WORLD

ഇറാനിൽ സ്കൂൾ വിദ്യാർഥിനികൾക്ക് വിഷബാധയേൽക്കുന്ന സംഭവം ആവർത്തിക്കുന്നു: സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യുഎൻ

വെബ് ഡെസ്ക്

ഇറാനിൽ സ്കൂൾ വിദ്യാർഥിനികൾക്ക് വിഷബാധയേൽക്കുന്നത് വ്യാപകമാകുന്നു. അഞ്ച് പ്രവിശ്യകളിലുള്ള സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷബാധയേറ്റതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് മാസമായി ഇറാനിലെ ക്വോം, ടെഹ്‌റാന്‍ എന്നീ നഗരങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിൽ ശ്വാസകോശ പ്രശ്‌നങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ ഹമീദാന്‍ പ്രവിശ്യയിലും ഇറാന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുളള സഞ്ജന്‍, പശ്ചിമ അസര്‍ബൈജാന്‍ എന്നിവിടങ്ങളിലും വിദ്യാർഥിനികൾക്ക് വിഷബാധയേറ്റതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കുട്ടികള്‍ അടുത്തുളള ആശുപത്രികളില്‍ വൈദ്യസഹായം തേടിയിട്ടുണ്ട്. പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം തടയാൻ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നതായി ഇറാന്റെ ആരോഗ്യ ഉപമന്ത്രി യുസഫ് പനേഹി പറഞ്ഞിരുന്നു.

വിഷബാധ സംബന്ധിച്ച കേസുകളില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഉത്തരവിട്ടു. സംഭവം ജനങ്ങളില്‍ ഭയത്തിനും ആശങ്കയ്ക്കും കാരണമാകും. വിഷബാധയെക്കുറിച്ചുളള അന്വേഷണം സര്‍ക്കാരിന്റെ പ്രധാന വിഷയങ്ങളിലോന്നാണെന്ന് വിദേശകാര്യ വക്താവ് നാസീര്‍ കാനാനി പറഞ്ഞു. അര്‍ദാബി നഗരത്തിലെ സ്‌കൂളിൽ ഏഴു കുട്ടികള്‍ക്കും തെഹ്‌റാന്‍ നഗരത്തിൽ മൂന്ന് കുട്ടികള്‍ക്കും കഴിഞ്ഞ ദിവസം വിഷബാധയേറ്റിരുന്നു. വാർത്ത ഏജൻസിയായ റോയ്‌റ്റേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, ഇറാനിലെ പത്ത് പ്രവിശ്യകളിലായി 30 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിഷബാധ ഏറ്റിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ, സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജർമനി, യു എസ് പോലുള്ള രാജ്യങ്ങളും വിഷയത്തിൽ അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ട്.

ക്വോം സ്‌കൂളിലെ വിഷബാധയ്ക്ക് ശേഷം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ അടയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന വാർത്തകളുണ്ട്. ഡിസംബറില്‍ വസ്ത്രധാരണ നിയമം ലംഘിച്ചതിന് മഹ്‌സ അമിനി എന്ന 22കാരി ഇറാന്‍ മോറല്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. അതിന് ശേഷമാണ് ഇത്തരം പ്രശ്‌നങ്ങള്‍ വ്യാപകമായി ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിഷബാധയേൽക്കുന്നവരിൽ ഭൂരിഭാഗവും പെൺകുട്ടികൾക്കാണ് എന്നതാണ് സംശയം വർധിപ്പിക്കുന്ന ഘടകം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ എതിർക്കുന്ന അഫ്നിഗാസ്ഥാനിലെ താലിബാനോടും സഹേലിലെ ബോക്കോ ഹറാമിനോടുമാണ് ഇറാനിലെ സംഭവങ്ങളെ പല സാമൂഹിക പ്രവർത്തകരും താരതമ്യപ്പെടുത്തുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്