WORLD

ഇറാൻ പിടിച്ചെടുത്ത കപ്പലിൽനിന്ന് അഞ്ച് ഇന്ത്യക്കാർക്കുകൂടി മോചനം; സ്ഥിരീകരിച്ച് എംബസി

വെബ് ഡെസ്ക്

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ 13നാണ് സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമണത്തിനുള്ള പരോക്ഷ പ്രതികരണമായി ഹോർമുസ് കടലിടുക്കിനു സമീപത്തുനിന്ന് എംഎസ്‌സി ഏരീസ് കപ്പൽ ഇറാൻ കമാൻഡോകൾ പിടിച്ചെടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ അവർ ഇറാനിൽനിന്ന് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് സമൂഹമാധ്യമായ എക്‌സിലൂടെയാണ് ഇറാൻ ഇന്ത്യൻ എംബസി എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ മോചിപ്പിച്ച വിവരം പങ്കുവച്ചത്. അവരുടെ പേരുവിവരങ്ങൾ എംബസി വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറുമായി ബന്ധമുള്ള എംഎസ്‌സി എരീസിൽ രണ്ട് മലയാളികളുൾപ്പെടെ 17 പേരായിരുന്നു ഉണ്ടായിരുന്നത്. കൂട്ടത്തിലുണ്ടായിരുന്ന മലയാളി വനിതയെ ഏപ്രിൽ 19ന് മോചിപ്പിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് കുറച്ചുപേരെ കൂടി വിട്ടയയ്ക്കുന്നത്.

കപ്പൽ ജീവനക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവർ പൂർണാരോഗ്യത്തോടെയാണ് കഴിയുന്നതെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബാക്കിയുള്ളവരുടെ മോചനത്തിനായി ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. നിലവിൽ ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള യാത്ര സംബന്ധിച്ച് പൗരന്മാർക്ക് ഇന്ത്യ ജാഗ്രത നിർദേശം നൽകിയിരുന്നു.

സിറിയയിലെ ഇറാൻ കോൺസുലേറ്റിനുനേരെ ഏപ്രിൽ ഒന്നിന് നടന്ന ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ രൂക്ഷമായിരുന്നു. ആക്രമണത്തിൽ ഇറാൻ സൈന്യത്തിന്റെ പ്രധാന കമാൻഡർമാരിൽ ഒരാളായിരുന്ന മുഹമ്മദ് റെസ സഹേരി ഉൾപ്പെടെ ഏഴു പേരാണ് ആക്രമണത്തിൽ കൊലപ്പെട്ടു. ഇതിനു തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പ് കൂടി ഇറാൻ നൽകിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഇസ്രയേലി ശതകോടീശ്വരൻ ഇയാൽ ഓഫറുമായി ബന്ധമുള്ള സോഡിയാക് മാരിടൈമിന്റെ കപ്പൽ ഇറാനിയൻ സൈനികർ പിടിച്ചെടുത്തത്.

കമാൻഡോകൾ യുഎഇയിലെ തുറമുഖ നഗരമായ ഫുജൈറയ്ക്കു സമീപം ഹെലികോപ്റ്ററിലെത്തി കപ്പൽ പിടിച്ചെടുത്തുവെന്നായിരുന്നു ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷനു ലഭിച്ച റിപ്പോർട്ട്. സെപാ നേവി പ്രത്യേകസംഘമാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. കമാൻഡോകൾ കപ്പലിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസും പുറത്തുവിട്ടിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം