EUROPE

യുകെയില്‍ അക്രമം അഴിച്ചുവിട്ട് തീവ്രവലതുപക്ഷം; പോലീസിന് നേരെ തീപ്പന്തമെറിഞ്ഞും കുടിയേറ്റവിരുദ്ധ മുദ്രാവാക്യം മുഴക്കിയും പ്രതിഷേധം

വെബ് ഡെസ്ക്

യുകെയിൽ പലയിടങ്ങളിലും അക്രമമഴിച്ചുവിട്ട് തീവ്രവലതുപക്ഷ സംഘങ്ങൾ. സൗത്ത്പോർട്ടിലുണ്ടായ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തിന് പിന്നാലെ ലിവർപൂൾ, മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ഹൾ, ബെൽഫാസ്റ്റ്, ലീഡ്‌സ് എന്നിവിടങ്ങളിൽ തീവ്രവലതുപക്ഷക്കാർ നടത്തിയ പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടലും നടന്നു.

ജൂലൈ 29ന് സൗത്ത്പോർട്ടിലെ കുട്ടികൾക്കായുള്ള നൃത്ത പരിശീലന കേന്ദ്രത്തിലാണ് കൊലപാതകം ഉണ്ടായത്. കൊലപാതകത്തിന് പിന്നിൽ മുസ്ലിം കുടിയേറ്റക്കാരൻ ആണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറയെ വ്യാജപ്രചാരണങ്ങളും നടന്നിരുന്നു, വെയിൽസിൽ ജനിച്ചുവളർന്ന അക്സെൽ റുഡാക്‌ബാന എന്ന പതിനേഴുകാരനാണ് പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുടിയേറ്റവിരുദ്ധരായ തീവ്രവലതുപക്ഷ സംഘങ്ങൾ യുകെ തെരുവുകളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. യുകെയിൽ മുസ്ലിം പള്ളികൾക്ക് സുരക്ഷാ വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ഇംഗ്ലീഷ് നഗരമായ ലിവർപൂളിൽ പ്രകടനക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കസേരകളും തീപ്പന്തങ്ങളും കല്ലുകളും വലിച്ചെറിയുന്ന സംഭവങ്ങളും ഉണ്ടായി. നിരവധി ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്. വടക്കൻ അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റിൽ വ്യാപാരസ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. തെരുവുകൾ കയ്യടക്കുന്ന പ്രതിഷേധക്കാർ പലയിടങ്ങളിലും വംശീയ മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ട്. ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ, നാസി സല്യൂട്ട് നൽകിയതിന് ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷം നേരിടേണ്ടി വരുന്ന ആദ്യ പ്രതിസന്ധി കൂടിയാണിത്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവലതുപക്ഷമാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി കെയിർ സ്റ്റാമർ, ശക്തമായ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മുതിർന്ന മന്ത്രിമാരുമായി സ്റ്റാമർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദശാബ്ദത്തിന് ശേഷം ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്ന അക്രമാസക്തമായ പ്രതിഷേധ പരമ്പരയാണ് ഇപ്പോഴത്തേത്. ഇതിന് കലാപകാരികൾ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ശനിയാഴ്ച ലേബർ പാർട്ടി മന്ത്രിമാർ നൽകിയിരുന്നു. എന്നിരുന്നാലും പ്രതിഷേധങ്ങൾക്ക് ഇപ്പോഴും അയവില്ല. സാധ്യമായ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിൻ്റെ പൂർണ പിന്തുണ പൊലീസിന് ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറും പറഞ്ഞു. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ബ്രിട്ടൻ്റെ തെരുവുകളിൽ സ്ഥാനമില്ലെന്നും യെവറ്റ് ചൂണ്ടിക്കാട്ടി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും