WORLD

'തുറന്ന യുദ്ധം' ആരംഭിച്ചതായി ഹിസ്ബുള്ള, ദീഷണികള്‍ക്ക് വഴങ്ങില്ലെന്ന് ഇസ്രയേലിന് മുന്നറിയിപ്പ്; അശാന്തമാകുന്ന പശ്ചിമേഷ്യ

വെബ് ഡെസ്ക്

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇസ്രയേലിന് എതിരെ യുദ്ധ പ്രഖ്യാപനവുമായി ലെബനന്‍ സായുധ സംഘം ഹിസ്ബുള്ള. ഇസ്രയേലുമായി തുറന്ന യുദ്ധത്തില്‍ പ്രവേശിച്ചുകഴിഞ്ഞുവെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. വെള്ളിയാഴ്ച ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം. മേഖലയെ സംഘര്‍ഷഭൂമിയാക്കരുത് എന്ന ലോകരാജ്യങ്ങള്‍ ഇസ്രയേലിനേടും എതിര്‍ പക്ഷത്തോടും നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഹിസ്ബുള്ള നിലപാട് പരസ്യമാക്കുന്നത്.

"ഒരു തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു. ഭീഷണികൾ ഞങ്ങളെ തടയില്ല. എല്ലാ സൈനിക സാധ്യതകളും നേരിടാൻ ഞങ്ങൾ തയ്യാറാണ്,"ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നെയിം കാസെം ഞായറാഴ്ച പറഞ്ഞു. ലെബനനിലെ പേജർ - വാക്കി ടോക്കി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപക്ഷവും നടത്തികൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങൾ അതിശക്തമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം ഇസ്രായേലി യുദ്ധവിമാനങ്ങൾ തെക്കൻ ലെബനനിലുടനീളം അതിതീവ്രമായ ബോംബാക്രമണം നടത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടത്തിയ ഏറ്റവും മോശമായ ആക്രമണമാണിത്. ഇസ്രയേലി യുദ്ധവിമാനങ്ങൾ അതിർത്തി ഗ്രാമങ്ങൾ ആക്രമിക്കുകയും ഒരു ലക്ഷത്തിലധികം നിവാസികൾ വടക്കോട്ട് പലായനം ചെയ്യുകയും ചെയ്തു. വാരാന്ത്യത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.അതേസമയം വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്ത് ഹിസ്‌ബുള്ള പ്രതികരിച്ചു.

യുദ്ധം ഒഴിവാക്കാനായി സംഘർഷം കുറയ്ക്കണമെന്ന് ലെബനനിലെ ഉയർന്ന രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെട്ടു. അന്ത്യമില്ലാതെ തുടരുന്ന ആക്രമണങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആശങ്ക രേഖപ്പെടുത്തി. ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റുന്ന അപകടമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം നടന്ന ഹിസ്ബുള്ള ആക്രമണത്തിൽ ഇസ്രയേലിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ലെബനനിൽ നിന്ന് നൂറുകണക്കിന് റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായും ചിലത് വടക്കൻ നഗരമായ ഹൈഫയ്ക്ക് സമീപം ലാൻഡ് ചെയ്തതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഞായറാഴ്ച പുലർച്ചെ അറിയിച്ചു. അതേസമയം ഹിസ്‌ബുള്ളക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, ഹിസ്ബുള്ളയ്ക്ക് ഞങ്ങൾ വിചാരിക്കാത്ത പ്രഹരങ്ങളുടെ ഒരു പരമ്പര തന്നെ നൽകി. ഹിസ്ബുള്ളയ്ക്ക് സന്ദേശം മനസ്സിലായില്ലെങ്കിൽ, അവർ ഉടനെ സന്ദേശം മനസ്സിലാക്കുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു രാജ്യത്തിനും അതിൻ്റെ നിവാസികൾക്ക് നേരെ വെടിയുതിർക്കുന്നതും നഗരങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതും സഹിക്കാൻ സാധിക്കില്ല. ഞങ്ങൾ, ഇസ്രയേൽ രാഷ്ട്രവും ഇത് സഹിക്കില്ല. സുരക്ഷ പുനഃസ്ഥാപിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ”അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്