WORLD

ഇസ്രയേൽ മുന്നറിയിപ്പിൽ റഫാ വിട്ടത് ഒന്നരലക്ഷത്തിലധികം പേർ; അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ അഭയാർഥികൾ

വെബ് ഡെസ്ക്

ഗാസയിലെ തെക്കൻ നഗരമായ റഫായിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം വീണ്ടും മുന്നറിയിപ്പ് നൽകിയതോടെ പലായനം നടത്തി പതിനായിരങ്ങൾ. ആക്രമണം വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് റഫായുടെ കിഴക്ക് മുതൽ വടക്ക് വരെയുള്ള മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ശനിയാഴ്ച സൈന്യം നിർദേശം നൽകിയത്. മൂന്നുലക്ഷം പലസ്തീനികളാണ് ഇതുകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നാണ് യു എൻ ആർ ഡബ്ല്യു എയുടെ കണക്ക്.

ഗാസയിലെ മാവാസി എന്ന മേഖലയിലേക്ക് മാറണമെന്നാണ് കഴിഞ്ഞദിവസം ഇസ്രയേൽ പ്രതിരോധസേന ആവശ്യപ്പെട്ടത്. എന്നാൽ വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത മേഖലയാണ് മാവാസിയെന്നാണ് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നത്. പലസ്തീൻ സായുധ സംഘമായ ഹമാസ് വീണ്ടും ഒത്തുചേരുന്നുണ്ടെന്നും അതിനാലാണ് ആളുകൾ കൂടുതൽ കഴിയുന്ന മധ്യമേഖലയിലേക്ക് കടന്നുകയറുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം.

റഫായുടെ കിഴക്കൻ മേഖലയിലെ മൂന്നിലൊന്ന് ഭാഗവും ഇതിനോടകം ഇസ്രയേൽ ഒഴിപ്പിച്ചു. ആസൂത്രിതമായ സമ്പൂർണ റഫാ അധിനിവേശം മാനുഷികപ്രവർത്തനങ്ങളെ കൂടുതൽ തളർത്തുമെന്നും മരണസംഖ്യ കൂടുന്നതിന് കാരണമാകുമെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇസ്രയേലിന്റെ നടപടി. ഏജൻസിയുടെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച മുതൽ 1,50,000 പേരാണ് റഫായിൽനിന്ന് പലായനം ചെയ്തത്.

1,70,000 ആയിരുന്നു ഒക്ടോബർ ഏഴിന് മുൻപുണ്ടായിരുന്ന റഫായിലെ ജനസംഖ്യ. എന്നാൽ ഇസ്രയേൽ സൈന്യം ഗാസയിലെ മറ്റുനഗരങ്ങളിൽ ആക്രമണം ആരംഭിച്ചതോടെ റഫായിലേക്കു ലക്ഷകണക്കിന് മനുഷ്യരാണ് പലായനം ചെയ്‌തത്‌. ഏകദേശം 13 ലക്ഷം പലസ്തീനികളാണ് അത്തരത്തിൽ റഫായിലേക്ക് ആഭ്യന്തര പലായനം നടത്തിയത്. നാടും വീടും ഉപേക്ഷിച്ചെത്തിയ ഇവരെയാണ് ഇസ്രയേൽ സൈന്യം വീണ്ടും ഒഴിപ്പിക്കുന്നത്.

ഇതിനകം റഫായിൽനിന്ന് പലായനം ചെയ്തവർ “പാർപ്പിടം, ഭക്ഷണം, വെള്ളം, ശുചിത്വസേവനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നു,” യുഎൻ മാനുഷികകാര്യ ഏജൻസി വെള്ളിയാഴ്ച പറഞ്ഞിരുന്നു. വടക്കൻ ഗാസയിലെ ജബാലിയയിൽ ഇസ്രയേൽ സൈന്യം 'കാർപെറ്റ് ബോംബിങ്' നടത്തി നിരവധി പലസ്തീനികളെ കൊല്ലുകയും പരുക്കേൽപ്പിക്കുകയും ചെയ്തുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഞായറാഴ്ച പറഞ്ഞു. ഉടൻ വെടിനിർത്തലിനും അദ്ദേഹം ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഒക്‌ടോബർ ഏഴു മുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 34,971 പേർ കൊല്ലപ്പെടുകയും 78,641 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും