 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. അമേരിക്കൻ ജനാധിപത്യത്തെ തന്നെ തുരങ്കംവച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി യു എസ് ക്യാപിറ്റോൾ ആക്രമണത്തിന് ട്രംപ് പ്രേരണ നൽകിയെന്നും പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടുന്നു.

പോൺതാരവുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ കണക്കുകളിൽ വെട്ടിപ്പ് കാണിക്കുക, അതീവരഹസ്യ രേഖകൾ ക്രമവിരുദ്ധമായി കൈകാര്യം ചെയ്യുക എന്നിങ്ങനെ രണ്ട് കേസുകളിൽ കൂടി നിലവിൽ ട്രംപ് പ്രതിയാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?