WORLD

യുകെ കലാപം: എലോണ്‍ മസ്കായാലും സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണം; ട്വിറ്റർ മുൻ എക്സിക്യൂട്ടീവ്

വെബ് ഡെസ്ക്

യുകെ കലാപത്തിൽ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കാളിയായാൽ എലോൺ മസ്ക് നിയമ നടപടി നേരിടേണ്ടിവരുമെന്ന് മുൻ ട്വിറ്റർ എക്സിക്യൂട്ടീവ്. എലോൺ മസ്‌ക് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് പൊതുസമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നതായി കണ്ടെത്തിയാൽ വ്യക്തിഗത ഉപരോധം, അറസ്റ്റ് വാറണ്ട് എന്നിവ നേരിടേണ്ടി വരുമെന്നാണ് മുമ്പ് ട്വിറ്ററിൻ്റെ വൈസ് പ്രസിഡൻ്റായിരുന്ന ബ്രൂസ് ഡെയ്‌സ്‌ലി വ്യക്തമാക്കിയത്. പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ശക്തമാക്കണമെന്നും ബ്രൂസ് ഡെയ്‌സ്‌ലി പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയനോടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. മീഡിയ റെഗുലേറ്ററായ ഓഫ്‌കോം മസ്കിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളെ നേരിടാൻ യോഗ്യമാണോയെന്ന് സ്റ്റാർമർ ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നു. "എൻ്റെ അനുഭവത്തിൽ, കോർപ്പറേറ്റ് ഫൈനുകളുടെ അപകടസാധ്യതയേക്കാൾ എക്സിക്യൂട്ടീവുകൾക്ക് വ്യക്തിഗത ഉപരോധത്തിന്റെ ഭീഷണി വളരെ ഫലപ്രദമാണ്," ഡെയ്‌സ്‌ലി പറഞ്ഞു. അത്തരം ഉപരോധങ്ങൾ സാങ്കേതിക ശതകോടീശ്വരന്മാർക്ക് ഭീഷണിയുയുയർത്തും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം സൗത്ത്‌പോർട്ടിൽ ടെയ്‌ലർ സ്വിഫ്റ്റ് തീം ഹോളിഡേ ക്ലാസിൽ മൂന്ന് പെൺകുട്ടികൾ മാരകമായി കുത്തേറ്റു മരിച്ചതിനെത്തുടർന്ന് യുകെയിൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ യുകെ സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആഹ്വാനം ചെയ്തിരുന്നു. അക്രമി ഒരു അഭയാർത്ഥിയാണെന്ന തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കാൻ അനുവാദം നൽകിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് ഓൺലൈൻ പോസ്റ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിരുന്നു.

അക്രമങ്ങൾക്കിടെ "യുകെയിൽ ആഭ്യന്തര യുദ്ധം അനിവാര്യമാണ് "എന്ന് എലോൺ മസ്ക് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നീതിന്യായ മന്ത്രി ഹെയ്ഡി അലക്സാണ്ടർ അസ്വീകാര്യമായത് എന്നാണ് പോസ്റ്റിനെ വിശേഷിപ്പിച്ചത്. മസ്‌ക് സ്റ്റാർമറിനെ "ടു-ടയർ കെയർ" എന്നും "കപടനാട്യക്കാരൻ" എന്നും വിളിച്ചിരുന്നു. ഫോക്ക്‌ലാൻഡ് ദ്വീപുകളിൽ തടങ്കൽപ്പാളയങ്ങൾ സ്ഥാപിക്കാൻ സ്റ്റാർമർ പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന ഒരു തെറ്റായ പോസ്റ്റും മസ്‌ക് പങ്കിട്ടു . ഈ പോസ്റ്റ് അദ്ദേഹം പിന്നീട് ഡിലീറ്റ് ചെയ്തു.

2012-2020 വരെ ട്വിറ്ററിൽ ജോലി ചെയ്തിരുന്ന ഡെയ്‌സ്‌ലി യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും